വാഷിങ്ടൺ: പാകിസ്താനിലേക്ക് യാത്രചെയ്യുന്നതിന് പൗന്മാർക്ക് വിലക്കേർപ്പെടുത്തി യു.എസ്. ഇന്ത്യ-പാകിസ്താൻ അതിർത്തി, നിയന്ത്രണരേഖ, ബലൂചിസ്താൻ, ഖൈബർ പഖ്തൂൺഖ്വ എന്ന പ്രവിശ്യകളിലേക്കുള്ള യാത്രയ്ക്കെതിരെയാണ് യു.എസ് മുന്നറിയിപ്പ് നൽകുന്നത്. ഭീകരവാദവും സായുധ സംഘട്ടന സാധ്യതയും കണക്കിലെടുത്ത് യാത്ര പുനഃപരിശോധിക്കണമെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട യാത്രാ നിർദേശത്തിൽ പറയുന്നത്.
പാകിസ്താനിൽ അക്രമാസക്തമായ തീവ്രവാദ ഗ്രൂപ്പുകൾ ആക്രമണത്തിന് ലക്ഷ്യമിടുന്നതായി നിർദേശത്തിൽ പറയുന്നു. ബലൂചിസ്താൻ, ഖൈബർ പഖ്തൂൺഖ്വ എന്നിവടങ്ങളിൽ തീവ്രവാദ ആക്രമണങ്ങൾ പതിവാണ്. വലിയ ആക്രമണങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, സൈനിക സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ, സർവകലാശാലകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ഭീകരർ മുന്നറിയിപ്പില്ലാതെ ആക്രമണങ്ങൾ നടത്തിയേക്കാം. യുഎസ് നയതന്ത്രജ്ഞരെ മുൻകാലങ്ങളിൽ ഇവർ ലക്ഷ്യമിട്ടതായും മുന്നറിയിപ്പിൽ പറയുന്നു.
പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും പൗരർക്ക് യു.എസിലേക്കുള്ള യാത്ര പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിലക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്യസുരക്ഷയുടെ ഭാഗമായി ട്രംപ് വിലക്കേർപ്പെടുത്താൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളുടെ പട്ടിക മാർച്ച് 12-ന് ശേഷം വ്യക്തമാകും. മുൻപ് അധികാരത്തിലെത്തിയപ്പോൾ ആറ് മുസ്‌ലിം രാജ്യങ്ങളിലെ പൗരർക്ക് ട്രംപ് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട്, പിൻഗാമി ബൈഡൻ ഇത് പിൻവലിക്കുകയായിരുന്നു.