യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജെഡി വാൻസ്, തന്റെ ഇന്ത്യൻ വംശജയായ ഭാര്യ ഉഷ ഒരു ദിവസം ക്രിസ്ത്യൻ മതം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തി.
താനും ഉഷയും പരിചയപ്പെടുമ്ബോള്‍ അവിശ്വാസികളോ നിരീശ്വരവാദികളോ ആയിരുന്നെന്ന് കരുതിയിരുന്നുവെന്നും എന്നാല്‍ ഇന്ന് തങ്ങളുടെ മൂന്ന് മക്കളെയും ക്രിസ്തുമത വിശ്വാസികളായാണ് വളർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മിസിസിപ്പി സർവകലാശാലയില്‍ നടന്ന ടേണിംഗ് പോയിന്റ് യുഎസ്‌എ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വാൻസ്.
“മിക്ക ഞായറാഴ്ചകളിലും ഉഷ എന്നോടൊപ്പം പള്ളിയില്‍ വരാറുണ്ട്. എന്നെ പള്ളിയിലേക്ക് ആകർഷിച്ച അതേ അനുഭവം അവളെയും സ്വാധീനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ടോ? ഉണ്ട്, ഞാൻ അത് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കാരണം ഞാൻ ക്രിസ്ത്യൻ സുവിശേഷത്തില്‍ വിശ്വസിക്കുന്നു, ഒടുവില്‍ എൻറെ ഭാര്യയും അതിനെ അതേ രീതിയില്‍ കാണുമെന്ന് ഞാൻ പ്രത്യാശിക്കുന്നു,” വാൻസ് വ്യക്തമാക്കി.
എന്നാല്‍, ഉഷ ക്രിസ്തുമതം സ്വീകരിച്ചില്ലെങ്കില്‍ അത് പ്രശ്‌നമല്ലെന്നും, കാരണം എല്ലാവർക്കും സ്വതന്ത്ര ഇച്ഛാശക്തി നല്‍കിയിട്ടുണ്ടെന്ന് ദൈവം പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉഷ വളർന്നത് ഒരു ഹിന്ദു കുടുംബത്തിലാണെങ്കിലും അത് പ്രത്യേകിച്ച് മതപരമായ പശ്ചാത്തലമുള്ള കുടുംബമായിരുന്നില്ല. താൻ അവളെ കണ്ടുമുട്ടുമ്ബോള്‍ രണ്ടുപേരും അവിശ്വാസികളായിട്ടാണ് സ്വയം കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ മൂന്ന് കുട്ടികളെയും ക്രിസ്ത്യൻ വിശ്വാസികളായാണ് വളർത്തുന്നത്, അവർ ഒരു ക്രിസ്ത്യൻ സ്കൂളിലാണ് പഠിക്കുന്നതെന്നും വാൻസ് വെളിപ്പെടുത്തി. വാൻസിൻ്റെ പ്രസംഗത്തിനിടെ ഉഷ തലകുലുക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.




