വില്‍നുസ്: വടക്കൻ യൂറോപ്പിലെ ലിത്വാനിയയില്‍ പരിശീലനത്തിനിടെ കവചിത വാഹനം തകർന്ന് കാണാതായ 4 അമേരിക്കൻ സൈനികരില്‍ 3 പേരുടെ മൃതദേഹം കണ്ടെത്തി.
പാബ്രേഡ് എന്ന സ്ഥലത്ത് ചതുപ്പില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങളുണ്ടായിരുന്നത്. ഒരു സൈനികനായി തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ആഴ്ചയാണ് പരിശീലനത്തിനിടെയാണ് കവചിത വാഹനത്തിലെ അമേരിക്കൻ സൈനികരെ കാണാതായത്.
എം88എ2 ഹെർക്കുലീസ് കവചിത വാഹനം ചതുപ്പില്‍ കുടുങ്ങിയതിന് പിന്നാലെയാണ് അപകടമുണ്ടായത്. സൈന്യത്തിന്റെ തകരാറിലായ ലൈറ്റ് യൂട്ടിലിറ്റി വാഹനത്തിന്റെ അറ്റകുറ്റ പണികള്‍ക്കായി പോകുമ്ബോഴാണ് സൈന്യത്തിന്റെ കവചിത റിക്കവറി വാഹനം ചതുപ്പിലേക്ക് ആഴ്ന്ന് പോയത്. 3 ഇൻഫന്റ്രി ഡിവിഷനിലെ ഫസ്റ്റ് ബ്രിഗേജ് കോംബാക്റ്റ് ടീമിലെ സൈനികരാണ് മരിച്ചത്. ജോർജ്ജിയയിലെ ഫോർട്ട് സ്റ്റീവാർട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓപ്പറേഷൻ അറ്റ്ലാൻറിക് റിസോള്‍വിന്റെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു ഈ സൈനികരെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെയോടെയാണ് അപകടത്തില്‍പ്പെട്ട സൈനികർ സഞ്ചരിച്ചിരുന്ന 63 ടണ്‍ ഭാരമുള്ള കവചിത വാഹനം ചതുപ്പില്‍ നിന്ന് ഉയർത്താനായത്. ആറ് ദിവസത്തെ തെരച്ചിലിന് ശേഷമായിരുന്നു ഇത്.
അമേരിക്കൻ സൈനികരും പൊലീസും അടങ്ങുന്ന നൂറ് കണക്കിന് പേരാണ് കവചിത വാഹനത്തില്‍ കുടുങ്ങിയ സൈനികർക്കായി തിരച്ചില്‍ നടത്തിയത്. കൊടുങ്കാട്ടിലെ ചതുപ്പ് നിറഞ്ഞ മേഖലയില്‍ ആറ് ദിവസത്തെ തെരച്ചിലിന് ഒടുവിലാണ് കവചിത വാഹനം കണ്ടെത്താനായത്. ലിത്വാനിയൻ സൈന്യത്തിന്റെ ഹെലികോപ്റ്ററുകളും ഏരിയല്‍ സംവിധാനങ്ങളും ഇപയോഗിച്ച് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കവചിത വാഹനം കണ്ടെത്താനായത്. നിരവധി ടണ്‍ ചെളിയും മണ്ണും മാറ്റിയ ശേഷമാണ് വാഹനം പുറത്തെടുക്കാനായത്.
മുൻ സോവിയറ്റ് റിപ്പബ്ലിക് രാജ്യമായ ലിത്വാനിയ 2004 മുതല്‍ നാറ്റോയിലെ അംഗമാണ്. അറ്റ്ലാൻറിക് റിസോള്‍വിന്റെ ഭാഗമായി നൂറ് കണക്കിന് അമേരിക്കൻ സൈനികർക്കാണ് ലിത്വാനിയയില്‍ പരിശീലനം നല്‍കുന്നത്. റഷ്യ ക്രീമിയയും പിടിച്ചെടുത്തതിന് പിന്നാലെയാണ് ഓപ്പറേഷൻ അറ്റ്ലാൻറിക് റിസോള്‍വ് ആരംഭിച്ചത്.




