മസിനഗുഡിയില്‍ സ്‌കൂട്ടര്‍ യാത്രക്കാർക്ക് നേരേ ഉണ്ടായ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു; ഭർത്താവ് ചികിത്സയിൽ

ഗൂഡല്ലൂര്‍: മസിനഗുഡിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മസിനഗുഡി-ബൊക്കാപുരം റോഡില്‍വെച്ച് സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന ദമ്പതിമാരെ കാട്ടാന ആക്രമിക്കുകയായിരുന്നു.

തപാല്‍വകുപ്പിലെ താത്കാലിക ജീവനക്കാരി മസിനഗുഡി സ്വദേശി സരസു (58) ആണ് മരിച്ചത്. ഭര്‍ത്താവ് കുമാരസാമി (64) ചികിത്സയിലാണ്.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. പരിക്കേറ്റ് ഊട്ടി മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച സരസു ചികിത്സയിലിരിക്കെ, തിങ്കളാഴ്ച രാത്രി ഒന്‍പതരമണിയോടെ മരിച്ചു. ബൊക്കാപുരം മാരിയമ്മന്‍ കോവിലില്‍ ദര്‍ശനത്തിനുശേഷം സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന ഇരുവരേയും റോഡിലിറങ്ങിയ കാട്ടാന ആക്രമിക്കുകയായിരുന്നു. സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഇരുവരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന കാട്ടാന സരസുവിനെ ആക്രമിച്ചു. അതുവഴി ജീപ്പില്‍ വന്നവര്‍ കാട്ടാനയെ തുരത്തുകയായിരുന്നു.

സാരമായി പരിക്കേറ്റ സരസുവിന് മസിനഗുഡി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രഥമശുശ്രൂഷനല്‍കിയതിനുശേഷം വിദഗ്ധചികിത്സയ്ക്കായി ഊട്ടിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.

ഫോറസ്റ്റ് വാര്‍ഡന്‍ ബാലാജിയുടെ നേതൃത്വത്തില്‍ വനംവകുപ്പ് പ്രദേശത്ത് പരിശോധന നടത്തി. മസിനഗുഡി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.