‘ഹമാസ് ആയുധങ്ങള്‍ കൈമാറണം, ഇല്ലെങ്കില്‍ അക്രമാസക്തമായ നടപടികളിലൂടെ അമേരിക്ക തന്നെ നടപ്പാക്കും’; മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: ഗസ്സയില്‍ രണ്ടാം ഘട്ട വെടിനിർത്തല്‍ ചർച്ചക്ക് തുടക്കം കുറിച്ചതായി യു.എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്.

ആദ്യഘട്ട കരാർ വ്യവസ്ഥകള്‍ ഹമാസ് പാലിച്ചാല്‍ ഗാസയില്‍ ശാശ്വത സമാധാനം ഉറപ്പു വരുത്താനുള്ള നടപടികള്‍ സുഗമമായി നടക്കുമെന്നും വൈറ്റ് ഹൗസില്‍ മാധ്യമ പ്രവർത്തകർക്കു മുമ്ബാകെ ട്രംപ് വ്യക്തമാക്കി.

ആയുധങ്ങള്‍ കൈമാറാൻ ഹമാസിനോട് അമേരിക്ക നേരിട്ട് ആവശ്യപ്പെട്ടതായും ട്രംപ് വെളിപ്പെടുത്തി. ഹമാസ് ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം അക്രമാസക്തമായ നടപടികളിലൂടെ അമേരിക്ക തന്നെ ഇക്കാര്യം നടപ്പാക്കുമെന്നും ട്രംപ് താക്കീത് നല്‍കി. അതേസമയം, ഗാസയില്‍ ക്രിമിനല്‍ സായുധ സംഘങ്ങളെ അമർച്ച ചെയ്യുന്ന ഹമാസ് നടപടിയെ പിന്തുണക്കാനും ട്രംപ് മറന്നില്ല.

അതിനിടെ, കൂടുതല്‍ ഇസ്രായേല്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസ് കൈമാറി. ഇന്ന് പുലര്‍ച്ചെ ഗസ്സയില്‍ റെഡ്ക്രോസ് സംഘമാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. കരാർപ്രകാരം മൃതദേഹങ്ങള്‍ കൈമാറുന്നില്ലെങ്കില്‍ ഗാസയിലേക്ക് സഹായം വിലക്കുന്നതുള്‍പ്പെടെ കടുത്ത നടപടി സ്വീകരിക്കമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഗാസയിലേക്ക് അയക്കുന്ന ട്രക്കുകളുടെ എണ്ണം പകുതിയാക്കിയ ഇസ്രായേല്‍, റഫ അതിർത്തി അടച്ചിടാനും തീരുമാനിച്ചു. ഇതോടെ അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും ഇടപെടുകയായിരുന്നു. വെടിനിർത്തല്‍ ധാരണയും ലോകനേതാക്കളുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച സമാധാന കരാറും ലംഘിച്ച്‌ ഗാസയില്‍ ഇന്നലെ ഒമ്പത് ഫലസ്തീനികളെ ഇസ്രായേല്‍ കൊലപ്പെടുത്തി. വീടുകളിലേക്ക് തിരികെ യാത്ര തുടങ്ങിയ ഫലസ്തീനികളെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലും വെടിവെപ്പിലുമാണ് മരണമുണ്ടായത്.

സൈന്യം നിശ്ചയിച്ച യെല്ലോ ലൈൻ മറികടന്ന് തങ്ങള്‍ക്കരികിലെത്തിയപ്പോള്‍ വെടിവെച്ചുവെന്നാണ് സൈന്യത്തിന്റെ വാദം. ഗാസയില്‍ താല്‍ക്കാലിക ഭരണസംവിധാനത്തലേക്കുള്ള 15 ഫലസ്തീൻ ടെക്നോക്രാറ്റുകളുടെപേരുകള്‍ തീരുമാനിച്ചതായി മധ്യസ്ഥ രാജ്യമായ ഈജിപ്ത് അറിയിച്ചു. ഇസ്രായേലും ഹമാസും ഫലസ്തീൻ സംഘടനകളും പേരുകള്‍ അംഗീകരിച്ചതായും ഈജിപ്ത് വിദേശകാര്യ മന്ത്രി അറിയിച്ചു.