‘ഇന്ത്യൻ സുഹൃത്തുക്കൾക്ക് സ്വാ​ഗതം’; ട്രംപിൻ്റെ ഭീഷണികൾക്കിടയിൽ ഇന്ത്യൻ പൗരന്മാർക്ക് 85,000 വിസകൾ നൽകി ചൈന

ബെയ്ജിംഗ്: ട്രംപിന്റെ ഭീഷണികൾക്കിടയിലും ഇന്ത്യൻ പൗരന്മാരുമായുള്ള ബന്ധം മെച്ചപ്പെടുത്തി ചൈന. 2025 ജനുവരി ഒന്നു മുതൽ ഏപ്രിൽ ഒൻപത് വരെ ഇന്ത്യൻ പൗരന്മാർക്ക് 85000-ത്തിലധികം വിസകൾ അനുവദിച്ചതായി ഇന്ത്യയിലെ ചൈനീസ് എംബസി അറിയിച്ചു. കൂടുതൽ ഇന്ത്യൻ സുഹൃത്തുക്കളെ ചൈന സന്ദർശിക്കാൻ സ്വാഗതം ചെയ്യുന്നുവെന്ന കുറിപ്പോടെയാണ് ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ് എക്‌സിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള യാത്ര സുഗമമാക്കുന്നതിന് ചൈനീസ് സർക്കാർ ഇന്ത്യൻ യാത്രക്കാർക്ക് നിരവധി ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

■ഓൺലൈൻ അപ്പോയിന്റ്മെന്റ് ഇല്ല: ഇന്ത്യൻ അപേക്ഷകർക്ക് ഇപ്പോൾ മുൻകൂർ ഓൺലൈൻ അപ്പോയിന്റ്മെന്റുകൾ ഇല്ലാതെ പ്രവൃത്തി ദിവസങ്ങളിൽ വിസ സെന്ററുകളിൽ നേരിട്ട് വിസ അപേക്ഷകൾ സമർപ്പിക്കാം.

■ബയോമെട്രിക് ഇളവ്: കുറഞ്ഞ സമയത്തേക്ക് ചൈന സന്ദർശിക്കുന്ന യാത്രക്കാരെ ബയോമെട്രിക് ഡാറ്റ നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇത് പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നു.

■വിസ ഫീസ്: വളരെ കുറഞ്ഞ നിരക്കിൽ ഇപ്പോൾ ഒരു ചൈനീസ് വിസ ലഭിക്കും. ഇത് ഇന്ത്യൻ സന്ദർശകർക്ക് ചൈനയിലെക്കുള്ള യാത്ര സുഗമമാക്കുന്നു.
വേഗത്തിലുള്ള പ്രോസസ്സിംഗ്

■സമയങ്ങൾ: വിസ അംഗീകാരിക്കാനുള്ള സമയക്രമം കൂടുതൽ കാര്യക്ഷമമാക്കിയിരിക്കുന്നു. ഇത് വേഗത്തിലുള്ള ഇഷ്യു അനുവദിക്കുകയും ബിസിനസ്, വിനോദ സഞ്ചാരികൾക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നു.

■ടൂറിസം: സാംസ്കാരിക ഉത്സവങ്ങൾ, കൂടുതൽ ടൂറിസം ഡെസ്റ്റിനേഷനുകൾ എന്നിവ ഇന്ത്യൻ വിനോദസഞ്ചാരികൾക്കായി ചൈന ഒരുക്കുന്നുണ്ട്.

ഇന്ത്യ-ചൈന സാമ്പത്തിക വ്യാപാര ബന്ധങ്ങളുടെ പ്രാധാന്യവും ചൈനീസ് എംബസി വക്താവ് യു ജിംഗ് വ്യക്തമാക്കി. ചൈന-ഇന്ത്യ സാമ്പത്തിക വ്യാപാര ബന്ധം പരസ്പര പൂരകത്വത്തിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് താരിഫ് ഏർപ്പെടുത്തിയത് മുതലുള്ള ബുദ്ധിമുട്ടുകൾ മറികടക്കാൻ രണ്ട് വികസ്വര രാജ്യങ്ങൾഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘വ്യാപാര താരിഫ് യുദ്ധങ്ങൾക്ക് വിജയികളില്ല. എല്ലാ രാജ്യങ്ങളും കൂടിയാലോചനയുടെ തത്വങ്ങൾ ഉയർത്തിപ്പിടിച്ച് യഥാർത്ഥ ബഹുരാഷ്ട്രവാദം പ്രയോഗിക്കണം എല്ലാത്തരം ഏകപക്ഷീയതയെയും സംയുക്തമായി എതിർക്കണം’ എന്നും യു ജിംഗ് പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുള്ള പുതുക്കിയ കരാറിൻ്റെ ഭാഗമായി വിദ്യാഭ്യാസ, സാംസ്കാരിക, ബിസിനസ്, ടൂറിസം എന്നീ മേഖലകൾ പ്രോത്സാഹിപ്പിക്കുമെന്ന നിലപാടും വിസ നൽകാനുള്ള വർധനവിന് കാരണമായിട്ടുണ്ട്. ചൈനീസ് സർവകലാശാലകളിൽ മെഡിക്കൽ ബിരുദം നേടുന്നതിനായി ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ എത്തുന്നത്.നേരത്തെ കോവിഡ് പകർച്ചവ്യാധി മൂലമുണ്ടായ യാത്രാ തടസ്സങ്ങൾ മാറ്റി വിദ്യാർത്ഥികളുടെ യാത്ര പുനരാരംഭിച്ചതും വിസ ഇഷ്യൂവിലെ വർധനവിന് കാരണമാണ്.