അവധിക്ക് നാട്ടില്‍ പോകാനുള്ള തിരക്ക്; മുംബൈയില്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ തിരക്കില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്ക്

മുംബൈ ബാന്ദ്ര ടെര്‍മിനല്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ തിരക്കില്‍പ്പെട്ട് ഒമ്പതോളം പേര്‍ക്ക് പരിക്ക്.

പ്ലാറ്റ്ഫോമിലുണ്ടായ അനിയന്ത്രിതമായ തിരക്കിലാണ് ഒമ്പത് പേര്‍ക്കും പരിക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനുകളുടെ കുറവും ദീപാവലിയോടനുബന്ധിച്ചുള്ള തിരക്കുമാണ് അപകടത്തിന് കാരണം. ബാന്ദ്ര-ഗോരഖ്പൂർ എക്‌സ്പ്രസ് പുറപ്പെടുന്നതിന് മുന്നോടിയായി ഒന്നാം നമ്ബർ പ്ലാറ്റ്‌ഫോമില്‍ പുലർച്ചെ 5.56നായിരുന്നു സംഭവം. പരിക്കേറ്റവരെ ഭാഭ ആശുപത്രിയിലേക്കാണ് മാറ്റിയത്.

ഷബീർ അബ്ദുള്‍ റഹ്മാൻ (40), പരമേശ്വർ സുഖ്ദർ ഗുപ്ത (28), രവീന്ദ്ര ഹരിഹർ ചുമ (30), രാംസേവക് രവീന്ദ്ര പ്രസാദ് പ്രജാപതി (29), സഞ്ജയ് തിലക്രം കാങ്കേ (27), ദിവ്യാൻഷു യോഗേന്ദ്ര യാദവ് (18), മുഹമ്മദ് ഷെരീഫ് ഷെയ്ഖ് (25), ഇന്ദ്രജിത്ത് സഹാനി (19), നൂർ മുഹമ്മദ് ഷെയ്ഖ് (18) എന്നിവർക്കാണ് പരിക്കേറ്റത്.

ബാന്ദ്രയില്‍ നിന്ന് ഗോരഖ്പൂരിലേക്ക് പോകുന്ന ട്രെയിൻ നമ്ബർ 22921 പ്ലാറ്റ്‌ഫോമില്‍ ഒന്നില്‍ എത്തിയപ്പോള്‍ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്ലാറ്റ്‌ഫോമിലെ തറയില്‍ രക്തവും കാണാം. റെയില്‍വേ പൊലീസും മറ്റ് യാത്രക്കാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും