ബെംഗളൂരു: ബെംഗളൂരുവില്‍ വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിടിച്ച് മരിച്ച മലയാളി നഴ്‌സിങ് വിദ്യാര്‍ഥികളുടെ മൃതദേഹം കുടുംബത്തിന് കൈമാറി.
ബെംഗളൂരുവില്‍ പോസ്‌റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയാണ് മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കിയത്. ഞായറാഴ്ചയാണ് പത്തനംതിട്ട സ്വദേശികളായ ജസ്റ്റിന്‍ ജോസഫ് (21), സ്റ്റെറിൻ എല്‍സ സജി (19) എന്നിവര്‍ ട്രെയിനിടിച്ച് മരിച്ചത്.
ചിക്കബന്നാവര സപ്‌തഗിരി കോളജിലെ ബിഎസ്‌സി നഴ്‌സിങ് രണ്ടാം സെമസ്റ്റർ വിദ്യാര്‍ഥികളാണ് ഇരുവരും. ബെംഗളൂരു ബെലഗാവി വന്ദേഭാരത് എക്‌സ്‌പ്രസാണ് ഇടിച്ചത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ചിക്കബനവാര സ്റ്റേഷന് സമീപമാണ് സംഭവം.
ഉച്ച ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് അപകടം. റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ വന്ദേ ഭാരത് പാഞ്ഞെത്തുകയായിരുന്നു. ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട് ഇരുവരും വേഗത്തില്‍ മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും അമിത വേഗത്തിലായ ട്രെയിന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ട്രെയിന്‍ പാഞ്ഞെത്തിയതോടെ വിദ്യാര്‍ഥികള്‍ക്ക് പാളത്തില്‍ നിന്നും മറുവശത്ത് എത്താന്‍ സാധിച്ചില്ലെന്നും അതാണ് അപകട കാരണമെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.



