സിറിയയില്‍ അസദ് ഭരണത്തിന് അന്ത്യം; ഡമാസ്‌കസ് വിമതസേന പിടിച്ചെുത്തു

ദമാസ്‌കസ്:സിറിയയില്‍ അസദ് ഭരണത്തിന് അന്ത്യം. തലസ്ഥാന നഗരമായ ഡമാസ്‌കസ് വിമതസേന പിടിച്ചെുത്തു. ഭരണം കൈമാറാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ഘാസി അല്‍ ജലാലി വ്യക്തമാക്കി.

സിറിയയുടെ വടക്കന്‍ പ്രദേശമായ ആലപ്പോയും അതിന് ശേഷം ഹോംസ്, ഹമാ മേഖലകള്‍ ഒക്കെ തന്നെ വിമതര്‍ കീഴടക്കിയിരുന്നു. ഇന്നലെ രാത്രി തന്നെ ഡമാസ്‌കസിന് 50 കിലോമീറ്റര്‍ അടുത്തേക്ക് വിമതര്‍ എത്തുകയും ചെയ്തു. അല്‍പ്പ സമയം മുന്‍പ് ഡമാസ്‌കസ് മിതര്‍ പൂര്‍ണമായും വളയുകയും ചെയ്തു. തന്ത്രപ്രധാനമായ മേഖലകള്‍ ഒക്കെ കീഴടക്കുകയും ചെയ്തു. സിറിയ പൂര്‍ണമായും കീഴടക്കിയെന്ന് ഔദ്യോഗിക ടിവി, റേഡിയോ ചാനലുകളിലൂടെ വിമര്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

24 വര്‍ഷം സിറിയ ഭരിച്ച ബാഷര്‍ അല്‍ അസദ് സിറിയ വിട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. എങ്ങോട്ട് പോയെന്ന കാര്യത്തില്‍ ഇതുവരെയും സ്ഥിരീകരണം ലഭിച്ചിട്ടില്ല. സ്വേച്ഛാധിപതി ബാഷര്‍ അല്‍ അസദ് പലായനം ചെയ്തു. ഡമാസ്‌കസിനെ ബാഷര്‍ അല്‍-അസദില്‍ നിന്ന് മുക്തമാക്കിയതായി ഞങ്ങള്‍ പ്രഖ്യാപിക്കുന്നു – വിമതര്‍ പ്രഖ്യാപിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുണ്ട യുഗത്തിന്റെ അവസാനവും സിറിയയുടെ ഒരു പുതിയ യുഗത്തിന്റെ തുടക്കവുമായി ഇന്ന് തങ്ങള്‍ പ്രഖ്യാപിക്കുന്നതായി ഹയാത് താഹിര്‍ അല്‍ ഷാം വിമത വിഭാഗം പ്രസ്താവനയില്‍ പറഞ്ഞു.

വിമത സൈന്യത്തോട് സഹകരിക്കാന്‍ തയാറെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. സിറിയയ്ക്ക് അയല്‍ക്കാര്‍ ഉള്‍പ്പെടെ ലോകവുമായി നല്ല ബന്ധം സ്ഥാപിക്കുന്ന ഒരു സാധാരണ രാജ്യമാകാന്‍ കഴിയും. എന്നാല്‍ ഈ വിഷയം സിറിയന്‍ ജനത തെരഞ്ഞെടുക്കുന്ന ഏതൊരു നേതൃത്വത്തെയും ആശ്രയിച്ചാണുള്ളത്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന നേതൃത്വവുമായി സഹകരിക്കാനും സാധ്യമായതെല്ലാം വാഗ്ദാനം ചെയ്യാനും തയ്യാറാണ്. ഫേസ്ബുക്ക് അക്കൗണ്ടില്‍ സംപ്രേക്ഷണം ചെയ്ത ഒരു പ്രസംഗത്തില്‍ ജലാലി പറഞ്ഞു.

ഡമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിറിയന്‍ സൈന്യം പിന്‍വാങ്ങിയതായി ബ്രിട്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് വ്യക്തമാക്കി. വിമതരുടെ ആക്രമണത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരും സൈനികരും വിമാനത്താവളം ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.