നെയ്യാറ്റിൻകര സമാധി കേസ്; മൃതദേഹം ഇന്ന് പുറത്തെടുത്തേക്കും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറാലുംമൂട് സ്വദേശി ഗോപൻ സമാധിയായെന്ന് അവകാശപ്പെട്ട് കുടുംബം നിർമ്മിച്ച കല്ലറ ഇന്ന് പൊളിച്ചേക്കും. ഗോപൻ്റെ മൃതദേഹം ഇന്ന് പുറത്തെടുത്തേക്കും. കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആർഡിഒയുടെ സാന്നിധ്യത്തിലാകും കല്ലറ പൊളിക്കുക. സംസ്‌കാരം നടത്തിയ ശേഷം മക്കൾ പതിച്ച പോസ്റ്ററിലൂടെയാണ് ഗോപൻ സ്വാമിയുടെ മരണവിവരം സമീപവാസികളും ബന്ധുക്കളുമറിഞ്ഞത്.

സംഭവത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തിരുന്നു. സംസ്‌കാരം നടന്ന സ്ഥലത്ത് കാവലും ഏർപ്പെടുത്തി. കൊലപാതകമാണോ എന്ന് നാട്ടുകാർ സംശം ഉയർത്തിയതോടെയാണ് കല്ലറ തുറക്കണമെന്ന ആവശ്യത്തിലേയ്ക്ക് പൊലീസ് എത്തിയത്.

ഗോപൻ സ്വാമി എന്ന് വിളിക്കുന്ന ഗോപൻ സമാധിയായെന്നാണ് കുടുംബം പറ‍യുന്നതെങ്കിലും സംസ്കാരം നാട്ടുകാർ അറിയാതെയാണ് നടന്നത്. അന്ത്യകർമ്മങ്ങൾ ചെയ്തുവെന്നാണ് കുടുംബാംഗങ്ങൾ പൊലീസിന് നൽകിയ മൊഴി. ബന്ധുകളുടെ മൊഴിയിൽ അടിമുടി വൈരുധ്യമുണ്ടായിരുന്നു.

തൊഴിലാളിയായ ഗോപൻ്റെ ആരോ​ഗ്യാവസ്ഥ വളരെ മോശമായിരുന്നുവെന്നും കിടപ്പിലായിരുന്നുവെന്നുമാണ് അടുത്ത ബന്ധു നൽകിയ മൊഴി. എന്നാൽ മകൻ പറയുന്നത് ​ഗോപൻ 11 മണിയോടെ തനിയെ നടന്ന് പോയി സമാധിയിരിക്കുകയായിരുന്നു എന്നാണ്. എന്നാൽ കുടുംബം പറയുന്നത് 11.30 യോടെ ഗോപൻ സമാധിയായെന്നാണ്.