യുപിയിലെ സീതാപൂരിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹത്തിൽ നിന്നും മൂന്ന് വെടിയുണ്ടകൾ കണ്ടെത്തി

ന്യൂഡൽഹി:ഉത്തർപ്രദേശിലെ സീതാപൂരിലെ ലഖ്‌നൗ-ഡൽഹി ദേശീയപാതയിൽ ഒരു പ്രാദേശിക പത്രപ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ രാഘവേന്ദ്ര ബാജ്‌പായ് വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഒരു ഹിന്ദി ദിനപത്രത്തിൻ്റെ പ്രാദേശിക ലേഖകനായിരുന്നു രാഘവേന്ദ്ര ബാജ്‌പായ്.

അക്രമികൾ ആദ്യം അദ്ദേഹത്തിൻ്റെ ബൈക്ക് ഇടിച്ചിടുകയും പിന്നീട് മൂന്ന് തവണ വെടിയുതിർക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ആദ്യം ഇതൊരു അപകടമായിട്ടാണ് കണ്ടതെങ്കിലും ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ അദ്ദേഹത്തിൻ്റെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ കണ്ടെത്തിയതിനെത്തുടർന്ന് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു ഫോൺ കോൾ ലഭിച്ചതിനെ തുടർന്ന് 35 കാരനായ പത്രപ്രവർത്തകൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. തൊട്ടുപിന്നാലെ, ഉച്ചകഴിഞ്ഞ് 3:15 ഓടെ, അദ്ദേഹം ദേശീയപാതയിൽ കൊല്ലപ്പെട്ടു.

കൊലപാതകത്തിന് പിന്നിലെ കാരണം പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുവരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടില്ല. കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഇരയുടെ കുടുംബത്തിൽ നിന്ന് ഔദ്യോഗിക പരാതി ലഭിക്കുന്നതിനായി അധികൃതർ കാത്തിരിക്കുകയാണ്.

“പ്രതികളെ അറസ്റ്റ് ചെയ്യാൻ നാല് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. മഹോലി, ഇമാലിയ, കോട്വാലി എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് സംഘങ്ങളും നിരീക്ഷണ, എസ്‌ഒജി സംഘങ്ങളും പ്രതികളെ അന്വേഷിക്കുന്നതിനും തിരിച്ചറിയുന്നതിനുമായി വിന്യസിച്ചിട്ടുണ്ട്” എന്ന് പോലീസ് പറഞ്ഞു.