മസാച്യുസാറ്റ്: ബഹിരാകാശത്ത് വെച്ച് എങ്ങനെ വെള്ളം കുടിക്കുമെന്ന വിദ്യാർഥികളുടെ സംശയം മാറ്റി കൊടുത്ത് സുനിതാ വില്ല്യംസ്. മസാച്യുസാറ്റിൽ സ്ഥിതി ചെയ്യുന്ന സുനിതാ വില്ല്യംസ് എലിമെൻ്ററി സ്കൂളിലെ വിദ്യാർഥികൾക്ക് വെർച്വൽ സെഷനിലൂടെയാണ് സുനിതാ വില്ല്യംസ് സംശയത്തിന് ഉത്തരം നൽകിയത്.
സീറോ ഗ്രാവിറ്റിയിൽ ദ്രാവകങ്ങൾ പ്രത്യേകമായി രൂപകൽപന ചെയ്ത പൗച്ചുകൾ വഴിയാണ് കുടിക്കുന്നതെന്നാണ് സുനിതാ കാണിച്ചു കൊടുത്തത്.
സുനിതാ വില്യംസിനെയും സഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറിനെയും കൊണ്ട് ജൂൺ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. ജൂൺ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാൽ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂൺ 14-ന് മടങ്ങേണ്ട പേടകം പിന്നീട് പലതവണ യാത്ര മാറ്റിവച്ചു. സാങ്കേതിക തകരാറുകൾ പഠിക്കാൻ നാസയ്ക്ക് കൂടുതൽ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാൻ കാരണം. ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത് ദൗത്യം ദുഷ്കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോണ് മസ്കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്പേസ് ക്രാഫ്റ്റി സുനിതയേയും വില്മോറിനേയും തിരികെയെത്തിക്കാൻ തീരുമാനിച്ചത്. സ്പേയ്സ് എകസിൻ്റെ ക്രൂ-9 ദൗത്യം വിക്ഷേപിച്ചാലും ബഹിരാകാശയാത്രികരെ അടുത്ത വർഷം ആദ്യ പകുതിയിൽ മാത്രമേ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുകയുള്ളു.
——–



