ട്രംപ് സ്ത്രീകളെ ലൈംഗികമായി വേട്ടയാടുന്നയാൾ: യു.എസിന്റെ ഭാവി കൈമാറരുത്; മിഷേൽ ഒബാമ

മിഷിഗൻ: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് എട്ടുദിവസം മാത്രം ബാക്കിനിൽക്കേ, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിനുവേണ്ടി വോട്ടു തേടി മുൻ പ്രഥമ വനിത മിഷേൽ ഒബാമ. ശനിയാഴ്ച മിഷിഗനിൽ നടന്ന കമലയുടെ പ്രചാരണപരിപാടിയിലാണ് മിഷേൽ പങ്കെടുത്തത്. വൈറ്റ്ഹൗസിന്റെ അധികാരം വീണ്ടും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ കൈയിലെത്തുമോയെന്ന ആശങ്ക മിഷേൽ തുറന്നു സമ്മതിച്ചു. അതു തടയാൻ കമലയെ ജയിപ്പിക്കണമെന്ന് മിഷേൽ വോട്ടർമാരോട് അഭ്യർഥിച്ചു. തിരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയുടെ ചരിത്രത്തിലെ അസാധാരണ പ്രസിഡന്റായിരിക്കും കമലയെന്ന് മിഷേൽ പറഞ്ഞു. രാജ്യത്തിന്റെ ഭാവി ട്രംപിന് കൈമാറരുതെന്നും അങ്ങനെ സംഭവിച്ചാൽ അദ്ദേഹം രാജ്യത്തുടനീളം ഗർഭച്ഛിദ്രം നിരോധിക്കുമെന്നും സ്ത്രീവോട്ടർമാരോട് മിഷേൽ പറഞ്ഞു.

അഭിപ്രായവോട്ടെടുപ്പുകളിൽ ട്രംപും കമലയും ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മിഷേൽ തന്റെ ആശങ്ക പങ്കുവെച്ചത്. മത്സരം ഇത്ര കടുത്തതാകാൻ കാരണമെന്താണെന്ന് മിഷേൽ ചോദിച്ചു. കിറുക്കൻ സ്വഭാവം, പ്രകടമായ മാനസികത്തകരാറുകൾ, ഒട്ടേറെ ക്രിമിനൽക്കേസുകളിൽ കുറ്റക്കാരൻ, സ്ത്രീകളെ ലൈംഗികമായി വേട്ടയാടുന്നയാൾ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള ട്രംപിന്റെ കാര്യത്തിൽ വോട്ടർമാർക്ക് എങ്ങനെയാണ് നിസ്സംഗത പുലർത്താനാകുന്നെതെന്നും അതിൽ തനിക്ക് ദേഷ്യമുണ്ടെന്നും മിഷേൽ പറഞ്ഞു.

അതിനിടെ, കമലയുടെ കുടിയേറ്റ നയങ്ങളെ മിഷിഗനിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പുറാലിയിൽ ട്രംപ് കടന്നാക്രമിച്ചു. തികഞ്ഞ പരാജയമായ കമല പ്രസിഡന്റാകാൻ യോഗ്യയല്ലെന്നും അവർ അധികാരത്തിലെത്തിയാൽ രാജ്യത്തെ നശിപ്പിക്കുമെന്നും ട്രംപ് ആവർത്തിച്ചു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും