വാർത്തകൾ ചുരുക്കമായി, വിരൽത്തുമ്പിൽ

◾ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് സഹായം ലഭിക്കാന്‍ തനിക്ക് സാധ്യമായതെല്ലാം ചെയ്യുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. ദുരന്തത്തിന് ശേഷം വിനോദ സഞ്ചരികള്‍ പോലും വയനാട്ടിലേക്ക് വരാന്‍ മടിക്കുന്നുവെന്നും എന്നാല്‍ വയനാട്ടിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാക്കണമെന്നും തനിക്ക് അതിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും പ്രിയങ്ക പറഞ്ഞു. ദുരന്തം നേരിട്ട ആളുകളുടെ ധൈര്യത്തില്‍ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി രണ്ടു ദിവസത്തെ മണ്ഡല സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചത്.

◾ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരള കലാമണ്ഡലത്തിലെ മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു . അധ്യാപകര്‍ മുതല്‍ സെക്യൂരിറ്റി ജീവനക്കാര്‍ വരെയുള്ള 120 ഓളം താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഡിസംബര്‍ ഒന്നാം തീയതി മുതല്‍ ജീവനക്കാര്‍ ആരും ജോലിക്ക് വരേണ്ടതില്ല എന്ന് വ്യക്തമാക്കികൊണ്ട് കേരളകലാമണ്ഡലം വൈസ് ചാന്‍സിലര്‍ പിരിച്ചുവിടല്‍ ഉത്തരവിറക്കി. കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ പിരിച്ചുവിടുന്നത്.

◾ ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

◾ ശ്രീ നാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗുരു ലോകത്തിന് നല്‍കിയത് എല്ലാവരും മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്. രാഷ്ട്രങ്ങള്‍ക്കിടയിലും വ്യക്തികള്‍ക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വര്‍ദ്ധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി മഠം സംഘടിപ്പിച്ച സര്‍വ്വ മത സമ്മേളനത്തിനുള്ള ആശീര്‍വാദ പ്രഭാഷണത്തില്‍ ആണ് മാര്‍പാപ്പ ഗുരുവിനെ അനുസ്മരിച്ച് സംസാരിച്ചത്.

◾ ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞു ജനിച്ചതില്‍ നടപടിയുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രി നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ നിര്‍ദേശ പ്രകാശം മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകളുടെ അള്‍ട്രാ സൗണ്ട് സ്‌കാനിന്റെ പ്രവര്‍ത്തനം സീല്‍ ചെയ്തു. നിയമപ്രകാരം സ്‌കാനിംഗിന്റെ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍, റെക്കോര്‍ഡുകള്‍ ഒന്നും തന്നെ സ്ഥാപനങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

◾ കൊടകര കുഴല്‍പ്പണക്കേസില്‍ തിരൂര്‍ സതീഷ് തുടരന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കി. ബിജെപി ഓഫീസിലെത്തിച്ച പണത്തിന്റെ വിവരങ്ങളും അത് ചെലവഴിച്ചതുമായി ബന്ധപ്പെട്ട രേഖകളും കൈമാറിയിട്ടുണ്ടെന്ന് തിരൂര്‍ സതീഷ് പറഞ്ഞു. രണ്ടു മണിക്കൂറലധികം മൊഴിയെടുക്കല്‍ നീണ്ടു. കൊടകര കവര്‍ച്ചയ്ക്ക് മുമ്പ് 9 കോടി രൂപ ചാക്കിലാക്കി ബിജെപി ഓഫീസിലെത്തിച്ചുവെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്.

◾സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഹാജര്‍ ബുക്ക് ഒഴിവാക്കി. ബയോ മെട്രിക് പഞ്ചിംഗ് പൂര്‍ണമായും നടപ്പാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിടേണ്ടന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. എന്നാല്‍ ബയോ മെട്രിക്കില്‍ നിന്നും ഒഴിവാക്കിയ ജീവനക്കാര്‍ക്ക് മാത്രം ഹാജര്‍ ബുക്കില്‍ ഒപ്പിടാമെന്നും ഇവര്‍ക്ക് മാത്രമായി ഹാജര്‍ ബുക്ക് ഉപയോഗിക്കാമെന്നും പൊതു ഭരണ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

◾ കൊഴിഞ്ഞാമ്പാറയിലെ സിപിഎമ്മിലെ വിഭാഗീയതയ്ക്ക് പിന്നാലെ ഒരു വിഭാഗം സമാന്തര പാര്‍ട്ടി ഓഫീസ് തുടങ്ങി. കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡില്‍ ഇഎംഎസ് സ്മാരകം എന്ന പേരിലാണ് ഓഫീസ് തുറന്നത്. കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.മുഹമ്മദ് ഫാറൂഖ് സമാന്തര ഓഫീസ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആവശ്യത്തിന് ജനസേവന കേന്ദ്രമായി ഓഫീസ് പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

