ഗാസാസിറ്റി: ഗാസയിലെ നാസർ ആശുപത്രി ഇസ്രയേൽ സൈന്യം ആക്രമിച്ചു. ഹമാസ് നേതാവ് ഇസ്മായിൽ ബർഹൂം ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നു. ഒരു ഡിപ്പാർട്ട്‌മെന്റ് മുഴുവൻ ഒഴിപ്പിക്കേണ്ടി വന്നതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച രാത്രിയാണ് തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിയെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മായിൽ ബർഹൂം നേരത്തെ നടന്ന ഇസ്രായേലി ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗാസയിലെ അൽ-മവാസിയിലെ ഒരു ടെന്റിൽ ഇസ്രായേൽ സൈന്യം ബോംബിട്ട് ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാഹ് അൽ-ബർദാവിലിനെ കൊലപ്പെടുത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇസ്മായിൽ ബർഹൂം കൊല്ലപ്പെടുന്നത്.
വെടിനിർത്തൽ കരാർ ലംഘിച്ച് ചൊവ്വാഴ്ച മുതലാണ് ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. ഇതുവരെ 600ലധികം പേർ ഗാസയിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മാത്രം 130 പേരാണ് കൊല്ലപ്പെട്ടത്. ഹമാസ് പരാജയം സമ്മതിക്കുന്നതുവരെ ആക്രമണം തുടരുമെന്നും ഗാസയുടെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഗാസയിൽ കൊല്ലപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.
അതേസമയം, ഗാസ മുനമ്പിൽ നിന്ന് പലസ്തീനികളെ ബലമായി കുടിയിറക്കുന്നതിനായി ഒരു സർക്കാർ ഏജൻസി രൂപീകരിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെ ജോർദാൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലെ 13 പുതിയ അനധികൃത വാസസ്ഥലങ്ങൾക്ക് അംഗീകാരം നൽകാൻ ഇസ്രയേലി സുരക്ഷാ മന്ത്രിസഭ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ നീക്കം എന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.