ബ്രസീലിലെ ബെലേമില്‍ നടന്നുവരുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയുടെ (സി.ഒ.പി.-30) വേദിയില്‍ വൻ തീപിടുത്തം. തീപിടുത്തത്തെ തുടർന്ന് കനത്ത പുക ഉയരുകയും യു.എൻ.
സെക്രട്ടറി ജനറല്‍ അൻ്റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെ ആയിരത്തിലേറെ പ്രതിനിധികളെ വേദിയില്‍നിന്ന് ഉടൻ ഒഴിപ്പിക്കുകയും ചെയ്തു.
പുക ശ്വസിച്ച 13 പേർക്ക് ഉച്ചകോടി നടക്കുന്ന സ്ഥലത്ത് വെച്ച് തന്നെ ചികിത്സ നല്‍കിയതായി സംഘാടകർ അറിയിച്ചു.തീ നിയന്ത്രണവിധേയമാക്കിയെന്നും സംഭവത്തില്‍ ആർക്കും കാര്യമായ പരുക്കില്ലെന്നും ബ്രസീല്‍ ടൂറിസം മന്ത്രി സെല്‍സോ സാബിനോ വ്യക്തമാക്കി.
കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും മറ്റ് ഉദ്യോഗസ്ഥരും സുരക്ഷിതരാണ്.
കല്‍ക്കരി ഇന്ധനം, കാലാവസ്ഥാ ധനസഹായം, വ്യാപാര നടപടികള്‍ എന്നിവയിലെ സ്തംഭനാവസ്ഥ ഭേദിക്കാനുള്ള ചർച്ചകളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാർ പങ്കെടുക്കുന്നതിനിടെയാണ് സംഭവം.
ആരോഗ്യ – ശാസ്ത്ര പവലിയനുകളിലാണ് തീപിടുത്തമുണ്ടായതെന്നും ആറു മിനിറ്റിനുള്ളില്‍ അഗ്നിശമന സേനയെത്തി തീ അണച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇലക്‌ട്രിക്കല്‍ ഉപകരണത്തില്‍ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഈ മാസം 10 ന് ആരംഭിച്ച കാലാവസ്ഥാ ഉച്ചകോടി ഇന്ന് സമാപിക്കാനിരിക്കെയാണ് തീപിടുത്തം.



