‘വിമാനം വീഴ്ത്തിയതാരായാലും അവരെ വെറുതെവിടില്ല’; വിമാനാപകട വിവാദത്തില്‍ അസര്‍ബൈജാന് ഉറപ്പുമായി റഷ്യ

കസാഖ്സ്ഥാനില്‍ അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 പേർ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് അസർബൈജാന് ഉറപ്പ് നല്‍കി റഷ്യ.

അസര്‍ബെയ്ജാനിലെ ജനറല്‍ പ്രോസിക്യൂട്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കുറ്റവാളികളെ കണ്ടെത്തി അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തീവ്രമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് റഷ്യയുടെ അന്വേഷണ സമിതി അസർബൈജാനെ അറിയിച്ചതായി വാർത്താ ഏജൻസിയായ എഫ്പിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റഷ്യയില്‍ നിന്നുള്ള വെടിയേറ്റാണ് അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകർന്നുവീണതെന്ന് ആരോപിച്ച്‌ അസര്‍ബയ്ജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് രംഗത്ത് വന്നതോടെ വലിയ വിവാദമാണ് പൊട്ടപ്പുറപ്പെട്ടത്.
മരണത്തിനിടയാക്കിയ വിമാനപകടത്തിന്റെ കാരണം മറച്ചുവെയ്ക്കാന്‍ റഷ്യ ശ്രമിച്ചുവെന്നും കുറ്റം സമ്മതിക്കണമെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന ആവശ്യം.

പിന്നാലെ ഖേദപ്രകടനവുമായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ രംഗത്ത് വന്നിരുന്നു.റഷ്യയുടെ വ്യോമപാതയില്‍വെച്ച്‌ അപകടം ഉണ്ടായതില്‍ അദ്ദേഹം മാപ്പ് ചോദിച്ചു. അപകടത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സംഭവത്തില്‍
കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് അസർബൈജാന് റഷ്യ ഉറപ്പ് നല്‍കിയിരിക്കുന്നത്.

ക്രിസിമസ് ദിനത്തില്‍ ബാകുവില്‍ നിന്ന് ഗ്രോണ്‍സിയിലേക്കുള്ള യാത്രാ മധ്യേയാണ് അസർബൈജാൻ എയർലൈൻസ് വിമാനം അപകടത്തില്‍പെട്ടത്. റഷ്യ ഉക്രെയ്ൻ യുദ്ധം കാരണം വിമാനം വ്യോമപാത മാറ്റിയിരുന്നു. ഇതിന് ശേഷമാണ് വിമാനം കാസ്പിയൻ കടലിൻ്റെ കിഴക്കൻ തീരത്തിനടുത്തുള്ള കസാഖ്സ്ഥാനിലെ അക്തൗവില്‍ നിന്ന് 3 കിലോമീറ്റർ അകലെ അടിയന്തര ലാൻഡിംഗിന് ശ്രമിച്ചത്.

ഇതിന് പിന്നാലെയാണ് വിമാനം തകർന്ന് വീണ് തീപിടിച്ച്‌ ദുരന്തമുണ്ടായത്.അപകടത്തില്‍ 38 പേർ മരിച്ചിരുന്നു. 33 പേരെയാണ് രക്ഷപ്പെടുത്തിയത്. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്നവരില്‍ 42 അസർബൈജാനി പൗരന്മാരും 16 റഷ്യൻ പൗരന്മാരും ആറ് കസാഖുകാരും മൂന്ന് കിർഗിസ്ഥാൻ പൗരന്മാരും ആയിരുന്നു.