◾ ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത മൂലമല്ല ബിബിന്‍ സി ബാബു ബിജെപിയില്‍ ചേര്‍ന്നതെന്നും പാര്‍ട്ടി നടപടി നേരിട്ടത് കൊണ്ടാണ് ബിബിന്‍ ബിജെപിയിലേക്ക് പോയതെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. ബിബിന്‍ കൈക്കൊണ്ടത് തെറ്റായ തീരുമാനമാണെന്നും സിപിഎമ്മില്‍ മതനിരപേക്ഷത തകര്‍ന്നുവെന്ന് പറഞ്ഞ ബിബിന്‍ തെരഞ്ഞെടുത്തത് ആര്‍എസ്എസിന്റെ രാഷ്ട്രീയമല്ലേയെന്നും നാസര്‍ ചോദിച്ചു. അതേസമയം മുതിര്‍ന്ന സി.പി.എം നേതാവ് ജി.സുധാകരനെ സി.പി.എം അമ്പലപ്പുഴ ഏരിയാസമ്മേളനത്തില്‍ പങ്കെടുപ്പിക്കാത്തത് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണെന്നും അദ്ദേഹത്തോട് ഒരു വിരോധവുമില്ലെന്നും ഒഴിവാക്കി നിര്‍ത്തയതല്ലെന്നും അതിന്റെ ആവശ്യമില്ലെന്നും ആര്‍.നാസര്‍ പറഞ്ഞു.

◾ സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിടല്‍ മഞ്ഞുമലയുടെ അറ്റം മാത്രം എന്ന് പിവി അന്‍വര്‍ എംഎല്‍എ. മുമ്പെങ്ങുമില്ലാത്തവിധം പ്രതിസന്ധിയില്‍നിന്നും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കേരളത്തിലെ സി പിഎമ്മെന്നും ഇത് ഇവിടംകൊണ്ടവസാനിക്കുന്നില്ലെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടിയെ വ്യക്തിപരമായും കുടുംബപരമായും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടിയും കുറേയാളുകള്‍ കയ്യടക്കിവെച്ചിരിക്കുകയാണെന്നും പ്രതിഷേധം സംസ്ഥാനമാകെ വ്യാപിക്കാന്‍പോവുകയാണെന്നും അതിന്റെ മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ടുകളാണ് ഇപ്പോള്‍ ഉയരുന്നതെന്നും യഥാര്‍ഥ പൂരം വരാനിരിക്കുന്നേയുള്ളൂവെന്നും അന്‍വര്‍ കുറിച്ചു.

◾ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ വിവിധ പത്രങ്ങളുടെ പാലക്കാട് എഡിഷനില്‍ പാലക്കാട് ഉപ തെരഞ്ഞെടുപ്പിന്റെ തലേദിവസം പ്രസിദ്ധീകരിച്ച ഇടത് മുന്നണിയുടെ പത്ര പരസ്യ വിവാദത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റിന് നോട്ടീസ് നല്‍കിയതായി പാലക്കാട് ജില്ലാ കളക്ടര്‍. അനുമതി ഇല്ലാതെ പരസ്യം പ്രസിദ്ധീകരിക്കപ്പെട്ടു എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ മാധ്യമ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നുവെന്നും ഇതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പാലക്കാട് ജില്ലാ കളക്ടര്‍ വിശദമാക്കി.

◾ കൊടുവള്ളിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ഉടമയെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി രണ്ട് കിലോയോളം സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ വഴിത്തിരിവ്. കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ കടയുടമയുടെ സുഹൃത്തായ രമേശ് ആണെന്ന് പൊലീസ്. കേസിലെ സൂത്രധാരനായ രമേശ് ഉള്‍പ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വലിയൊരു സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് രമേശ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

◾ ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് വീണ്ടും ചാകര. ഇന്നലെ രാവിലെയാണ് ചാളക്കൂട്ടം തിരയോടൊപ്പം കരയ്ക്കുകയറിയത്. അര മണിക്കൂറില്‍ താഴെ സമയം മാത്രമാണ് ചാളക്കൂട്ടം കരയ്ക്ക് കയറിയതെങ്കിലും രണ്ടാഴ്ച മുമ്പ് കടപ്പുറം പഞ്ചായത്തിന്റെ വിവിധ തീരങ്ങളിലുണ്ടായതിനേക്കാള്‍ കൂടുതല്‍ മീനുകള്‍ ഇത്തവണ കരയ്ക്കുകയറി. കുട്ടകളിലും കവറുകളിലുമായി നാട്ടുകാരും ബീച്ചിലുണ്ടായിരുന്നവരും മീന്‍ ശേഖരിച്ചു.

