ഉത്തർപ്രദേശിലെ ബങ്കെ ബിഹാരി ക്ഷേത്രത്തില്‍ പുണ്യതീർത്ഥമെന്ന് കരുതി തീർത്ഥാടകർ കുടിയ്ക്കുന്നത് എസിയില്‍ നിന്ന് വരുന്ന വെള്ളം.
ഉത്തർപ്രദേശിലെ വൃന്ദാവനത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലാണ് സംഭവം. ഒരു യൂട്യൂബറാണ് ആളുകള്‍ കുടിയ്ക്കുന്നത് എസിയിലെ വെള്ളമാണെന്ന് തെളിയിക്കുന്ന വിഡിയോ പുറത്തുവിട്ടത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ദിവസേന 15,000 വരെ ആളുകള്‍ ദർശനം നടത്തുന്ന ക്ഷേത്രമാണിത്. ഇങ്ങനെ വരുന്നവരില്‍ ഏറിയ പങ്കും ഈ വെള്ളം കുടിയ്ക്കുന്നുണ്ട്. ക്ഷേത്രത്തിൻ്റെ മതിലിലുള്ള ആനയുടെ തല പോലുള്ള രൂപത്തിൻ്റെ വായയില്‍ നിന്നാണ് വെള്ളം വരുന്നത്. ഇത് ചരണ്‍ അമൃത് അഥവാ കൃഷ്ണൻ്റെ കാലില്‍ നിന്നുള്ള പുണ്യജലം എന്ന് തെറ്റിദ്ധരിച്ചാണ് ആളുകള്‍ കുടിയ്ക്കുന്നത്. ഏറെനേരം ക്യൂനിന്നാണ് തീർത്ഥാടകർ ഈ വെള്ളം കുടിയ്ക്കുന്നത്. ആനയുടെ തുമ്ബിക്കൈയിലൂടെ തുടരെ ഒഴുകിവരുന്ന വെള്ളം ഡിസ്പോസിബിള്‍ ഗ്ലാസുകള്‍ ഉപയോഗിച്ചാണ് ആളുകള്‍ കുടിയ്ക്കുന്നത്. ചിലർ ഈ വെള്ളം കുടിയ്ക്കുന്നുണ്ട്. മറ്റ് ചിലരാവട്ടെ, ഇതിനടിയില്‍ ചെന്ന് നിന്ന് തല നനയ്ക്കുന്നു. കുറച്ചുപേർ വെള്ളം തൊട്ട് തലയില്‍ വെക്കുന്നു. ഇവരെല്ലാവരും വിചാരിക്കുന്നത് ഇത് കൃഷ്ണ ഭഗവാൻ്റെ ആശിർവാദമാണെന്നും ഈ വെള്ളം പുണ്യതീർത്ഥം ആണെന്നുമാണ്.
എന്നാല്‍, ഇത് വിഡിയോയില്‍ ചിത്രീകരിച്ച യൂട്യൂബർ പറയുന്നത് ഈ വെള്ളം എസിയില്‍ നിന്ന് വീഴുന്നതാണെന്നാണ്. ആളുകള്‍ കരുതുന്നത് പോലെ ചരണ്‍ അമൃത് അല്ല. എസിയില്‍ നിന്ന് വീഴുന്ന വെള്ളമാണെന്ന് ഇയാള്‍ വിഡിയോയില്‍ പറയുന്നു. ഈ വെള്ളം കുടിയ്ക്കാനെടുക്കുന്ന ഭക്തയോടും ഇയാള്‍ ഇക്കാര്യം പറയുന്നുണ്ട്. എന്നാല്‍, ഇവർ ചിരിച്ചുകൊണ്ട് നടന്നുപോവുകയാണ്. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വിഡിയോ പ്രചരിച്ചതോടെ ക്ഷേത്രഭാരവാഹികള്‍ക്കെതിരെ വിമർശനം ശക്തമാണ്. ക്ഷേത്രഭാരവാഹികളുടെ അറിവോടെയല്ലാതെ ഇത് നടക്കില്ലെന്നും ആളുകളുടെ വിശ്വാസം ചൂഷണം ചെയ്യുകയാണ് ഇതിലൂടെ നടക്കുന്നതെന്നും സോഷ്യല്‍ മീഡിയ വിമർശിക്കുന്നു. എസിയിലെ വെള്ളം പുണ്യതീർത്ഥമാണെന്ന് തെറ്റിദ്ധരിച്ച് കുടിക്കുന്ന വിശ്വാസികളെയും നെറ്റിസണ്‍സ് വിമർശിക്കുന്നുണ്ട്. വിദ്യാഭാസത്തിന് പ്രാധാന്യം നല്‍കണമെന്നും ബുദ്ധിയുണ്ടായാല്‍ പോര, വിവേകം ഉണ്ടാവണമെന്നും നെറ്റിസണ്‍സ് പറയുന്നു.
സംഭവത്തില്‍ ക്ഷേത്രം അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. മഥുരയില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ഹിന്ദു ആരാധനലായങ്ങളില്‍ ഒന്നാണ്.




