മാസപ്പടി കേസില്‍ നടന്നത് 185 കോടിയുടെ അഴിമതിയെന്ന് കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: സിഎംആർഎല്‍ മാസപ്പടി കേസില്‍ നടന്നത് 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്ര സർക്കാർ. എസ്‌എഫ്‌ഐഒ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്ര സർക്കാരും ആദായ നികുതി വകുപ്പും ഇതുസംബന്ധിച്ച്‌ സമർപ്പിച്ച വാദത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അഴിമതി രാജ്യത്തിന്‍റെ സാമ്ബത്തിക ഭദ്രതയ്ക്ക് ഭീഷണിയാണ്. ബോർഡ് ഉത്തരവ് വന്നതുകൊണ്ട് മറ്റ് നടപടികള്‍ പാടില്ലെന്ന വാദം നിലനില്‍ക്കില്ല.

ആദായ നികുതി സെറ്റില്‍മെന്‍റ് ബോർഡ് ഉത്തരവിന് മേല്‍ മറ്റ് അന്വേഷണം പാടില്ലെന്ന വാദവും നിലനില്‍ക്കില്ല. നിയമം അനുസരിച്ച്‌ തുടർ നടപടികള്‍ സ്വീകരിക്കുമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

സിഎംആർഎല്‍ ചെലവുകള്‍ പെരുപ്പിച്ചുകാട്ടി അഴിമതിപ്പണം കണക്കില്‍പ്പെടുത്തി. ചരക്കുനീക്കത്തിനും മാലിന്യ നിർമാർജനത്തിനും കോടികള്‍ ചെലവിട്ടെന്ന വ്യാജ ബില്ല്നിർമിച്ചുവെന്നും ആദായനികുതി വകുപ്പ് പറയുന്നു.

കോർപ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച്‌ നടത്തിയ സങ്കല്‍പ്പത്തിനും അപ്പുറമുള്ള അഴിമതിയാണ് ഇത്. പല രാഷ്ട്രീയ പാർട്ടികള്‍ക്കും നേതാക്കള്‍ക്കും അനധികൃതമായി പണം നല്‍കിയിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.

സംസ്ഥാനസർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള കെഎസ്‌ഐഡിസിക്ക് സിഎംആർഎല്ലില്‍ ഓഹരി പങ്കാളിത്തമുണ്ട്. ഇങ്ങനെയൊരു സ്ഥാപനത്തില്‍ ഇത്തരത്തില്‍ ഒരു വിവാദമുണ്ടാകുമ്ബോള്‍ അതില്‍ പൊതുതാത്പര്യം ഉണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി.