സംഭലില്‍ മുതിര്‍ന്ന ബിജെപി നേതാവിനെ വിഷംകുത്തിവച്ച് കൊന്നു

സംഭല്‍: ഈയിടെ സംഘര്‍ഷവും പോലീസ് വെടിവയ്പ്പും നടന്ന ഉത്തര്‍പ്രദേശിലെ സംഭലില്‍ മുതിര്‍ന്ന ബിജെപി നേതാവിനെ വിഷം കുത്തിവച്ചു കൊന്നു. ഗുല്‍ഫാം സിങ് യാദവ്(60) എന്നയാളെയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം കൊലപ്പെടുത്തിയത്.

ഇന്നലെ വൈകീട്ടാണ് സംഭവമെന്ന് ജുനാവായ് പോലിസ് അറിയിച്ചു. ദാഫ്തര ഗ്രാമത്തിലെ കൃഷിയിടത്തില്‍ ഗുല്‍ഫാം സിങ് യാദവ് ഇരിക്കുമ്പോഴാണ് സംഭവം.

രാഷ്ട്രീയകാര്യങ്ങള്‍ സംസാരിക്കാന്‍ എത്തിയെന്ന് അവകാശപ്പെട്ട മൂന്നംഗ സംഘം കുടിക്കാന്‍ വെള്ളം ചോദിച്ചു. ഗുല്‍ഫാം സിങ് യാദവ് വെള്ളമെടുക്കാന്‍ മുറിക്ക് അകത്തേക്ക് പോയപ്പോള്‍ ഒരാള്‍ കൂടെ പോയി വയറ്റില്‍ വിഷം കുത്തിവക്കുകയായിരുന്നുവെന്ന് സര്‍ക്കിള്‍ ഓഫിസര്‍ ദീപക് തിവാരി പറഞ്ഞു.

ഉടനെ സംഘം രക്ഷപ്പെടുകയും ചെയ്തു. കരച്ചില്‍ കേട്ട് ഓടിയെത്തിയവര്‍ ഗുല്‍ഫാം സിങ് യാദവിനെ അലീഗഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതക വിവരം അറിഞ്ഞ് സംഭല്‍ എസ്പി കൃഷ്ണ കുമാര്‍ ബിഷ്ണോയും എഎസ്പി അനുക്രിതി ശര്‍മയും കൃഷി സ്ഥലത്തെത്തി. കൊലയാളികള്‍ ഉപയോഗിച്ച ഹെല്‍മെറ്റും സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്.

എന്ത് വിഷമാണ് ഉള്ളിലെത്തിയതെന്ന് കണ്ടെത്താന്‍ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് വരണമെന്ന് പോലിസ് അറിയിച്ചു. രാസപരിശോധനക്കായി ആന്തരിക അവയവങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

സംഭലിലെ മുതിര്‍ന്ന ബിജെപി നേതാവായ ഗുല്‍ഫാം സിങ് യാദവ് 2004ല്‍ സമാജ് വാദി പാര്‍ട്ടി നേതാവായ മുലായം സിങ് യാദവിനോട് മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു. ഇയാളുടെ ഭാര്യ പഞ്ചായത്ത് പ്രസിഡന്റാണ്.

*ഐ. പി. സി പിളരുമോ ?*