ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 30 കവിഞ്ഞതായാണ് റിപ്പോർട്ട്.. 46 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്വറ്റ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ സ്‌ഫോടനം ചാവേർ ആക്രമണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട 30 പേരില്‍ 14 പേരും പാക് പട്ടാളക്കാരാണെന്ന് പൊലീസ് അറിയിച്ചു.
ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ എത്തുന്നതിന് തൊട്ടുമുമ്പ് റെയില്‍വേ സ്റ്റേഷന്റെ ബുക്കിങ് ഓഫീസിലാണ് സ്ഫോടനം നടന്നത്. സ്റ്റേഷനില്‍ തിരക്ക് ഉണ്ടായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പെഷാവറിലേക്കുള്ള ജാഫര്‍ എക്‌സ്പ്രസ് പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്.
സംഭവം നടന്ന സ്ഥലത്ത് പൊലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ക്വറ്റയിലെ സിവില്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ അധിക മെഡിക്കല്‍ സ്റ്റാഫിനെ വിളിച്ചുവരുത്തി. ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ പരിക്കേറ്റ 46 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫ്രാസ് ബുഗ്തി ആക്രമണത്തെ അപലപിച്ചു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഭയാനകമായ പ്രവൃത്തി എന്ന് പറഞ്ഞ സര്‍ഫ്രാസ് ബുഗ്തി അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു




