സോൾ:ദക്ഷിണ കൊറിയയില്‍ അടിയന്തര സൈനിക നിയമം പ്രഖ്യാപിച്ച് പ്രസിഡന്‍റ് യൂന്‍ സുക് യോള്‍. ബഡ്ജറ്റിനെ ചൊല്ലി പാർലമെന്‍റില്‍ തർക്കം രൂക്ഷമാകുന്നതിനിടയിലാണ് പ്രഖ്യാപനം. രാജ്യത്തെ ‘കമ്മ്യൂണിസ്റ്റ് ശക്തികളിൽ’ നിന്ന് സംരക്ഷിക്കാൻ നടപടി അനിവാര്യമാണെന്ന് യൂന്‍ സുക് യോള്‍ വ്യക്തമാക്കി.
1980 നുശേഷം ജനാധിപത്യവ്യവസ്ഥ പിന്തുടരുന്ന ദക്ഷിണ കൊറിയയില്‍ ഇതാദ്യമായാണ് പട്ടാള നിയമം പ്രഖ്യാപിക്കപ്പെടുന്നത്. ഇതോടെ, രാജ്യത്തെ പാർലമെൻ്റിൻ്റെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തനങ്ങൾ നിരോധിക്കപ്പെട്ടു. മാധ്യമങ്ങള്‍ കർശന നിരീക്ഷണത്തിലായിരിക്കുമെന്ന് സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ യോന്‍ഹാപ് അറിയിച്ചു.
“ഉത്തരകൊറിയയിലെ കമ്മ്യൂണിസ്റ്റ് ശക്തികൾ ഉയർത്തുന്ന ഭീഷണികളിൽ നിന്ന് ലിബറൽ ദക്ഷിണ കൊറിയയെ സംരക്ഷിക്കുന്നതിനും രാഷ്ട്ര വിരുദ്ധ ഘടകങ്ങളെ ഇല്ലാതാക്കുന്നതിനുമായി ഞാൻ അടിയന്തര സൈനിക നിയമം പ്രഖ്യാപിക്കുന്നു,” ടെലിവിഷനില്‍ തത്സമയമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് യൂൻ പറഞ്ഞു.
ഭരണകക്ഷിയായ യൂനിന്‍റെ പീപ്പിൾ പവർ പാർട്ടിയും പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയും അടുത്ത വർഷത്തെ ബജറ്റ് ബില്ലിനെച്ചൊല്ലി തർക്കം തുടരുന്നതിനിടെയാണ് ഈ അപ്രതീക്ഷിത നീക്കം. കഴിഞ്ഞയാഴ്ച പാർലമെൻ്ററി കമ്മിറ്റി മുഖേന പ്രതിപക്ഷ എംപിമാർ അംഗീകാരം നല്‍കിയത് ഗണ്യമായി കുറഞ്ഞ ബഡ്ജറ്റായിരുന്നു. ഈ നടപടിയെ രൂക്ഷമായ ഭാഷയിലാണ് യൂന്‍ വിമർശിച്ചത്.
“നമ്മുടെ ദേശീയ അസംബ്ലി കുറ്റവാളികളുടെ സങ്കേതമായി മാറിയിരിക്കുന്നു, നിയമനിർമാണ സഭ സ്വേച്ഛാധിപത്യത്തിൻ്റെ കേന്ദ്രമായി. ഇവർ ജുഡീഷ്യൽ, ഭരണ സംവിധാനങ്ങളെ സ്തംഭിപ്പിക്കാനും നമ്മുടെ ലിബറൽ ജനാധിപത്യ ക്രമത്തെ അട്ടിമറിക്കാനും ശ്രമിക്കുന്നു” , യൂന്‍ പറഞ്ഞു. രാജ്യത്തിൻ്റെ പ്രധാന വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പ്രധാന ബഡ്ജറ്റ് പദ്ധതികളും പ്രതിപക്ഷ നിയമനിർമാതാക്കൾ വെട്ടിക്കുറച്ചതായും അദ്ദേഹം ആരോപിച്ചു.
300 അംഗ ദക്ഷിണ കൊറിയന്‍ പാർലമെൻ്റിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷത്തെ ‘ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന രാജ്യവിരുദ്ധ ശക്തികൾ’ എന്ന് മുദ്രകുത്തിയ യൂന്‍ തൻ്റെ തീരുമാനം ‘അനിവാര്യം’ ആണെന്ന് ജനങ്ങളെ അറിയിക്കുകയും ചെയ്തു.



