ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനമെന്ന് ആരോപണം; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരേ കേസെടുത്തു

റായ്പുർ: ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്തിയെന്നാരോപിച്ച്‌ ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരേ കേസെടുത്തു.

ജാസ്പ ജില്ലയിലെ കുങ്കുരി പട്ടണത്തിലെ ഹോളി ക്രോസ് നഴ്സിങ് കോളേജ് പ്രിൻസിപ്പല്‍ സിസ്റ്റർ ബിൻസി ജോസഫിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കോളേജിലെ അവസാനവർഷ വിദ്യാർഥിനി നല്‍കിയ പരാതിയിലാണ് സിസ്റ്റർക്കെതിരേ കേസെടുത്തിരിക്കുന്നത്. തന്നെ മതംമാറ്റാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി അധ്യാപികയായ കന്യാസ്ത്രീയ്ക്കെതിരേ പരാതി നല്‍കിയത്. തുടർന്ന് സിസ്റ്റർ ബിൻസി ജോസഫിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു.

എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമെന്ന് കത്തോലിക്കാ സഭ അറിയിച്ചു. പ്രാക്ടിക്കല്‍-തിയറി ക്ലാസുകള്‍ക്ക് വിദ്യാർഥിനി കോളേജില്‍ എത്തിയിരുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍പെട്ട സിസ്റ്റർ വിദ്യാർഥിനിയേയും വീട്ടുകാരേയും ബന്ധപ്പെട്ടിരുന്നു. 80 ശതമാനം ഹാജരുണ്ടെങ്കില്‍ മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ എന്നും വീട്ടുകാരെ അറിയിച്ചിരുന്നു. 32 ശതമാനം ഹാജർ മാത്രമായിരുന്നു പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നത്.

പെണ്‍കുട്ടിയെ തിയറി പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നുവെങ്കിലും ഹാജർ ഇല്ലാതെ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് സർട്ടിഫിക്കൻ തരാൻ സാധിക്കില്ലെന്ന് കോളേജ് അറിയിച്ചു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി ജില്ലാ കളക്ടർക്ക് പരാതി നല്‍കിയതെന്നാണ് കോളേജിൻറെ വിശദീകരണം.