വാർത്തകൾ ചുരുക്കമായി, വിരൽത്തുമ്പിൽ

◾ സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് അതിശക്ത മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

◾ വിഴിഞ്ഞം കടലില്‍ ആനക്കാല്‍ എന്ന വാട്ടര്‍ സ്പൗട്ട് പ്രതിഭാസം. സാധാരണയായി കൊടുംകാറ്റും മഴയുമുള്ള ഘട്ടത്തില്‍ ഉള്‍ക്കടലില്‍ മാത്രമുണ്ടാകുന്ന പ്രതിഭാസമാണ് ഇന്നലെ ആദ്യമായി വിഴിഞ്ഞം തുറമുഖത്തിന് സമീപം പ്രത്യക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 4.50 ഓടെയാണ് തീരത്ത് നിന്ന് ഏകദേശം അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ പ്രതിഭാസം കണ്ടെത്തിയത്.

◾ കേരളീയം ഈ വര്‍ഷം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടി ഒഴിവാക്കുന്നുവെന്നാണ് വിശദീകരണം. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നിര്‍ണായക തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല.

◾ പ്രിയങ്ക ഗാന്ധിയെ കെട്ടിയിറക്കുന്നത് വയനാട്ടിലെ ജനങ്ങളെ വീണ്ടും പറ്റിക്കാനെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. എന്നാല്‍ വയനാട്ടുകാര്‍ ഒരിക്കല്‍കൂടി പറ്റിക്കപ്പെടാന്‍ തയാറാകുമെന്ന് കരുതുന്നില്ലെന്നും, രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. മികച്ച സ്ഥാനാര്‍ത്ഥിയാണ് ബിജെപിയുടെ നവ്യ ഹരിദാസെന്നും അദ്ദേഹം പറഞ്ഞു .

◾ വയനാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. ബാങ്ക് നിക്ഷേപവും സ്വര്‍ണവുമായി പ്രിയങ്ക ഗാന്ധിക്ക് 4,24,78,689 രൂപ ആസ്തിയുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. രണ്ടിടങ്ങളായി നാലേക്കറോളം ഭൂമിയും ഷിംലയില്‍ ഭൂമിയും വീടുമടക്കം 7.74 കോടി രൂപയുടെ ആസ്തിയുമുണ്ട്. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് 37 കോടി രൂപയുടെ ആസ്തിയുണ്ട്.

◾ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന ഡോ.പി.സരിന്‍ ഒന്നാമതെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സരിനെ ഒപ്പം കൂട്ടിയത് അടവുനയമാണെന്നും എ.കെ.ആന്റണിയും ഉമ്മന്‍ ചാണ്ടിയും കെ കരുണാകരനും ഇടതുപക്ഷത്തിനൊപ്പം വന്നിട്ടുണ്ടെന്നും അവരെല്ലാം സരിനെ പോലെ മുന്‍പ് പാര്‍ട്ടിയെ വിമര്‍ശിച്ചിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വര്‍ഗീയതയുടെ വക്താക്കളാണ് എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയെന്നും എസ്ഡിപിഐയെ പോലെയായി മുസ്ലിം ലീഗും മാറിയെന്നും ഗോവിന്ദന്‍ പറഞ്ഞു.

◾ പ്രിയങ്ക ഗാന്ധിയെ ഇന്ദിര ഗാന്ധിയോട് ഉപമിച്ചുകൊണ്ട് രമേശ് ചെന്നിത്തല. രണ്ടാം പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ ഉദയമാണിതെന്ന് അദ്ദേഹം പറഞ്ഞു. 1982 ല്‍ എന്‍.എസ്.യു ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നാഗ്പൂര്‍ സമ്മേളനത്തില്‍ ഇന്ദിര ഗാന്ധിക്കൊപ്പമുള്ള ഓര്‍മ്മകളും പങ്കുവച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചെന്നിത്തല തന്റെ സന്തോഷം പങ്കുവെച്ചത്

◾ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ജീവകാരുണ്യ പ്രവര്‍ത്തകനായ മിന്‍ഹാജിന്റെ സ്ഥാനാര്‍ത്ഥിത്വം പി.വി.അന്‍വറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള പിന്‍വലിച്ചു. പകരം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്നും പി.വി. അന്‍വര്‍ അറിയിച്ചു. പാലക്കാട്ട് നടന്ന ഡി.എം.കെ കണ്‍വന്‍ഷനിലാണ് അന്‍വറിന്റെ പ്രഖ്യാപനം. എന്നാല്‍ ചേലക്കരയില്‍ വിട്ടുവീഴ്ചയില്ലെന്നും ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍.കെ.സുധീര്‍ ഡിഎംകെയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.

◾ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച അപേക്ഷയെ എതിര്‍ത്ത് പൊലീസ്. സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിലാണ് ഇളവ് തേടിയിരിക്കുന്നത്. ഇതിനെ എതിര്‍ത്ത പൊലീസ് ഇളവ് നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാനാര്‍ഥി എന്ന നിലക്കാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹര്‍ജി നല്‍കിയത്. അതേസമയം ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിക്കൊണ്ടുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വിധി പറയും.

◾ ചേലക്കര മണ്ഡലത്തിലെ ദേശമംഗലത്തിനടുത്ത് പള്ളത്തെ മുസ്ലിം ലീഗ് ഓഫീസില്‍ പി.വി.അന്‍വര്‍ സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി പാര്‍ട്ടി പ്രാദേശിക നേതൃത്വം. അന്‍വര്‍ വിളിച്ചിട്ട് വന്നതല്ലെന്നും ക്ഷണിക്കാതെ പെട്ടെന്ന് കയറി വന്നതാണെന്നും മുസ്ലിം ലീഗ് ദേശമംഗലം പഞ്ചായത്ത് ട്രഷറര്‍ കെ.എ.സലീം പറഞ്ഞു.

◾ വയനാടിനെ കോണ്‍ഗ്രസിന്റെ കുടുംബ വാഴ്ചക്ക് വിട്ടുകൊടുക്കില്ലെന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. പ്രിയങ്കാ വാദ്ര തെരഞ്ഞെടുക്കപ്പെട്ടാല്‍ വയനാടിന് രണ്ട് എംപിമാര്‍ ഉണ്ടാകുമെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ തന്നെ മണ്ഡലത്തില്‍ പാവയായ ഒരാളെ സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണെന്നും ഇപ്പോള്‍ വയനാട് കാണാനെത്തിയ വിനോദ സഞ്ചാരികളാണ് നെഹ്രു കുടുംബത്തിലെ ഇളമുറക്കാരെന്നും നവ്യ ഹരിദാസ് പറഞ്ഞു, നിലമ്പൂരില്‍ ബിജെപി മേഖലാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു നവ്യ ഹരിദാസ്.

◾ പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം നടക്കാനിരിക്കെ, ദിവ്യക്കെതിരെ ശക്തമായ തെളിവുകള്‍ പൊലീസ് റിപ്പോര്‍ട്ടിലുണ്ടാകുമെന്ന് സൂചന. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവര്‍ത്തിച്ച കളക്ടര്‍ അരുണ്‍ കെ വിജയന്‍, യോഗത്തിന് മുമ്പ് ദിവ്യ ഫോണില്‍ വിളിച്ചെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആ ഫോണ്‍ കോളില്‍ അസാധാരണത്വം തോന്നിയില്ലെന്ന് കളക്ടര്‍ മൊഴി നല്കി.യാത്രയയപ്പ് യോഗത്തിനെ കുറിച്ച് ദിവ്യ ചോദിച്ചപ്പോഴും അവര്‍ക്ക് മറ്റ് ഉദ്ദേശങ്ങളുണ്ടെന്ന് കരുതിയില്ലെന്നും , ആരോപണത്തെക്കുറിച്ച് അറിഞ്ഞതും യോഗത്തില്‍ മാത്രമെന്നാണ് അദ്ദേഹത്തിന്റെ മൊഴി.

