‘എന്റെ പൊന്നുമോനെ കൊന്നവനാണ്, കുടുംബവും ജീവിതവും തകര്‍ത്തു’: അഫാനോട് ക്ഷമിക്കാൻ കഴിയില്ലെന്ന് മാതാവ്

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ മൊബൈല്‍ ആപ്ലിക്കേഷൻ വഴി പണം കടം എടുത്തിരുന്നതായി വിവരം.

അഫാന്റെ മാതാവ് ഷെമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വീട് വിറ്റാല്‍ തീരാവുന്ന പ്രശ്നങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 25 ലക്ഷം രൂപയുടെ ബാദ്ധ്യത മാത്രമാണ് തങ്ങള്‍ക്കുണ്ടായിരുന്നതെന്നും ആക്രമണത്തിന്റെ തലേദിവസം അഫാന് തുടർച്ചയായി ഫോണ്‍കോളുകള്‍ വന്നിരുന്നെന്നും ഷെമി പറയുന്നു.

‘അന്ന് അതൊക്കെ സംഭവിക്കുമ്ബോള്‍ പകുതി ബോധം മാത്രമാണുള്ളത്. അഫാൻ തന്നെ ബോധരഹിതയാക്കാൻ എന്തോ നല്‍കിയെന്ന് സംശയിക്കുന്നു. ഉമ്മ ക്ഷമിക്കണമെന്ന് പറഞ്ഞാണ് മകൻ കഴുത്തില്‍ ഷാള്‍ കുരുക്കിയത്. അന്ന് മൂന്ന് കൂട്ടർക്ക് പണം തിരികെ കൊടുക്കണമായിരുന്നു. ലോണ്‍ ആപ്പില്‍ വായ്പ തുക തിരിച്ചടയ്ക്കണമായിരുന്നു. ബന്ധുവിന് 50,000 രൂപ തിരികെ കൊടുക്കേണ്ടത് 24ന് ആയിരുന്നു. ജപ്തി ഒഴിവാക്കാൻ സെൻട്രല്‍ ബാങ്കില്‍ പണം തിരിച്ച്‌ അടയ്‌ക്കേണ്ടതും 24ന് ആയിരുന്നു’.

ഇക്കാര്യങ്ങളിലൊക്കെ അഫാൻ അസ്വസ്ഥനായിരുന്നു. ജീവിതത്തില്‍ അഫാനോട് ക്ഷമിക്കാൻ കഴിയില്ല. തങ്ങളുടെ കുടുംബവും ജീവിതവും തകർത്തു. എന്റെ പൊന്നുമോനെ കൊന്നവനാണ്. അവനോട് എങ്ങനെ ഞാൻ ക്ഷമിക്കും. അഫാന് ബന്ധുക്കളില്‍ ചിലരോട് വിയോജിപ്പ് ഉണ്ടായിരുന്നു. വൈരാഗ്യം ഉള്ളതായി അറിയില്ല. കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിനോട് എതിർപ്പ് പേരുമലയിലെ വീട് വില്‍ക്കാൻ തടസം നിന്നതിനാണ്. സല്‍മ ബീവിയോട് വലിയ സ്‌നേഹമായിരുന്നു. മാല പണയം വയ്ക്കാൻ സല്‍മ ബീവിയോട് ചോദിച്ചിരുന്നു. എന്നാല്‍ നല്‍കില്ലെന്നും സല്‍മ പറഞ്ഞു’- ഷെമി വ്യക്തമാക്കി.