കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാന്റെ വ്യോമാക്രമണം.
പക്തിക പ്രവിശ്യയിലെ ബാർമാൽ ജില്ലയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 15 പേരോളം കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഏഴ് ഗ്രാമങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
ഒരു കുടുംബത്തിലെ അഞ്ചുപേർ കൊല്ലപ്പെട്ടതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ബർമാലിലെ മുർഗ് ബസാർ ഗ്രാമം പൂർണമായും നശിപ്പിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. പാകിസ്ഥാന്റെ ആക്രമണത്തിന് അതേനാണയത്തിൽ തിരിച്ചടിക്കുമെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, ആക്രമണം നടത്തിയതായി പാകിസ്ഥാൻ സ്ഥിരീകരിച്ചില്ല. അതിർത്തിക്കടുത്തുള്ള താലിബാൻ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൈന്യവുമായി അടുത്ത സുരക്ഷാ വൃത്തങ്ങൾ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അക്രമം. മരണസംഖ്യ ഉയർന്നേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു. അഫ്ഗാനിസ്ഥാന്റെ ഭൂമിയും പരമാധികാരവും സംരക്ഷിക്കുമെന്ന് താലിബാൻ അറിയിച്ചു. പാകിസ്ഥാൻ താലിബാൻ (തെഹ്രീകെ താലിബാൻ പാകിസ്ഥാൻ -ടിടിപി) അടുത്ത മാസങ്ങളിൽ പാകിസ്ഥാൻ സേനയ്ക്കെതിരായ നിരന്തരമായ ആക്രമണം അഴിച്ചുവിട്ടിരുന്നു.
അഫ്ഗാൻ താലിബാൻ ടിടിപിക്ക് അഭയം നൽകുന്നതായി പാകിസ്ഥാൻ ആരോപിച്ചു. പാകിസ്ഥാനും അഫ്ഗാൻ താലിബാനും തമ്മിൽ കുറച്ചുകാലമായി സംഘർഷം നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം ഭീകരർ നടത്തിയ ആക്രമണത്തിൽ 16 പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു.



