ഭട്ടിൻഡയിൽ വെടിവച്ചിട്ടത്‌ തുർക്കി ഡ്രോൺ; പാകിസ്താൻ മറയാക്കിയത് സിവിലിയൻ വിമാനങ്ങൾ

ന്യൂഡല്‍ഹി: മെയ് എട്ടിന് രാത്രി ഇന്ത്യയെ ആക്രമിക്കാനായി തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ചുവെന്ന് ഇന്ത്യ. ഭട്ടിന്‍ഡയില്‍ ഇവയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സംഘര്‍ഷം സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയുടെ വിശദീകരണം. പാകിസ്താൻ ഇന്ത്യയിലെ നാല് വ്യോമകേന്ദ്രങ്ങളാണ് ലക്ഷ്യം വെച്ചത്. എന്നാൽ, ഇവയെല്ലാം വിഫലമാക്കിയതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി.

നിയന്ത്രണ രേഖയിലുടനീളം പാകിസ്താന്‍ വെടിവെപ്പ് നടത്തി. മോര്‍ട്ടാറുകളും ഹെലി കാലിബര്‍ ആര്‍ട്ടിലറികളുമുപയോഗിച്ച് പാകിസ്താന്‍ ആക്രമണം നടത്തി. ഇന്ത്യയിലെ 36 കേന്ദ്രങ്ങളാണ് പാകിസ്താന്‍ ലക്ഷ്യമിട്ടത്. ആക്രമിക്കാന്‍ 300-400 ഡ്രോണുകള്‍ ഉപയോഗിച്ചതായും അവയെ വെടിവെച്ചിട്ടതായും ഇന്ത്യ വിശദീകരിച്ചു.

പലതവണ പാകിസ്താൻ ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ചു. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും പാകിസ്താൻ ലക്ഷ്യമിട്ടു. എന്നാൽ, ഡ്രോണുകളെ തകർത്ത് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരിശോധിക്കാനാണ് ഡ്രോണുകൾ അയച്ചതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.

പാകിസ്താൻ പതിവുപോലെ ലോകത്തെ വഞ്ചിക്കാനുള്ള നുണകൾ പടച്ചുവിടുകയാണെന്നും ജനങ്ങൾക്കിടയിൽ മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. പുഞ്ചിലെ ഗുരുദ്വാര ആക്രമിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മിസ്രിയുടെ പ്രതികരണം. പാകിസ്താന്റെ ഷെല്ലാക്രമണത്തിലാണ് ഗുരുദ്വാര തകർന്നത്. എന്നാൽ അത് ഇന്ത്യ ചെയ്തതാണെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുന്നു. ഇതുകൂടാതെ ഒരു ക്രിസ്ത്യൻ ആരാധനാലയവും സ്‌കൂളും തകർത്തു. എല്ലാ മര്യാദകളും ലംഘിച്ചാണ് അവർ മുന്നോട്ട് പോകുന്നതെന്നും വിക്രം മിസ്രി പറഞ്ഞു.

ആക്രമണത്തില്‍ പാകിസ്താന്റെ ഏരിയല്‍ റഡാര്‍ തകര്‍ത്തുവെന്നും പാക് സൈന്യത്തിന് കനത്ത നാശമുണ്ടാക്കിയെന്നും സൈനിക വക്താക്കള്‍ വ്യക്തമാക്കി. ആക്രമണം നടക്കുന്ന സമയത്ത് സിവിലിയന്‍ വിമാനങ്ങള്‍ക്ക് പാകിസ്താന്‍ വ്യോമപാത തുറന്നുകൊടുത്തു. ഈ സമയത്ത് ദമ്മാമില്‍ നിന്ന് ലാഹോറിലേക്ക് വിമാനമെത്തി. ഇന്ത്യയുടെ തിരിച്ചടിയില്‍ സിവിലിയന്‍ വിമാനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകാനുള്ള ഗൂഢാലോചനയാണ് പാകിസ്താന്‍ നടത്തിയത്. പാകിസ്താന്റെ നീക്കം തിരിച്ചറിഞ്ഞാണ് ഇന്ത്യ പ്രതികരിച്ചത്.

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷിയും എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു