അമേരിക്കയിൽ10,000 സർക്കാർ ജീവനക്കാരെ ട്രംപ് പിരിച്ച് വിട്ടു; പിന്നിൽ ഉപദേശകനായ ഇലോണ്‍ മസ്‌ക് എന്നാക്ഷേപം

വാഷിംങ്ടണ്‍: പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സര്‍ക്കാര്‍ മേഖലയിൽ ജോലിനോക്കുന്ന ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. ട്രംപും ,ട്രംപിന്റെ ഉപദേശകനുമായ ഇലോണ്‍ മസ്‌കും കൂടിച്ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ഊര്‍ജം, ആരോഗ്യം, കൃഷി തുടങ്ങിയവ അടക്കമുള്ള വകുപ്പുകളിലെ ജീവനക്കാരും പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടുന്നു. ഇന്റേണല്‍ റവന്യൂ സര്‍വീസിലെ ആയിരത്തോളം ജീവനക്കാരെയും അടുത്ത ആഴ്ചയോടെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആദ്യവര്‍ഷത്തില്‍ തൊഴില്‍സുരക്ഷ ലഭ്യമാകാത്ത പ്രൊബേഷനറി ജീവനക്കാരാണ് പിരിച്ചുവിട്ടവരില്‍ അധികവും.

പിരിച്ചുവിടൽ സംബന്ധിച്ച് ഇലോണ്‍ മസ്‌കിന്റെ ഇടപെടലിനേക്കുറിച്ച് വിമര്‍ശനങ്ങളുയരുന്നുണ്ട്. എന്നാല്‍, ഇലോണ്‍ മസ്‌കിന്റെ പങ്കില്‍ ആശങ്കകള്‍ വേണ്ടെന്നും കൃത്യമായ ഓഡിറ്റ് നടത്തിയാണ് നടപടികള്‍ സ്വീകരിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. ട്രംപിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ സഹാധ്യക്ഷന്‍ കൂടിയാണ് ഇലോണ്‍ മസ്‌ക്.
——–