200ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഇറാനില്‍ 43 കാരനെ പരസ്യമായി തൂക്കിലേറ്റി

ടെഹ്‌റാന്‍: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് ഇറാനില്‍ 43 കാരനെ പരസ്യമായി വധിച്ചു. മുഹമ്മദ് അലി സലാമത്തിനെയാണ് തൂക്കിലേറ്റിയത്.

പടിഞ്ഞാറന്‍ നഗരമായ ഹമേദാനിലെ സെമിത്തേരിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വധശിക്ഷ നടപ്പിലാക്കിയത്.

നഗരത്തില്‍ ഫാര്‍മസിയും ജിമ്മും നടത്തിയിരുന്ന 43 കാരനായ ഇയാള്‍ക്കെതിരെ 200ഓളം സ്ത്രീകളാണ് ബലാത്സംഗം ചെയ്തതായി പരാതി ഉന്നയിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി ഇയാള്‍ നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

പല കേസുകളിലും സലാമത്ത് സ്ത്രീകളോട് വിവാഹഭ്യര്‍ഥന നടത്തുകയോ ഡേറ്റിങില്‍ ഏര്‍പ്പെടുകയോ ചെയ്ത് അടുപ്പം സൃഷ്ടിക്കും. അതിന് ശേഷമാണ് ബലാത്സംഗം ചെയ്യുക. ചിലര്‍ക്ക് ഇയാള്‍ ഗര്‍ഭ നിരോധന ഗുളികകള്‍ നല്‍കി. ജനുവരിയില്‍ ആണ് ഇയാള്‍ അറസ്റ്റിലാകുന്നത്. അറസ്റ്റിനെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ നഗരത്തിലെ നീതിന്യായ വകുപ്പില്‍ തടിച്ചു കൂടി സലാമത്തിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടു.

ബലാത്സംഗവും വ്യഭിചാരവും ഇറാനില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഇറാനില്‍ വര്‍ധിച്ചു വരുന്ന വധശിക്ഷകളുടെ എണ്ണം മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

2005ല്‍ 20 കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 24 കാരനെ ഇറാന്‍ പരസ്യമായി തൂക്കിലേറ്റിയിരുന്നു.1997ല്‍ ടെഹ്‌റാനില്‍ ഒമ്പത് പെണ്‍കുട്ടികളേയും സ്ത്രീകളേയും തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് 28കാരനെയും തൂക്കിലേറ്റിയിരുന്നു.
——-