വാർത്തകൾ ചുരുക്കമായി, വിരൽത്തുമ്പിൽ

◾ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ഫാസിസം ശ്രമിക്കുകയെന്നും പാലക്കാടും ഭിന്നിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്നും അത് പരസ്യത്തിലൂടെയും പ്രസംഗത്തിലുടെയും ആകാമെന്നും അത് ഫാസിസ്റ്റുകളെ സഹായിക്കുകയേയുള്ളൂവെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിലൂടെയാണ് ലോക്സഭയില്‍ പ്രതിപക്ഷ ശബ്ദം ഉയര്‍ന്നതെന്ന് പറഞ്ഞ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള ഇത്തരം ചെയ്തികളെ വിമര്‍ശിക്കാതിരിക്കാന്‍ സാധിക്കില്ലെന്നും അറിഞ്ഞുകൊണ്ടു ചെയ്ത തെറ്റിന് ഇരട്ടി ശിക്ഷ ലഭിക്കുമെന്നും പരലോകത്തു മാത്രമല്ല ഇവിടെയും ശിക്ഷ ലഭിക്കുമെന്നും വ്യക്തമാക്കി.

◾ സന്ദീപ് വാര്യര്‍ക്കെതിരെ സിപിഎം നല്കിയ പത്രപരസ്യത്തിന് മുന്‍കൂര്‍ അനുമതിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ് സിപിഎം പരസ്യം നല്‍കിയതെന്നും റിപ്പോര്‍ട്. സമൂഹത്തില്‍ വര്‍ഗീയ വേര്‍തിരിവും സ്പര്‍ദ്ധയും വളര്‍ത്തുന്ന ഈ പരസ്യത്തിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു.

◾ സന്ദീപ് വാര്യരുടെ മുസ്ലീം വിരുദ്ധ പോസ്റ്റുകളും പ്രസ്താവനകളും ഉള്‍പ്പെടുത്തിയുള്ള ഇടത് മുന്നണി പത്ര പരസ്യം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി എംബി രാജേഷ്. മതം നോക്കി പരസ്യം നല്‍കിയെന്ന ആരോപണം തെറ്റാണെന്നും 4 പത്രങ്ങളില്‍ പരസ്യം നല്‍കിയെന്നും എല്ലാ പരസ്യത്തിനും അനുമതി തേടിയിരുന്നുവെന്നും എംബി രാജേഷ് വ്യക്തമാക്കി. ആരോപണമുളളവര്‍ക്ക് പരാതി നല്‍കാമെന്നും ഞങ്ങള്‍ വിശദീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

◾ സന്ദീപ് വാര്യരെ അവമതിച്ച് സിപിഎം പത്രപരസ്യം വരെ നടത്തിയത് അവരുടെ ഗതികേടുകൊണ്ടാണെന്നും അന്തംവിട്ടവന്‍ എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് പാര്‍ട്ടിയെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പ്രതികരിച്ചു. പരാജയഭീതി പാര്‍ട്ടിയെ തുറിച്ചുനോക്കുന്ന അവസ്ഥയിലാണ് സിപിഎം എന്നും എല്ലാ മര്യാദകളും മാന്യതയും ലംഘിച്ചുകൊണ്ട് സിപിഎം പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

◾ തിരഞ്ഞെടുപ്പിന് തലേദിവസം കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ പരസ്യം നല്‍കിയ സംഭവത്തില്‍ എല്‍.ഡി.എഫില്‍ ഭിന്നാഭിപ്രായം. പരസ്യത്തിന്റെ ഉള്ളടക്കത്തെ ന്യായീകരിച്ച് സി.പി.എം. രംഗത്തെത്തിയപ്പോള്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഒരു പരസ്യം കൊടുക്കുന്ന നിലപാട് എല്‍.ഡി.എഫിനില്ലെന്നും സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് വ്യക്തമാക്കി.

◾ പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ.പി. സരിനു കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണ് തനിക്കെതിരെ സി.പി.എം നല്‍കിയ ‘വിഷനാവ്’ പരസ്യമെന്ന് സന്ദീപ് വാര്യര്‍. കൊട്ടിക്കലാശം കഴിഞ്ഞ് നിശബ്ദ പ്രചാരണം നടത്തുന്ന സമയത്ത് സി.പി.എമ്മിന്റെ സ്ട്രാറ്റജിസ്റ്റുകള്‍ നടത്തിയിട്ടുള്ള ഈ മണ്ടന്‍ പരിപാടി വലിയ തിരിച്ചടിയായിരിക്കുമെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.

◾ പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രഭാതം പത്രത്തില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഏതെങ്കിലും മുന്നണിയെയോ പാര്‍ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.

◾ ചട്ടം ലംഘിച്ച് പത്രങ്ങളില്‍ പരസ്യം നല്‍കിയ പാലക്കാട്ടെ സി.പി.എമ്മിന്റെ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫ് പരാതി നല്‍കി. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മരക്കാര്‍ മാരായമംഗലമാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നും നാട്ടില്‍ മതവിദ്വേഷവും വിഭാഗീയതയും ഉണ്ടാക്കുന്ന നടപടിയാണിതെന്നും സംഭവത്തില്‍ ശക്തമായ നിയമ നടപടികളുണ്ടാകണമെന്നും പരാതിയില്‍ പറയുന്നു.

◾ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഇന്ന് പാലക്കാട് നിയോജക മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. പാലക്കാട് നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതു ഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചെന്നാണ് ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചിരിക്കുന്നത്.

◾ തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് തിരുവമ്പാടി ദേവസ്വത്തിനും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍. പൂരം അലങ്കോലമായതിന്റെ പ്രധാന കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ ആശ്യാസമല്ലാത്ത സമ്മര്‍ദമാണെന്നും പൂരം നടത്തിപ്പുമായോ തിരുവമ്പാടി ദേവസ്വവുമായോ ബന്ധമില്ലാത്തവരെ ചര്‍ച്ചയില്‍ കൊണ്ടുവന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാനുള്ള നീക്കം തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായെന്നും സംശയിക്കുന്നുണ്ട്. പൂരം അലങ്കോലമായി എന്ന് സുരേഷ് ഗോപി പ്രചരിപ്പിച്ചുവെന്നും താന്‍ ഇടപെട്ട് എല്ലാം ശരിയാക്കി എന്ന അസത്യവാര്‍ത്തയും സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നും ഉണ്ടായിയെന്നും ഇതെല്ലാം പൂരം അലങ്കോലമാക്കാനുള്ള ഗൂഢാലോചന നടന്നുവെന്ന് ശരിവെക്കുന്ന തരത്തിലുള്ളതാണെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ കേന്ദ്ര മന്ത്രി സുരേഷ് ഗോപി മുനമ്പം വിഷയത്തില്‍ നടത്തിയത് വിദ്വേഷ പ്രസ്താവനയെന്ന് പരാതി. സുരേഷ് ഗോപിക്കെതിരേയും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെയും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. സമൂഹത്തില്‍ മതത്തിന്റെ പേരില്‍ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

◾ കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട വിവരങ്ങള്‍ പുറത്ത് വന്ന് 20 ദിവസമായിട്ടും പൊലീസ് മൊഴിയെടുക്കാത്തതില്‍ ആശങ്കയുണ്ടെന്ന് ബിജെപി തൃശ്ശൂര്‍ ജില്ലാ ഓഫീസിലെ മുന്‍ സെക്രട്ടറി തിരൂര്‍ സതീഷ്. പാലക്കാട് തിരഞ്ഞെടുപ്പിന് വേണ്ടി മൊഴിയെടുപ്പ് മാറ്റിവയ്ക്കേണ്ടതില്ലെന്നിരിക്കെ എന്ത് കൊണ്ടാണ് പൊലീസ് അന്വേഷണം ആരംഭിക്കാത്തതെന്ന് പൊലീസിന് മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.

◾ 2025ലെ ബോര്‍ഡ് പരീക്ഷ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ബോര്‍ഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വരുന്ന അറിയിപ്പുകള്‍ മാത്രമേ വിശ്വസിക്കാവൂവെന്നും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നിര്‍ദേശം നല്‍കി സിബിഎസ്ഇ. 2024-25 അധ്യയന വര്‍ഷത്തില്‍ 10, 12 ക്ലാസ്സുകളില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷയെന്ന പ്രചാരണവും സിലബസില്‍ 15 ശതമാനം കുറവ് വരുത്തി ഓപ്പണ്‍ ബുക്ക് പരീക്ഷയാണ് സിബിഎസ്ഇ നടത്തുകയെന്ന വ്യാജ പ്രചാരണവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അറിയിപ്പ്.

◾ മരട് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ കുണ്ടന്നൂര്‍ പാലത്തിനടിയില്‍ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കും. കുറുവ സംഘാംഗം സന്തോഷ് ശെല്‍വത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇവരെ ഒഴിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

◾ ഈ വര്‍ഷത്തെ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളവും ഏറ്റവും മികച്ച മറൈന്‍ ജില്ലയ്ക്കുള്ള പുരസ്‌കാരം കൊല്ലം ജില്ലയും കരസ്ഥമാക്കി. തീരദേശത്തെ ചേര്‍ത്തുപിടിച്ചതിന് ലഭിച്ച അംഗീകാരമെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപെടലുകള്‍ പരിഗണിച്ചാണ് കേരളത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇനി മുതല്‍ ഒപി ടിക്കറ്റിന് പണം ഈടാക്കും. നേരത്തെ സൗജന്യമായിരുന്ന ഒപി ടിക്കറ്റിനാണ് നിരക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒപി ടിക്കറ്റിന് പത്ത് രൂപ ഈടാക്കാനാണ് ആശുപത്രി വികസന സമിതിയുടേ തീരുമാനം. ബി പി എല്‍ വിഭാഗത്തെ നിരക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

◾ വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ് എന്നൊരു ബൃഹത് പദ്ധതി കിഫ്ബി വഴി നടപ്പാക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കമ്മീഷനിങ്ങിനു സജ്ജമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മദര്‍ഷിപ്പ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖത്തിന്റെ സാധ്യതകള്‍ കേരളത്തിന് പ്രയോജനപ്പെടുത്തുന്നതിനാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ധനമന്ത്രി അറിയിച്ചു.

◾ കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയേ കൊന്നു കുഴിച്ചുമൂടിയ കേസില്‍ പ്രതി ജയചന്ദ്രന്‍ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തത്. ഇയാളെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്നത് അമ്പലപ്പുഴയില്‍ ആയതിനാല്‍ നിയമ നടപടികള്‍ക്ക് ശേഷം കേസ് അന്പലപ്പുഴ പൊലീസിന് കൈമാറും.

◾ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ വിനോദ് താവ്‌ഡെയെ അഞ്ച് കോടി രൂപയുമായി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടിയെന്ന് റിപ്പോര്‍ട്ട്. പല്‍ഖാര്‍ ജില്ലയിലെ വിരാറിലെ ഹോട്ടലില്‍ വെച്ച് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരാണ് ബി.ജെ.പിയുടെ ദേശീയ നേതാവിനെ പിടികൂടിയത്. ഹോട്ടലില്‍ ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.

◾ മഹാരാഷ്ട്രയില്‍ ബിജെപി തോല്‍വി ഉറപ്പിച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് കള്ളപണം വിതരണം ചെയ്യാന്‍ ബി ജെ പി ഇറങ്ങിയതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മഹാരാഷ്ട്ര എഐസിസി ഇന്‍ചാര്‍ജുമായ രമേശ് ചെന്നിത്തല പറഞ്ഞു.പരാജയഭീതി പൂണ്ട ബിജെപി സംസ്ഥാനമൊട്ടാകെ കള്ളപ്പണമൊഴുക്കി വോട്ട് വിലയ്ക്ക് വാങ്ങി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ആണ് ശ്രമിക്കുന്നതെന്നും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ എന്‍സിപി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലേ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുക്കേസില്‍ പങ്കാളിയായെന്ന് ബിജെപി ആരോപണം. മഹാരാഷ്ട്രയില്‍ പോളിങ്ങ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരോപണം. അതേസമയം പോളിങ്ങിന് മുമ്പ് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ബിജെപി വ്യാജപ്രചാരണം നടത്തുകയാണെന്ന് സുപ്രിയ സുലേ വ്യക്തമാക്കി.

◾ രാജ്യത്തെ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിലെ ഭാഷ ഹിന്ദി മാത്രമാക്കി മാറ്റിയതില്‍ വ്യാപക പ്രതിഷേധം. വെബ്‌സൈറ്റിലെ മുഴുവന്‍ വിവരങ്ങളും ഹിന്ദിയില്‍ മാത്രമാക്കി മാറ്റിയതാണ് ഹിന്ദി ഇതര ഉപയോക്താക്കളെ പ്രകോപിപ്പിച്ചത്. വെബ്‌സൈറ്റ് ഹിന്ദിയിലേക്ക് മാറിയത് സാങ്കേതിക പിഴവാണെന്ന വിശദീകരണവുമായി എല്‍.ഐ.സി അധികൃതര്‍ രംഗത്തെത്തി.

◾ രാജ്യതലസ്ഥാനത്തെ വായുമലിനീകരണം അങ്ങേയറ്റം ഗുരുതരമായ നിലയിലേക്ക് പോകവെ തലസ്ഥാനമായി ഡല്‍ഹി തുടരണോ എന്ന ചോദ്യവുമായി തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ഡല്‍ഹിയുടെ ഇപ്പോഴത്തെ അവസ്ഥയെ മുന്‍നിര്‍ത്തിയുള്ള ചോദ്യവുമായി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്.

◾ ബ്രസീലില്‍ നടക്കുന്ന ഒന്‍പതാം ജി-20 ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയ്ശങ്കര്‍. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ മഞ്ഞുരുകുന്നതിനിടെയാണ് ഇരുവരുടേയും കൂടിക്കാഴ്ച. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷകേന്ദ്രങ്ങളില്‍ നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിത്.

◾ ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന് നിര്‍ണായക നിര്‍ദേശങ്ങളുമായി ചൈന. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ചൈനീസ് വിദേശ കാര്യമന്ത്രി ആവശ്യപ്പെട്ടു. വിസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് ചൈനയുടെ മറ്റൊരു നിര്‍ദേശം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

◾ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ . ഈ വര്‍ഷം സന്ദര്‍ശനം നടത്താനുള്ള തയ്യാറെടുപ്പിലാണെന്ന് റഷ്യന്‍ പ്രസിഡന്റ് വക്താവ് അറിയിച്ചു. ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാകും പുടിന്‍ ഇന്ത്യയിലെത്തുക. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷം ആദ്യമായിട്ടായിരിക്കും റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം.

◾ റഷ്യ-യുക്രൈന്‍ യുദ്ധം സംഘര്‍ഷഭരിതമായി തുടരുന്നതിനിടെ ആണവനയങ്ങളിലെ പരിഷ്‌കാരത്തിന് അംഗീകാരം നല്‍കി പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്‍. ആണവായുധ ശേഷിയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ റഷ്യയ്‌ക്കെതിരേ നടത്തുന്ന ഏതൊരു ആക്രമണത്തെയും സംയുക്ത ആക്രമണം ആയാണ് കണക്കാക്കുകയെന്ന് നയത്തില്‍ വ്യക്തമാക്കുന്നു.

◾ ഇസ്രായേലിലെ ടെല്‍ അവീവിലെ ഒരു പടുകൂറ്റന്‍ മാളിന് സമീപത്ത് ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. വളരെ വലിയ ജനസാന്ദ്രതയുള്ള പ്രദേശത്തെ മാളിന് സമീപത്താണ് റോക്കറ്റ് പതിച്ചിരിക്കുന്നത്. മാളിന് സമീപത്ത് നിന്ന് വലിയ രീതിയില്‍ പുക ഉയരുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

◾ യുക്രൈന്‍ ദീര്‍ഘദൂര മിസൈല്‍ ആക്രമണം നടത്തിയതായി റഷ്യ. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് നീക്കിയതിന് പിന്നാലെയാണ് യുഎസ് നിര്‍മ്മിത എടിഎസിഎംഎസ് മിസൈല്‍ ആക്രമണം നടന്നത്. റഷ്യയുടെ ബ്രയാന്‍സ്‌ക് മേഖലയിലേക്ക് ആറ് മിസൈലുകള്‍ യുക്രൈന്‍ തൊടുത്തുവിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് മിസൈലുകള്‍ ആക്രമിച്ചു തകര്‍ത്തുവെന്നും മറ്റൊന്ന് തകര്‍ന്നുവീണെന്നുംറഷ്യ വ്യക്തമാക്കി. തകര്‍ന്ന മിസൈലിന്റെ ഭാഗങ്ങള്‍ സൈനിക കേന്ദ്രത്തിനടുത്ത് പതിച്ച് തീപിടിത്തത്തമുണ്ടായിയെന്നും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും റഷ്യന്‍ വ്യോമ പ്രതിരോധ സേന അറിയിച്ചു.

◾ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് അവതരിപ്പിച്ച സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആറാം വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ ലോകത്തിലെ തന്നെ ശക്തവും വലിപ്പമേറിയ റോക്കറ്റ് സംവിധാനമായ സ്റ്റാര്‍ഷിപ്പ് ബഹിരാകാശരംഗത്ത് പുതിയ നേട്ടങ്ങള്‍ കുറിച്ചിരിക്കുകയാണ്. സ്‌പേസ് എക്‌സ് സ്ഥാപകന്‍ മസ്‌കിനൊപ്പം നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വിക്ഷേപണത്തിന് സാക്ഷിയായിട്ടുണ്ടായിരുന്നു.

◾ കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്ബോള്‍ ടീം അടുത്ത വര്‍ഷം കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് സൂചന. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. മെസി എത്തുന്നതിലും എഎഫ്എ അന്തിമ തീരുമാനമെടുക്കും. കേരളത്തില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടാവാനാണ് സാധ്യത. അര്‍ജന്റീന ദേശീയ ടീമും ഏഷ്യയിലെ പ്രഖുഖ ടീമുമായും മത്സരത്തിന് സാധ്യതയുണ്ട്.