മുംബൈയില്‍ 13 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തില്‍ പെട്ട മലയാളി കുടുംബം സുരക്ഷിതർ. പത്തനംതിട്ട സ്വദേശികളായ ജോർജ് മാത്യുവും നിഷ ജോർജ് മാത്യുവും ആറുവസയുകാരൻ ഏബല്‍ മാത്യുവും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.ആളുകളുടെ ജീവൻ അപകടത്തിലാക്കും വിധം അലക്ഷ്യമായി വാഹനമോടിച്ച കുറ്റം ചുമത്തി സ്പീഡ് ബോട്ട് ഓഡിച്ചയാള്‍ക്കെതിരെ കേസെടുത്തു.
ഫെറി സർവ്വീസ് നടത്തുന്ന പാതയിലേക്ക് നേവി ബോട്ട് പരീക്ഷണ ഓട്ടം നടത്തിയത് സംബന്ധിച്ച് നേവിയും പരിശോധന നടത്തുന്നുണ്ട്.
അപകടത്തില്‍ പരിക്കേറ്റ് ജവഹർലാല്‍ നെഹ്റു പോർട്ട് ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ച ആറുവയസുകാരൻ മലയാളിയാണെന്ന് സംസാരത്തില്‍ നിന്ന് മനസിലായി. കുട്ടിയോട് സംസാരിച്ചപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് എത്തിയതെന്ന് മനസിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കള്‍ മറ്റൊരു ആശുപത്രിയിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയെ ഉറാൻ പൊലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. മുംബൈ ചാന്ദിവലിയിലുള്ള ബന്ധുവീട്ടിലാണ് ഏബില്‍ മാത്യുവും അച്ഛൻ മാത്യു ജോർജും,അമ്മ നിഷ മാത്യു ജോർജും ഉള്ളത്. പത്തനംതിട്ട സ്വദേശിയായ ഇവർ വിനോദയാത്രയ്ക്കായാണ് മുംബൈയില്‍ എത്തിയത്.
നേവിയുടെ സ്പീഡ് ബോട്ട് നിയന്ത്രണം വിട്ട അതിവേഗതയില്‍ വിനോദയാത്ര ബോട്ടില്‍ ഇടിക്കുന്ന ഈ ദൃശ്യം പകർത്തിയത് ഗൗതം ഗുപ്ത എന്ന ലക്നൗ സ്വദേശിയാണ്. അതിവേഗത്തില്‍ ബോട്ട് വരുന്നത് കണ്ടാണ് വീഡിയോ എടുത്തതെന്നും ഇടിയുടെ ആഘാതത്തില്‍ സ്പീഡ് ബോട്ടിലുണ്ടായിരുന്ന ഒരാള്‍ വായുവിലൂടെ തെറിച്ച് തങ്ങളുടെ ഫെറിയില്‍ തന്റെ തൊട്ടടുത്തായി ഡെക്കില്‍ വീഴുകയായിരുന്നു എന്നും ഗൗതം ഗുപ്ത പറഞ്ഞു. നേവി ബോട്ടിന്റെ എഞ്ചിൻ തകരാറ് പരിശോധിക്കാനായിയുള്ള പരീക്ഷണയോട്ടം ഫെറി സർവ്വീസ് നടത്തുന്ന പാതയില്‍ നടത്തിയത് എന്തിനെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ആളുകളുടെ ജീവൻ അപകടത്തിലാക്കും വിധം അലക്ഷ്യമായി വാഹനമോടിച്ച കുറ്റം ചുമത്തി സ്പീഡ് ബോട്ട് ഓഡിച്ചയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.നേവി ബോട്ടിലുണ്ടായിരുന്ന മൂന്ന് പേർ ഉള്‍പെടെ അപകടത്തില്‍ 13 പേർ മരിക്കുകയും 4 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയുമാണ്. 115 പേരായിരുന്നു ഫെറിയിലുണ്ടായിരുന്നത് എന്നും അപകടമുണ്ടായതിന് ശേഷംമാത്രമാണ് ലൈഫ് ജാക്കറ്റുകള്‍ യാത്രക്കാരെ ധരിപ്പിച്ചത് എന്ന വിവരും പുറത്ത് വന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുഴുവൻ ആളുകളെയും ലൈഫ് ജാക്കറ്റ് ധരിപ്പിച്ച ശേഷം ഫെറി സർവ്വീസ് നടത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ബോട്ട് അപകടത്തില്‍ ഉന്നതതല അന്വേഷണം നടക്കുന്നതായി മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.



