കൊച്ചി: വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയപ്പോൾ പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണത്തിന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഉത്തരവിട്ടു. അന്വേഷണം നടത്തി എത്രയും പെട്ടെന്ന് റിപ്പോർട്ട് കൈമാറാണ് നിർദേശം. എറണാകുളം എആർ ക്യാംപിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് സബ്ഇൻസ്പെക്ടർ സി.വി. സജീവിനെതിരേയാണ് അന്വേഷണം. ഭാഗ്യം കൊണ്ടുമാത്രമാണ് വൻ ദുരന്തത്തിലേക്ക് കാര്യങ്ങളെത്താഞ്ഞത്.
പോലീസിനുതന്നെ നാണക്കേടുണ്ടാക്കിയ സംഭവം മാർച്ച് 10നാണ് എആർ ക്യാംപിൽ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാര ചടങ്ങിന് ആകാശത്തേക്കു വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ബ്ലാങ്ക് എന്ന തരം വെടിയുണ്ടകളാണ് വൃത്തിയാക്കാനായി ചട്ടിയിലിട്ട് ചൂടാക്കിയത്.
ഇടപ്പള്ളി സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സംസ്കാരചടങ്ങുകൾക്കായി വെടിയുണ്ട എടുത്തപ്പോഴാണ് അവ ക്ലാവ് പിടിച്ചതായി കണ്ടത്. സാധാരണ ഈ സാഹചര്യത്തിൽ ഇത്തരം ഉണ്ടകൾ വെയിലത്തുവെച്ച് ചൂടാക്കിയശേഷമാണ് ഉപയോഗിക്കാറ്.




