‘പിഎം ശ്രീ’യില്‍ വഴങ്ങി സിപിഎം, സിപിഐയുടെ രോഷം ഫലം കണ്ടു ; ധാരണാപത്രം മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കും

തിരുവനന്തപുരം: പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കണമെന്ന് കാണിച്ച്‌ കേന്ദ്രത്തിന് കത്തയക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍.

പദ്ധതിയില്‍ ഒപ്പുവച്ചതിനെതിരെ സിപിഐ കടുത്ത എതിര്‍പ്പുയര്‍ത്തിയതോടെ സിപിഎം വഴങ്ങാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

ധാരണാപത്രം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയക്കാമെന്ന് സിപിഎം സിപിഐക്ക് മുന്നില്‍ സമവായ ഫോര്‍മുല വയ്ക്കുകയായിരുന്നു. ഇതോടെയാണ് പ്രതിസന്ധിക്ക് അയവുവന്നത്. ഇക്കാര്യം സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി സിപിഐ ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സിപിഐയെക്കൂടി ഉള്‍ക്കൊണ്ടാണ് കേന്ദ്രത്തിന് അയയ്ക്കാനുള്ള കത്ത് തയ്യാറാക്കുക. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണിയുടെ യോഗം ചേരാനും ധാരണയായി. അതേസമയം ധാരണാപത്രം മരവിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടാല്‍ കേന്ദ്രമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്.

ഇത് എന്തായിരിക്കുമെന്ന ആകാംക്ഷ നിലനില്‍ക്കുന്നുമുണ്ട്. പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുക എന്നതല്ലാതെ മറ്റൊരു വിട്ടുവീഴ്ചയുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിരുന്നു. പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നില്ലെങ്കില്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും സിപിഐ പ്രഖ്യാപിച്ചിരുന്നു.

ഇതോടെയാണ് സിപിഎമ്മിന് വഴങ്ങേണ്ടി വന്നത്. അതേസമയം പിഎം ശ്രീ മുന്‍നിര്‍ത്തി, ബിജെപി-സിപിഎം അന്തര്‍ധാര സജീവമാണെന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തെ യുവജന-വിദ്യാര്‍ഥി സംഘടനകള്‍ സമരരംഗത്തിറങ്ങുകയും ചെയ്തു.

*ഐ. പി. സി പിളരുമോ ?*