ക്രൈസ്തവചിന്ത വി.എം മാത്യു പുരസ്‌കാരം – ഒരു ലക്ഷം രൂപയും ഫലകവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കെ.സി ജോണിന് സമ്മാനിക്കും

പവ്വർവിഷന് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്ന ‘ക്രൈസ്തവചിന്ത വി.എം. മാത്യു മാധ്യമ പുരസ്‌കാരം’ ഡിസംബർ 20 ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മാനിക്കും. വൈകിട്ട് 6 മണിക്ക് നെടുംമ്പ്രം ഐ.പി.സി ഗോസ്പൽ ചർച്ചിൽ വച്ചാണ് സമ്മേളനം നടക്കുന്നത്.

ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാര്‍ഡ്. വി.ഡി സതീശനിൽ നിന്ന് പവ്വർവിഷൻ ചെയര്‍മാന്‍ റവ. കെ.സി ജോണ്‍ ഫലകം ഏറ്റുവാങ്ങും.പാസ്റ്റർ സാം ജോർജ് ക്യാഷ് അവാർഡ് നൽകും. 2023-24 വർഷത്തെ അവാർഡാണ് നൽകുന്നത്.

ക്രൈസ്തവചിന്ത എഡിറ്റര്‍ വര്‍ഗീസ് ചാക്കോ ഷാര്‍ജ, മാത്യു കോര ഡാളസ് (ഫിന്നി കെല്ലര്‍), ഡോ. ഓമന റസ്സല്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് പവ്വര്‍വിഷനെ അവാര്‍ഡിനായി തെരത്തെടുത്തത്.

പാസ്റ്റർ ചാക്കോ ജോൺ, പാസ്റ്റർ അജു അലക്സ്, പാസ്റ്റർ ജെ. ജോസഫ്, ഹാലേലൂയ്യ എഡിറ്റർ സാം കുട്ടി ചാക്കോ, ജോജി ഐപ്പ് മാത്യൂസ് , കെ.എൻ റസ്സൽ എന്നിവരടങ്ങുന്നതാണ് അവാർഡ് സമ്മേളനത്തിൻ്റെ സംഘാടക സമിതി. പാസ്റ്റർ ഒ.എം രാജുക്കുട്ടി, വി.എം. മാത്യു സാറിൻ്റെ മകൻ ഫിന്നിമാത്യു (ഒക്കലഹോമ) എന്നിവർ പങ്കെടുക്കും.

മുതിർന്ന സാംസ്കാരികനേതാക്കളും സഭാ നേതാക്കളും ആശംസ അറിയിക്കും.
സുവിശേഷ വിഹിത പ്രസ്ഥാനങ്ങളുടെ ഇടയില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയ ചാനലാണ് പവര്‍വിഷന്‍. 2006-ലാണ് പവര്‍വിഷന്‍ ചാനല്‍ ആരംഭിക്കുന്നത്. സുവിശേഷീകരണത്തിനും സഭകളുടെ ഐക്യത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായിരുന്നു ചാനല്‍ മുന്‍തൂക്കം നല്‍കിയിരുന്നത്.

ലോകത്തെയാകമാനം പിടിച്ചുലച്ച കോവിഡ് കാലഘട്ടത്തില്‍ പവര്‍വിഷന്‍ ചാനലിന്റെ ‘വീട്ടിലെ സഭായോഗം’ ഏറെ ശ്രദ്ധിക്കപ്പെടുകയും സഭാചാനല്‍ എന്ന നിലയില്‍ വളരെ മുന്നേറ്റം സൃഷ്ടിക്കുകയും ചെയ്തു. ഈ മാര്‍ഗ്ഗത്തിലൂടെ അനേകായിരങ്ങളില്‍ സുവിശേഷം എത്തിക്കാനും ചാനലിന് കഴിഞ്ഞു.

വ്യത്യസ്ത മേഖലകളിലെ മികവ് പരിഗണിച്ചാണ് പാസ്റ്റര്‍ കെ സി ജോണിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി പറഞ്ഞു.
പവര്‍ വിഷന്‍ ചാനല്‍ തുടങ്ങുന്നതിന് മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചത് പാസ്റ്റര്‍ കെ സി ജോണ്‍ ആണ്.

വിശ്വാസ സമൂഹത്തിന് ഒരു ചാനല്‍ ആവശ്യമാണോ എന്നതിനെ സംബന്ധിച്ച് 2006 ല്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചത് ”ക്രൈസ്തവ ചിന്ത” യായിരുന്നു.
മാക്‌സി വിശ്വാസ് മേനയാണ് ചര്‍ച്ചയ്ക്ക് ആധാരമായ ലേഖനം തയ്യാറാക്കിയത്. എല്ലാവരും തന്നെ ചാനല്‍ എന്ന ആശയത്തെ സ്വാഗതം ചെയ്തു. ഷാജന്‍ ജോണ്‍ ഇടയ്ക്കാടിന്റെ ലേഖനത്തൊടെയാണ് അന്ന് ചര്‍ച്ച അവസാനിപ്പിച്ചത്.

ചാനല്‍ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ ഒരു ഭാഗമാകാന്‍ ക്രൈസ്തവ ചിന്തയ്ക്കും കഴിഞ്ഞിരുന്നു.
അറിയപ്പെടുന്ന സുവിശേഷ പ്രസംഗകനാണ് ചാനലിന്റെ ചെയര്‍മാന്‍ കൂടിയായ കെ. സി. ജോണ്‍. ഐപിസി സഭാ നേതൃസ്ഥാനത്ത് തിളങ്ങി നില്‍ക്കുന്ന ആദരണീയനായ വ്യക്തി കൂടിയാണ് 76 കാരനായ അദ്ദേഹം.