◾ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കര തൊട്ടതോടെ തമിഴ്നാട് , പുതുച്ചേരി, ആന്ധ്രാ തീരങ്ങള്‍ അതീവജാഗ്രതയില്‍. കനത്ത മഴയ്ക്കിടെ രണ്ട് പേര്‍ ചെന്നൈയില്‍ ഷോക്കേറ്റ് മരിച്ചു. മഹാബലിപുരത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ കനത്ത മഴയില്‍ ചെന്നൈ നഗരം വെള്ളത്തില്‍ മുങ്ങി. പല ട്രെയിനുകളും ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്താതെ യാത്ര അവസാനിപ്പിച്ചു. 2500 ലേറെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. ഏത് സ്ഥിതിയും നേരിടാന്‍ സജ്ജമാണെന്ന് തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ വ്യക്തമാക്കി.

◾ ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം. ഇന്നലെ ദില്ലിയിലെ ഗ്രേറ്റര്‍ കൈലാശ് ഭാഗത്ത് പ്രവര്‍ത്തകര്‍ക്കും മറ്റു നേതാക്കള്‍ക്കുമൊപ്പം പദയാത്ര നടത്തുന്നതിനിടെയാണ് ആക്രമണ ശ്രമം ഉണ്ടായത്. പദയാത്ര നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് കെജ്രിവാളിനുനേരെ ഒരാള്‍ ദ്രാവകം എറിയുകയായിരുന്നു. ഉടന്‍ തന്നെ അക്രമിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു .സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും ദില്ലി പൊലീസ് അറിയിച്ചു.

◾ ഉത്തര്‍പ്രദേശിലെ വാരാണസി റെയില്‍വേ സ്റ്റേഷനില്‍ വാഹന പാര്‍ക്കിംഗ് ഏരിയയില്‍ തീപിടിത്തം. 200ലേറെ വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

◾ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഭീഷണി സന്ദേശം നല്‍കി ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്‍. ഡിസംബര്‍ ഒന്ന് ഡി- ഡേ ആണെന്നും അന്ന് ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള യാത്ര ഒഴിവാക്കണമെന്നും യാത്രക്കാരോട് നിര്‍ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഭീഷണി സന്ദേശം.

◾ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഡിസംബര്‍ അഞ്ചാം തീയതി വൈകിട്ട് അഞ്ചുമണിക്ക് നടക്കുമെന്ന് സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബാവന്‍കുലെ. എക്‌സിലെ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരിക്കും മഹായുതി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയെന്നും ബാവന്‍കുലെ കുറിപ്പില്‍ പറയുന്നു.

◾ ഓരോ ആക്രമണവും അദാനി ഗ്രൂപ്പിനെ കൂടുതല്‍ ശക്തമാക്കുകയാണെന്ന് ചെയര്‍മാന്‍ ഗൗതം അദാനി. സൗരോര്‍ജ കരാറിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ അദാനി ഗ്രൂപ്പിനെതിരെ അമേരിക്ക അഴിമതിക്കുറ്റം ചുമത്തിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായിട്ടില്ല ഇത്തരം വെല്ലുവിളികളെന്നും നിയമം പാലിച്ച് തന്നെ മുന്നോട്ടുപോകുമെന്നും ഗൗതം അദാനി പറഞ്ഞു. പ്രചരിക്കുന്നതൊന്നുമല്ല വസ്തുതയെന്നും നിക്ഷിപ്ത താത്പര്യത്തോടെയുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നതെന്നും ഗ്രൂപ്പൂമായി ബന്ധപ്പെട്ട ആരും ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനമോ ഗൂഢാലോചനയോ നടത്തിയിട്ടില്ലെന്നും എങ്കിലും വസ്തുതകളേക്കാള്‍ വേഗത്തില്‍ തെറ്റായ കാര്യങ്ങളാണ് ഇന്ന് ഏറ്റവും കൂടുതല്‍ പ്രചരിക്കുന്നതെന്നും ഗൗതം അദാനി പറഞ്ഞു.

◾ നൈജീരിയയില്‍ നദിയില്‍ ബോട്ട് മറിഞ്ഞ് 27 പേര്‍ക്ക് ദാരുണാന്ത്യം. നിരവധിപേരെ കാണാതായി. കോഗി സംസ്ഥാനത്തെ ഡാംബോയ്ക്ക് സമീപം നൈജര്‍ നദിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. രാജ്യത്തെ തിരക്കേറിയ നദീജലപാതയാണിത്.

◾. യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍. പരമാധികാരം സംരക്ഷിക്കാനുള്ള റഷ്യന്‍ പോരാട്ടത്തിന് എല്ലാ സഹായവുമുണ്ടാകുമെന്നും കിം ജോംഗ് ഉന്‍ വ്യക്തമാക്കി. റഷ്യന്‍ പ്രതിരോധ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കിം ജോംഗ് ഉന്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്.

◾ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ‘ഹൈബ്രിഡ്’ മോഡലില്‍ സംഘടിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്താനുള്ള ‘ഹൈബ്രിഡ് മോഡല്‍’ നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റ് പാക്കിസ്ഥാനില്‍നിന്നു മാറ്റുമെന്ന് ഐസിസി താക്കീത് നല്‍കിയിരുന്നു. ഇതോടെയാണ് പിസിബി വഴങ്ങിയതെന്നാണ് സൂചന. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍ നടക്കാനാണ് സാധ്യത.