മെക്‌സിക്കോയില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ ദേശീയപാതയില്‍ ഉപേക്ഷിച്ച വാഹനത്തില്‍ വെട്ടി നുറുക്കിയ നിലയില്‍

മെക്‌സിക്കോ സിറ്റി: ബിരുദദാന ചടങ്ങുകള്‍ക്ക് ശേഷം കടല്‍ത്തീരത്തെ അവധി ആഘോഷത്തിനിടെ കാണാതായ ഒന്‍പത് വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി.

19 മുതല്‍ 30 വയസ് വരെയാണ് കൊല്ലപ്പെട്ടവരുടെ പ്രായം. മൃതദേഹങ്ങള്‍ വെട്ടി നുറുക്കിയ നിലയില്‍ മെക്‌സിക്കോ സിറ്റിയില്‍ നിന്ന് 280 കിലോമീറ്റര്‍ അകലെയുള്ള പൂബ്ലെ ആന്‍ര്‍ ഓക്‌സാക്കായിലെ ദേശീയപാതയിലാണ് കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട വാഹനത്തിനുള്ളില്‍ വിവിധ ബാഗുകളിലാക്കിയ നിലയിലാണ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട ഒന്‍പത് പേരില്‍ എട്ട് പേരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരുമാണ് കൊലപ്പെട്ടത്. ആഞ്ചി ലിസെത്ത് (29), ബ്രെന്‍ഡ മാരിയേല്‍ (19), ജാക്വലിന്‍ ഐലെറ്റ് (23), നൊയ്മി യാമിലേത്ത് (28), ലെസ്ലി നോയ ട്രെജോ (21), റൗള്‍ ഇമ്മാനുവല്‍ (28), റൂബന്‍ അന്റോണിയോ, റോളണ്ടോ അര്‍മാന്‍ഡോ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഫെബ്രുവരി 27നാണ് ഇവരെ കാണാതായത്.

ഫെബ്രുവരി 24ന് അറ്റ്ലിക്സ്‌കായോട്ട്ല്‍ ഹൈവേയിലൂടെ ഈ കാര്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഏകദേശം 90 മൈല്‍ അകലെ അറ്റ്ലിക്സ്‌കോ പട്ടണത്തിനടുത്താണ് ഈ ഹൈവേ. മെക്‌സിക്കോയിലെ ലഹരി മരുന്ന് സംഘങ്ങളാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേരുടെ മൃതദേഹം ചോരയില്‍ കുളിച്ച നിലയില്‍ ഒരു ബാഗിലാണ് കണ്ടെത്തിയത്. മറ്റ് ബാഗുകളില്‍ നിന്നായി എട്ട് ജോഡി കൈകളും കണ്ടെത്തിയതായി പൊലീസ് വിശദമാക്കി. രണ്ട് കൈകള്‍ കാറിന്റെ ബൂട്ട് ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. അതിക്രൂരമായ മര്‍ദ്ദനത്തിന് ശേഷം വെടിയേറ്റ് ചിതറിയ നിലയിലാണ് മൃതദേഹഭാഗങ്ങളുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, ത്‌ലാക്‌സാല സ്വദേശികളായ ഈ വിദ്യാര്‍ത്ഥികള്‍ ലോസ് സാക്കപോക്സ്റ്റ്ലാസ് എന്ന ലഹരി കാര്‍ട്ടലിന്റെ ഭാഗമെന്നാണ് സംശയിക്കപ്പെടുന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.