നടിയുടെ പരാതി; ഡിജിറ്റല്‍ തെളിവുകള്‍ മുകേഷിന് എതിര്, ആരോപണങ്ങളെല്ലാം തെളിഞ്ഞെന്ന് കുറ്റപത്രം

ലൈംഗിക പീഡനപരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.

മുകേഷിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നും ഉയർന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നുമാണ് അന്വേഷണസംഘം കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ആലുവ സ്വദേശിയായ നടി 2024 ഓഗസ്റ്റ് 29-നാണ് മുകേഷിനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 30-ന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും അമ്മയില്‍ അംഗത്വം നല്‍കാമെന്ന് ഉറപ്പുനല്‍കിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എം.എല്‍.എയ്ക്കെതിരായി നല്‍കിയ പരാതി. 2010-ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്.

സംഭവത്തിന്റെ കാലപ്പഴക്കം കേസില്‍ വെല്ലുവിളിയാകുമെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കാൻ പോലീസിന് സാധിച്ചുവെന്നാണ് റിപ്പോർട്ട്. ഇ-മെയില്‍ സന്ദേശങ്ങളും വാട്സ്‌ആപ്പ് ചാറ്റുകളും പരാതിക്കാരുമായി മുകേഷ് ഒരുമിച്ച്‌ യാത്ര ചെയ്തതിന്റെ സാഹചര്യ തെളിവുകളും ഇവരെ ഒരുമിച്ചുകണ്ട സാക്ഷികളുടെ മൊഴികളും ഉള്‍പ്പെടെയുള്ള തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്.

എറണാകുളം മരട് പോലീസാണ് ആദ്യം ഈ കേസ് രജിസ്റ്റർ ചെയ്യുന്നത്. എറണാകുളത്തുള്ള വില്ലയില്‍ വെച്ച്‌ ലൈംഗികമായി ഉപദ്രവിച്ചുവെന്നും പിന്നീട് തൃശ്ശൂരില്‍ വെച്ച്‌ സമാന സംഭവം ആവർത്തിച്ചുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതോടെ രണ്ട് സ്ഥലങ്ങളിലും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അതുപ്രകാരമുള്ള കുറ്റപ്പത്രം തയാറാക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് മുകേഷിന് മുൻകൂർ ജാമ്യവും ലഭിച്ചിരുന്നു.

അതോടെ ആരോപണം ഉന്നയിച്ച നടി പരാതിയില്‍ നിന്ന് പിന്നോട്ട് പോയത് അന്വേഷണ സംഘത്തെ സംബന്ധിച്ച്‌ വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, സ്വന്തം നിലയ്ക്ക് അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന നിലപാട് സ്വീകരിക്കുകയും കൃത്യമായി തെളിവുകള്‍ ശേഖരിക്കുകയുമാണ് പ്രത്യേക അന്വേഷണ സംഘം ചെയ്തത്. ഇതോടെ പരാതിയില്‍ നിന്ന് പിന്മാറുന്നില്ലെന്നും മനസിക സമ്മർദം മൂലമാണ് പരാതി പിൻവലിക്കാൻ ഒരുങ്ങിയതെന്നും നടി നിലപാട് സ്വീകരിക്കുകയായിരുന്നു.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു