വാള്‍മാര്‍ട്ട് സ്റ്റോറിലെ ഓവനില്‍ സിഖ് യുവതി മരിച്ച സംഭവം; കൊലപ്പെടുത്തിയതാകാമെന്ന് ജീവനക്കാരി

ഒട്ടാവ: കാനഡ ഹാലിഫാക്‌സ് നഗരത്തിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ ഇന്ത്യന്‍ സിഖ് യുവതി ഗുര്‍സിമ്രാന്‍ കൗറിനെ വാക്ക്-ഇന്‍ ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി സ്ഥാപനത്തിലെ മറ്റൊരു തൊഴിലാളി.

19-കാരിയെ ആരോ മനപൂര്‍വം ഓവനിലേക്ക് തള്ളിക്കയറ്റിയതാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി 9.30-ഓടെയാണ് ഗുര്‍സിമ്രാന്‍ കൗറിനെ വാക്ക്-ഇന്‍ ഓവനില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷമായി യുവതിയുടെ അമ്മ ഈ സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു.

ഗുര്‍സിമ്രാന്‍ കൗറിനെ കൊലപ്പെടുത്താനായിതന്നെ വാക്ക്-ഇന്‍ ഓവനില്‍ അടച്ചിട്ടതാണെന്നാണ് വാള്‍മാര്‍ട്ടിലെ ജീവനക്കാര്‍ പറയുന്നത്. മുമ്പ് ഈ സ്ഥാപനത്തില്‍ ജോലിചെയ്ത ക്രിസ് ബ്രീസി തന്റെ ടിക് ടോക് വീഡിയോയില്‍ ഓവന്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന് വിശദമാക്കുന്നുണ്ട്. ഓവന്‍ മറ്റൊരാളുടെ സഹായമില്ലാതെ അടയ്ക്കാനാകില്ലെന്നും മരണപ്പെട്ട യുവതി സ്വയം ഓവനില്‍ കയറി ഇങ്ങനെ ചെയ്തു എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ക്രിസ് ബ്രീസി പറയുന്നു.

സംഭവത്തില്‍ കഴിഞ്ഞയാഴ്ചതന്നെ അന്വേഷണം ആരംഭിച്ച പോലീസിന് മരണകാരണം കണ്ടെത്താനായിട്ടില്ല. സംഭവത്തിന് പിന്നാലെ വാള്‍മാര്‍ട്ട് സ്റ്റോര്‍ അടച്ചുപൂട്ടിയിരുന്നു.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു