പെരുമ്പാവൂരില്‍ 700 ഇതര സംസ്ഥാനക്കാര്‍ എയ്ഡ്‌സ് രോഗബാധിതരെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്; ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല

കൊച്ചി: സംസ്ഥാനത്ത് എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാരില്‍ 700 പേര്‍ എച്ച്‌ഐവി എയ്ഡ്‌സ് രോഗ ബാധിതരെന്ന് സംസ്ഥാന ഇന്‍റലിജന്‍സിന്‍റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്.

ഇതു സംബന്ധിച്ച്‌ ബന്ധപ്പെട്ട അധികാരികള്‍ക്ക് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി. പെരുമ്ബാവൂരില്‍ ഇതര സംസ്ഥാനക്കാരില്‍ മയക്കുമരുന്ന് ഉപയോഗവും ലൈംഗികത്തൊഴിലും വ്യാപകമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബംഗാള്‍, ആസാം, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇക്കൂട്ടരില്‍ ഏറെയും. ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളെ എത്തിച്ച്‌ ലൈംഗിക കച്ചവടവും ഇവിടെ നടക്കുന്നുണ്ട്. ബ്യൂ ടുത്തിംഗ് എന്ന പേരിലുള്ള ലഹരി ഉപയോഗമാണ് മറ്റൊന്ന്. ലഹരി കുത്തിവയ്ക്കാന്‍ ഒരാള്‍ ഉപയോഗിച്ച സിറിഞ്ചിലെ രക്തം ഉള്‍പ്പെടെ മറ്റൊരാള്‍ ഉപയോഗിക്കുന്നതാണ് ഇത്. കൊച്ചി നഗരത്തിലെയും സ്ഥിതി വ്യത്യസ്തമല്ല.ഇതര സംസ്ഥാനക്കാരില്‍ എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചാല്‍ അവര്‍ തുടര്‍ ചികിത്സയ്ക്കായി എത്താറില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

കേരളത്തില്‍ എച്ച്ഐവി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഓരോ മാസവും ശരാശരി 100 ഓളം പുതിയ എച്ച്ഐവി ബാധിതരുണ്ടാകുന്നുവെന്നാണ് കേരളാ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. ഇതില്‍ 15 മുതല്‍ 24 വരെ പ്രായമുളളവരുടെ എണ്ണം കൂടിവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ യഥാക്രമം 9, 12, 14.2 ശതമാനമായിരുന്നു വര്‍ധന. അത് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുളള കാലയളവില്‍ 15.5 ശതമാനമായി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്