കാമുകന് പ്രായം 19-ത്.കാമുകിയുടേത് 33-ഉം.കൂടാതെ രണ്ട് മക്കളും.പ്രേമത്തിന് കണ്ണും കാതും ഇല്ലല്ലോ!അങ്ങ് അമേരിക്കയിലാണ് കാമുകി.കാമുകൻ പാക്കിസ്ഥാനിലും. എന്നാൽ കല്ല്യാണമാകാമെന്ന് കരുതി കാമുകി വണ്ടി പിടിച്ചു… പാക്കിസ്ഥാനിലേക്ക്.
ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട കാമുകനെ തേടി അമേരിക്കയില്‍ നിന്നെത്തിയ യുവതി കാമുകനും കുടുംബവും ഒളിച്ചോടിയതിനെ തുടര്‍ന്ന് പാകിസ്താനില്‍ കുടുങ്ങിയിരിക്കുകയാണിപ്പോൾ. ന്യൂയോര്‍ക്ക് സ്വദേശിനിയായ 33 കാരി ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട കൗമാരക്കാനായ കാമുകനെ കാണാനും വിവാഹം കഴിക്കാനുമാണ് പാകിസ്താനിലെത്തിയത്. എന്നാല്‍ യുവാവിന്റെ മാതാപിതാക്കള്‍ ഈ ബന്ധം നിഷേധിക്കുകയും കുടുംബത്തോടെ നാടുവിടുകയുമായിരുന്നു. ഇതോടെ യുവതി പാക് സര്‍ക്കാരിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു ലക്ഷം ഡോളറാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒനിജ ആന്‍ഡ്രൂ റോബിന്‍സണ്‍ എന്ന യുവതിയാണ് തന്റെ 19കാരനായ കാമുകന്‍ നിദാല്‍ അഹമ്മദ് മേമനെ തേടി കറാച്ചിയില്‍ എത്തിയതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് കുട്ടികളുടെ മാതാവാണ് ഇവര്‍. നിദാലിന്റെ മാതാപിതാക്കള്‍ ബന്ധം നിഷേധിച്ചതോടെയാണ് ഒനിജ പ്രതിസന്ധിയിലായത്. തിരിച്ച് പോകാന്‍ തയ്യാറാകാതെ ഒനിജ നിദാലിന്റെ വീടിന് മുന്‍പില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. വൈകാതെ നിദാലിന്റെ കുടുംബം വീട് പൂട്ടി ഇവിടെ നിന്ന് രക്ഷപ്പെട്ടു. അപ്പോഴേക്കും യുവതിയുടെ വിസ കാലാവധിയും അവസാനിച്ചിരുന്നു.
പാകിസ്താനി യൂട്യൂബറായ സഫര്‍ അബ്ബാസാണ് യുവതിയുടെ അവസ്ഥ രാജ്യത്തെ അറിയിച്ചത്. ഇതോടെ സിന്ധ് ഗവര്‍ണറായ കമ്രാന്‍ ഖാന്‍ ടെസോറി വിഷയം അറിയുകയും ഇവര്‍ക്ക് തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റ് വാദ്ഗാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത് തള്ളിക്കളഞ്ഞ യുവതി വാര്‍ത്താസമ്മേളനം വിളിച്ച് തന്റെ നിലപാട് പ്രഖ്യാപിക്കുകയായിരുന്നു. പാകിസ്താന്‍ പൗരത്വം വേണമെന്നും നിദാലിന്റെ കുടുംബം ആഴ്ചയില്‍ 3000 ഡോളര്‍ നല്‍കണമെന്നുമായിരുന്നു യുവതിയുടെ ഒരു ആവശ്യം. പാകിസ്താന്‍ സര്‍ക്കാര്‍ 100,000 ഡോളര്‍ നല്‍കണമെന്നും ഇവര്‍ പിന്നീട് ആവശ്യപ്പെട്ടു .
അതേസമയം ഇവര്‍ മാനസിക രോഗിയാണെന്ന് ഇവരുടെ മകന്‍ ജെര്‍മിയാഹ് റോബിന്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ബൈപോളാര്‍ രോഗബാധിതയായ ഇവരെ തിരിച്ചുകൊണ്ടുവരാന്‍ കുടുംബംശ്രമിച്ചെങ്കിലും വരാന്‍ തയ്യാറായില്ലെന്നും മകന്‍ പറഞ്ഞു.
മകന്റെ വെളിപ്പെടുത്തല്‍ വന്നതോടെ അധികൃതര്‍ ഇടപെട്ട് ഇവരെ കറാച്ചിയിലെ സര്‍ക്കാര്‍ മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടുത്തെ ചികിത്സയ്ക്ക് ശേഷം വൈകാതെ അമേരിക്കയിലേക്ക് മടങ്ങുമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.