◾ പെട്രോള്‍ പമ്പിന് അപേക്ഷിക്കാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അനുമതി ആവശ്യമെന്ന് അറിയില്ലായിരുന്നുവെന്ന വിചിത്ര വാദവുമായി ടിവി പ്രശാന്ത്. ആരോഗ്യവകുപ്പിന്റെ അന്വേഷണസംഘത്തിന് മുന്നിലാണ് പ്രശാന്തിന്റെ വിശദീകരണം. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷ്യനാണ് പ്രശാന്ത്. ഇതര ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കി മാറ്റുന്ന പട്ടികയിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം കൈക്കൂലി ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്ന പ്രശാന്തിനെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ കാണ്മാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി .’കണ്ണൂരിലെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നിലവില്‍ നവീന്‍ ബാബു ആത്മഹത്യാ കേസില്‍ കുറ്റാരോപിത കൂടിയായ ശ്രീമതി പിപി. ദിവ്യയെ കാണാനില്ല’ എന്ന് കാണിച്ചാണ് ആം ആദ്മി പാര്‍ട്ടി കേരള സംസ്ഥാന കമ്മിറ്റി കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി നല്‍കിയത്.

◾ യാത്രയയപ്പ് ദിവസം രാത്രി 8 മണി വരെ എഡിഎം നവീന്‍ ബാബു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉണ്ടായിരുന്നുവെന്ന് ഫോണ്‍ രേഖകള്‍. യാത്രയയപ്പു യോഗത്തിനുശേഷം വൈകിട്ട് 6 മണിയോടെയാണ് എഡിഎമ്മിനെ ഡ്രൈവര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള മുനീശ്വരന്‍ കോവിലിനു സമീപം ഇറക്കുന്നത്. റെയില്‍വേ സ്റ്റേഷന്റെ ഒന്നര കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ നിന്ന് അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ പുറത്തുപോകുന്നത് രാത്രി ഏകദേശം 8 മണിയോടെയാണെന്നും ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു.

◾ തിരുവിതാംകൂര്‍ എന്ന പേര് നാമാവശേഷമായി കൊണ്ടിരിക്കുകയാണെന്നും പല സ്ഥാപനങ്ങളുടെയും പേരില്‍ നിന്ന് തിരുവിതാംകൂര്‍ മായുന്നുവെന്നും ഗൗരി ലക്ഷ്മി ഭായി. കേരള യൂണിവേഴ്സിറ്റിയുടെ പേര് ട്രാവന്‍കൂര്‍ യൂണിവേഴ്സിറ്റി എന്നാക്കി മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് എന്‍.വി സാഹിത്യ വേദി പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ഗൗരി ലക്ഷ്മി ഭായി.

◾ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമ ബത്തയും സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസം ഒരു ഗഡുവും അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. മൂന്ന് ശതമാനം ഡിഎയാണ് അനുവദിച്ചത്. ഈ സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം രണ്ടു ഗഡു ഡിഎ, ഡിആര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും അനുവദിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

◾ അന്തരിച്ച സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് കൈമാറാമെന്ന് ഹൈക്കോടതി. എം എം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിറക്കിയത്..കളമശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ ആഴ്ചകളായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇനി അനാട്ടമി വിഭാഗത്തിന് കൈമാറും.

◾ സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. സഹകരണം സുതാര്യം ടെലിവിഷന്‍ പരിപാടിയുടെ പ്രകാശനവും, സഹകരണ എക്‌സ്‌പോ-2025ന്റെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.

◾ നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വീവേജ് സര്‍വൈലന്‍സ് പഠനങ്ങളിലും ലോകത്ത് പല രാജ്യങ്ങളിലും പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും തടയാന്‍ പ്രതിരോധം വളരെ പ്രധാനമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരമുള്ള പോളിയോ വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

◾ സ്ഫോടക വസ്തു ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതി തൃശ്ശൂര്‍ പൂരം നടത്തിപ്പിനെയടക്കം ആശങ്കയിലാക്കിയ സാഹചര്യത്തില്‍ കേന്ദ്രത്തിന് കേരളം കത്തയക്കും. തൃശ്ശൂര്‍പൂരം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പുതിയ ഭേദഗതി പ്രതികൂലമായി ബാധിക്കുമെന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തയക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

◾ മഹാരാഷ്ട്രയില്‍ പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഘാഡി സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. പ്രധാന ഘടകകക്ഷികളായ കോണ്‍ഗ്രസ്, ഉദ്ധവ് താക്കറെ പക്ഷം ശിവസേന, എന്‍.സി.പി ശരദ് പവാര്‍ പക്ഷം എന്നിവര്‍ 85 വീതം സീറ്റുകളില്‍ മത്സരിക്കും. സഖ്യത്തിലെ മൂന്ന് പാര്‍ട്ടികളും കൂടെ 255 സീറ്റുകളാണ് പങ്കിട്ടെടുത്തത്. ബാക്കിയുള്ള 33 സീറ്റുകളില്‍ ചിലത് സഖ്യത്തിലെ ചെറുപാര്‍ട്ടികള്‍ക്ക് കൈമാറാനും ധാരണയായി.

