അടിയന്തര സഹായമെത്തിയില്ലെങ്കിൽ ഗാസയിൽ ഉടനെ 14,000 കുഞ്ഞുങ്ങൾ മരിക്കും; യുഎൻ

ഗാസ: അടിയന്തര മാനുഷിക സഹായമെത്തിയില്ലെങ്കില്‍ ഗാസയിലെ 14,000ത്തോളം കുഞ്ഞുങ്ങള്‍ ഉടനെ മരിക്കുമെന്ന ഞെട്ടിക്കുന്ന അറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. കഴിഞ്ഞ ദിവസം സഹായവുമായി അഞ്ച് ട്രക്കുകള്‍ ഗാസയിലെത്തിയെന്നും എന്നാല്‍ ഇത് സമുദ്രത്തിലെ തുള്ളിയെന്ന പോലെ അപര്യാപ്തമാണെന്നും ഐക്യരാഷ്ട്ര സഭ ഹുമാനിറ്റേറിയന്‍ തലവന്‍ ടോം ഫ്‌ളെച്ചര്‍ പറഞ്ഞു. ഇന്ന് രാവിലെ അന്താരാഷ്ട്ര മാധ്യമമായ ബിബിസിയോടായിരുന്നു ഫ്‌ളെച്ചറിന്റെ പ്രതികരണം.

ഗാസാ മുനമ്പിലെ രണ്ട് മില്യണ്‍ ആളുകള്‍ പട്ടിണിയാണെന്നും എന്നാല്‍ ടണ്‍ കണക്കിന് ഭക്ഷണം അതിര്‍ത്തിയില്‍ വെച്ച് തന്നെ ഇസ്രയേല്‍ തടയുകയാണെന്നും കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനം ഗെബ്രിയേസസ് പറഞ്ഞിരുന്നു. പിന്നാലെയാണ് ഫ്‌ളെച്ചറിന്റെ മുന്നറിയിപ്പും വന്നിരിക്കുന്നത്.

‘ഇത് ഹമാസ് മോഷ്ടിക്കാന്‍ പോകുന്ന ഭക്ഷണമല്ല. ഇസ്രയേലിന്റെ ആക്രമണമുണ്ടാകാം. എന്നാല്‍ ഭക്ഷണം നല്‍കാന്‍ സാധിക്കാത്ത അമ്മമാരുടെ മക്കള്‍ക്ക് ഭക്ഷണം നല്‍കുക എന്നതിനേക്കാള്‍ മികച്ച മറ്റൊരു ആശയം ഞാന്‍ കാണുന്നില്ല’, അദ്ദേഹം പറഞ്ഞു. മാര്‍ച്ച് രണ്ട് മുതല്‍ ഭക്ഷണം, മരുന്നുകള്‍ തുടങ്ങി ജീവന്‍ രക്ഷയ്ക്കുള്ള എല്ലാ സംവിധാനവും ഗാസയിലേക്ക് പ്രവേശിക്കുന്നത് ഇസ്രയേല്‍ തടഞ്ഞിരുന്നു. മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ആദ്യമായി ഗാസയിലേക്ക് സഹായവുമായുള്ള ട്രക്കുകള്‍ പ്രവേശിച്ചത്.

നിലവില്‍ 100 ട്രക്കുകള്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുമെന്ന് ഇസ്രയേല്‍ അറിയിച്ചുണ്ട്. ഗാസയില്‍ ഇസ്രയേലിന്റെ
കൈകളില്‍ അരങ്ങേറുന്ന ഭീകരത വിവരിക്കാന്‍ ദുരിതാശ്വാസ സംഘടനകള്‍ക്ക് വാക്കുകളില്ലെന്ന് യുഎന്‍ആര്‍ഡബ്ല്യുഎയുടെ തലവന്‍ ഫിലിപ്പ് ലസ്സാറിനി പറഞ്ഞു. ബ്രസല്‍സില്‍ നടന്ന യൂറോപ്യന്‍ ഹ്യുമാനിറ്റേറിയന്‍ ഫോറത്തെ അഭിമുഖീകരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ സംഘര്‍ഷം നിര്‍ത്താമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് ആദ്യം മുതല്‍ ഇതുവരെ കുറഞ്ഞത് 57 കുട്ടികളെങ്കിലും ഗാസയില്‍ പോഷകാഹാരക്കുറവ് മൂലം മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗാസയിലെ 93 ശതമാനം കുട്ടികളും പട്ടിണിയുടെ ഭീഷണിയിലാണെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ സഹായമുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (ഐപിസി) വിലയിരുത്തല്‍.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും