കൊച്ചി:വയനാട്ടിൽ എൽഡിഎഫും യുഡിഎഫും നടത്തിയ ഹർത്താലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരന്തമേഖലയിൽ ഇരു പാർട്ടികളും നടത്തിയ ഹർത്താൽ നിരുത്തരവാദപരമായ സമീപനമാണെന്നും ഹർത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും കടുത്ത ഭാഷയിൽ ഹൈക്കോടതി ചോദ്യം ചെയ്തു.
വയനാട് ഉരുൾപൊട്ടലിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നുമുണ്ടായ വീഴ്ചകൾക്കെതിരെയാണ് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത് . ചൂരന്മല-മുണ്ടക്കൈ ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായി കേന്ദ്രം അറിയിക്കുന്നില്ല, തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ചാണ് എൽഡിഎഫും ഹർത്താൽ നടത്തിയത്. ഭരണത്തിലിരിക്കുന്ന എൽഡിഎഫും ഹർത്താൽ നടത്തിയതെന്തിന് എന്ന് ഹൈക്കോടതി ചോദിച്ചു.
പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാവില്ല എന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടി കാട്ടി. ഹർത്താൽ മാത്രമാണോ ഏക സമരമാർഗം? ഹർത്താൽ നടത്താനുള്ള തീരുമാനം നിരാശപ്പെടുത്തുമെന്നും ഹൈക്കോടതി പറഞ്ഞു. വലിയൊരു ദുരന്തം സംഭവിച്ച മേഖലയിലാണ് ഹർത്താൽ നടത്തിയത്. ദുരന്ത മേഖലയിലെ ജനങ്ങളോടുള്ള ഹർത്താൽ നിരാശാജനകമാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.



