ഹെയര്‍ ഡ്രയര്‍ അപകടത്തില്‍ വന്‍ ട്വിസ്റ്റ്: പൊട്ടിത്തെറിച്ചത് ചെറുബോംബ്

ബംഗലൂരു: കര്‍ണാടകയില്‍ ഹെയര്‍ ഡ്രയര്‍ അടങ്ങിയ പാഴ്‌സല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വന്‍ ട്വിസ്റ്റ്. ഹെയര്‍ ഡ്രേയറിനുള്ളില്‍ ചെറുബോംബ് ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പാഴ്‌സല്‍ പൊട്ടിത്തെറിച്ച് കര്‍ണാടക ബാഗേല്‍പ്പെട്ട് സ്വദേശിനിയുടെ രണ്ട് കൈപ്പത്തിയും അറ്റുപോയിരുന്നു. ഈ മാസം 15 നായിരുന്നു സംഭവം.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം പൊട്ടിത്തെറിക്ക് കാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് ഹെയര്‍ ഡ്രയറിനുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായി കണ്ടെത്തുന്നത്. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊപ്പല്‍ സ്വദേശി സിദ്ദപ്പ ശീലാവന്ത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

അപകടത്തില്‍പ്പെട്ട ബാഗേല്‍കോട്ട് സ്വദേശിനിയായ യുവതിയുമായി സിദ്ദപ്പ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധത്തെ യുവതിയുടെ അയല്‍ക്കാരിയായ ശശികല എതിര്‍ത്തിരുന്നു. പുറമേയ്ക്ക് സൗഹൃദത്തിലായിരുന്നുവെങ്കിലും, പ്രണയബന്ധത്തെ എതിര്‍ക്കുന്നതിനാല്‍ സിദ്ദപ്പയ്ക്ക് ശശികലയോട് പകയുണ്ടായിരുന്നു. പ്രതികാരം വീട്ടാനായി സിദ്ദപ്പ ശശികലയുടെ പേരില്‍ പാഴ്‌സല്‍ അയക്കുകയായിരുന്നു.

എന്നാല്‍ പാഴ്‌സല്‍ വീട്ടിലെത്തുമ്പോള്‍ ശശികല വീട്ടിലുണ്ടായിരുന്നില്ല. ശശികല സുഹൃത്തായ അപകടത്തില്‍പ്പെട്ട യുവതിയോട് പാഴ്‌സല്‍ വാങ്ങി വീട്ടില്‍വെക്കാന്‍ ആവശ്യപ്പെട്ടു. പാഴ്‌സല്‍ വാങ്ങിയ യുവതി എന്താണെന്ന് അറിയാന്‍ തുറന്നുനോക്കിയപ്പോഴാണ് കയ്യിരുന്ന് ഹെയര്‍ഡ്രയര്‍ പാഴ്‌സല്‍ പൊട്ടിയത്. സ്‌ഫോടനത്തില്‍ യുവതിയുടെ രണ്ട് കൈപ്പത്തികളും അറ്റുപോയിരുന്നു.

യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. ഖനികളിലും മറ്റും ജോലി ചെയ്തിരുന്നതിനാല്‍ സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ സിദ്ദപ്പയ്ക്ക് മുന്‍പരിചയമുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. ചെറിയ ബോംബ് നിര്‍മ്മിച്ച് ഹെയര്‍ ഡ്രയറിനുള്ളില്‍ ഘടിപ്പിച്ച് ശശികലയ്ക്ക് ഇയാള്‍ അയച്ചു കൊടുക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.