◾ വ്യാജ ഭീഷണികളെ തുടര്‍ന്ന് ഒന്‍പത് ദിവസത്തിനിടെ വിമാന കമ്പനികള്‍ക്കുണ്ടായ നഷ്ടം 600 കോടി രൂപയ്ക്ക് മുകളിലെന്ന് റിപ്പോര്‍ട്. വ്യാജ ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കുന്ന അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുന്നതായി കണക്കാക്കുമെന്നും എക്സിന്റെയും മെറ്റയുടെയും പ്രതിനിധികള്‍ക്ക് കേന്ദ്ര ഐടി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

◾ നരേന്ദ്ര മോദിയെ കാണുന്നതില്‍ സന്തോഷമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങള്‍ക്കും അത്യാവശ്യമാണെന്നും ഷി ജിന്‍പിങ് പറഞ്ഞു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളാണ് കൂടിക്കാഴ്ച്ചയില്‍ നടന്നത്. ബ്രിക്സ് ഉച്ചകോടിയിലാണ് ഷി ജിന്‍പിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്. ഇന്ത്യ- ചൈന പ്രത്യേക പ്രതിനിധികള്‍ അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ച തുടരും.

◾ തുര്‍ക്കി എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ആക്രമണമുണ്ടായിടത്ത് നിന്നും ഉച്ചത്തിലുള്ള സ്ഫോടന ശബ്ദമുണ്ടായതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

◾ ഭീകരവാദത്തെ പണം നല്‍കി പ്രോത്സാഹിപ്പിക്കുന്ന ആളുകള്‍ക്കെതിരേ നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും ഭീകരതയ്ക്കെതിരായ യു.എന്‍ ഉടമ്പടി അംഗീകരിക്കണമെന്നും മോദി ബ്രിക്സ് ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു.

◾ ഭീകരസംഘടനയായ ഐഎസിന്റെ ഇറാഖിലെ തലവനെയും 8 മുതിര്‍ന്ന നേതാക്കളെയും വധിച്ചതായി ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി അറിയിച്ചു. യുഎസ് സഖ്യസേനയുമായി ചേര്‍ന്ന് ഇറാഖ് ഭീകരവിരുദ്ധ സേന നടത്തിയ ഏറ്റുമുട്ടലിലാണ് ഐഎസ് തലവന്‍ ജസീം അല്‍ മസൂറി അബു അബ്ദുല്‍ ഖാദറിനെയും സംഘത്തെയും കൊലപ്പെടുത്തിയത്.

◾ ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നുമുതല്‍ പുണെയില്‍. പൂണെയിലെ മഹാരാഷ്ട്രാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരം രാവിലെ 9.30 ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച ന്യൂസിലാണ്ട് 1-0 ന് മുന്നിലാണ്.

◾ ടി20 ക്രിക്കറ്റില്‍ 20 ഓവറില്‍ 344 റണ്‍സെന്ന ചരിത്രം കുറിച്ച സിംബാബ്വേക്ക് 290 റണ്‍സിന്റെ ചരിത്രവിജയവും. ടി20 ലോകകപ്പിന്റെ ഭാഗമായുള്ള ആഫ്രിക്കന്‍ യോഗ്യതാ മത്സരത്തില്‍ ഗാംബിയക്കെതിരേയാണ് സിംബാബ്വേയുടെ മാരക പ്രകടനം. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയക്കെതിരേ നേപ്പാള്‍ കുറിച്ച 314 റണ്‍സിന്റെ റെക്കോഡാണ് സിംബാബ്വെ മറികടന്നത്. 33 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച, 43 പന്തുകള്‍ നേരിട്ട് 15 സിക്‌സും ഏഴ് ഫോറുമടക്കം 133 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെയും സഹതാരങ്ങളുടേയും വെടിക്കെട്ട് ഇന്നിംഗ്സുകളാണ് സിംബാബ്വേക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും