ബാഗ്ദാദ്: അന്‍പതുകാരനെ വളര്‍ത്തുസിംഹം കടിച്ചുകീറി കൊന്നു. ഇറാഖിലെ നജഫ് ഗവര്‍ണറേറ്റിലെ അല്‍-ബറഖിയ ജില്ലയിലെ അല്‍-ഹസിനാത്ത് സ്വദേശി ആഖില്‍ ഫഖര്‍ അല്‍ ദിന് ആണ് കൊല്ലപ്പെട്ടത്. അടുത്തിടെ സ്വന്തമാക്കിയ സിംഹത്തെ ഇണക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
സിംഹം ഉള്‍പ്പെടെയുള്ള ഒട്ടേറെ വന്യമൃഗങ്ങളെ വളര്‍ത്തുന്നയാളാണ് അല്‍ദിന്‍. അടുത്തിടെ സ്വന്തമാക്കിയ സിംഹത്തെ വീട്ടിലെ പൂന്തോട്ടത്തിലെ കൂട്ടിലാണ് അടച്ചിരുന്നത്. സിംഹത്തിന്റെ കൂടിനടുത്തെത്തിയ അല്ദിനുനേരേ സിംഹം ചാടിവീഴുകയും കഴുത്തിലും നെഞ്ചിലും ഉള്‍പ്പെടെ ആക്രമിക്കുകയുമായിരുന്നു. പ്രധാന ശരീരഭാഗങ്ങള്‍ സിംഹം ഭക്ഷിക്കുകയുംചെയ്തു.
അല്‍ദിന്റെ വീട്ടുകാരുടെ നിലവിളി കേട്ടാണ് അയല്‍ക്കാരും മറ്റുള്ളവരും സംഭവമറിഞ്ഞത്. തുടര്‍ന്ന് അയല്ക്കാരന് തന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സിംഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട വളർത്തുസിംഹത്തിൻ്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.




