കടൽ ക്ഷോഭിച്ചോട്ടെ ! സാഹസികത തെരഞ്ഞെടുത്താൽ പോരാട്ടവീര്യം വർദ്ധിക്കും

കപ്പല്‍,  യാത്ര തുടരുകയാണ്.  യാത്രയ്ക്കിടെ ജോലിക്കാര്‍ കപ്പിത്താനോട് ചോദിച്ചു:   നാം അവിടെയെത്തുന്നത് വരെ നല്ല കാലാവസ്ഥയായാരിക്കുമോ? 

അദ്ദേഹം ചാര്‍ട്ട് എടുത്തുവെച്ചിട്ടു പറഞ്ഞു:  നാം ഈ ഭാഗത്തെത്തുമ്പോള്‍ കൊടുങ്കാറ്റുമായി ഏറ്റുമുട്ടേണ്ടിവരും.  കാറ്റിന്റെ വേഗത്തെകൂടി ആശ്രയിച്ചായിരിക്കും നമ്മുടെ യാത്ര. 

കാറ്റിനെ ഒഴിവാക്കിപോകാന്‍ ഒരു മാര്‍ഗ്ഗവുമില്ലേ എന്ന അവരുടെ ചോദ്യത്തിന് ഉത്തരമായി ക്യാപ്റ്റന്‍ ഇങ്ങനെ പറഞ്ഞു:  മാറി ചിന്തിച്ചാല്‍ നമുക്ക് രണ്ടു ദിവസം കൂടി നഷ്ടപ്പെടും.  മാത്രമല്ല, നാം സമയത്തിന് അവിടെ എത്തുകയുമില്ല. 

ക്യാപ്റ്റന്റെ നിര്‍ദ്ദേശപ്രകാരം കപ്പല്‍ കൊടുങ്കാറ്റിലൂടെ സഞ്ചരിച്ചു.  എല്ലാം ശാന്തമായപ്പോള്‍ അദ്ദേഹം പറഞ്ഞു:  കടല്‍ എപ്പോള്‍ വേണമെങ്കിലും ക്ഷോഭിക്കുകയും ശാന്തമാവുകയും ചെയ്യും.  പക്ഷേ, നാം യാത്ര തുടര്‍ന്നേ മതിയാകൂ.. ആയാസരഹിതമായ യാത്രകള്‍ നമുക്ക് ഒരു അനുഭവവും സമ്മാനിക്കുകയില്ല. 

എപ്പോഴും എളുപ്പമുളള വഴികള്‍ തേടുന്നവര്‍ക്ക് ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ ഒന്നുംതന്നെ ഉണ്ടാവുകയുമില്ല.  അരുതാത്തതിനെയെല്ലാം ഒഴിവാക്കി ഒരാള്‍ക്ക് എത്രനാള്‍ ജീവിക്കാനാകൂം.  എന്നാല്‍ സാഹസികത തിരഞ്ഞെടുത്താല്‍ പോരാട്ടവീര്യം വര്‍ദ്ധിക്കും. എന്തിനേയും അഭിമുഖീകരിക്കാനുളള ശേഷി നേടും.. തനിവഴികള്‍ കണ്ടെത്താനുളള ആത്മവിശ്വാസം വര്‍ദ്ധിക്കും..

എളുപ്പവഴിതേടുന്നതില്‍ നിന്നും നമുക്ക് പുറത്ത്കടക്കാം.. തനിവഴികളെ കണ്ടെത്താം

– ശുഭദിനം.