തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമം; ട്രംപിനെതിരായ കേസ് പിന്‍വലിക്കാന്‍ കോടതി അനുമതി

വാഷിങ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ കേസ് പിന്‍വലിക്കാന്‍ യുഎസ് കോടതിയുടെ അനുമതി. പ്രസിഡന്റിനെതിരെ കേസ് നടത്താനാവില്ലെന്ന നീതിന്യായ വകുപ്പിന്റെ നയം ചൂണ്ടിക്കാട്ടി സ്‌പെഷ്യല്‍ കൗണ്‍സല്‍ ജാക്ക് സ്മിത്ത് നല്‍കിയ അപേക്ഷയാണ് കോടതി പരിഗണിച്ചത്. 2020 ലെ യുഎസ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചുള്ള കേസാണ് പിന്‍വലിച്ചത്.

പ്രസിഡന്റിനുള്ള ഈ സംരക്ഷണം താത്കാലികമാണെന്നും അധികാരം വിടുമ്പോള്‍ അത് കാലഹരണപ്പെടുമെന്നും ജഡ്ജി തന്യ ചുട്കന്‍ പറഞ്ഞു. അതായത് നാല് വര്‍ഷത്തിന് ശേഷം ട്രംപിന്റെ കാലാവധി കഴിഞ്ഞാല്‍ കേസ് പുനരുജ്ജീവിപ്പിക്കാനാവും.

2020 ല്‍ ജോ ബൈഡനെതിരെ പരാജയം നേരിട്ട ട്രംപ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് കേസ്. ഒപ്പം അതീവരഹസ്യ സ്വഭാവമുള്ള രേഖകള്‍ നീക്കം ചെയ്തുവെന്നും കേസുണ്ട്. എന്നാല്‍ ഈ കേസുകളില്‍ ട്രംപ് വിചാരണ നേരിട്ടിട്ടില്ല.

രേഖകള്‍ നീക്കം ചെയ്ത കേസ് പിന്‍വലിക്കണമെന്ന അപേക്ഷയും അഭിഭാഷകന്‍ തിങ്കളാഴ്ച കോടതിയില്‍ നല്‍കിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് നല്‍കിയ അപേക്ഷ ഈ വര്‍ഷം കോടതി തള്ളിയിരുന്നു.