ടൂറിസത്തിന് പുതിയ ചിറകുമായി സീ പ്ലെയ്ൻ വിജയകരമായി മാട്ടുപ്പെട്ടിയിൽ ലാൻ്റ് ചെയ്തു

സാബു തൊട്ടിപ്പറമ്പിൽ

ഇടുക്കി: കേരളത്തിന്‍റെ ടൂറിസം സ്വപ്നങ്ങൾക്ക് കുതിപ്പേകാൻ പോകുന്ന സീപ്ലെയിനിന്‍റെ ആദ്യ പറക്കൽ വിജയകരം.
പത്തരയ്ക്ക് കൊച്ചി ബോൾഗാട്ടി മറിനയിൽ നിന്നും പറന്നുയർന്ന ജല വിമാനം കൃത്യം അരമണിക്കൂർ കൊണ്ട് മാട്ടുപ്പെട്ടി ജലാശയത്തിൽ ലാൻ്റ് ചെയ്തു.

മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, പി രാജീവ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

പത്ത് മിനിറ്റ് നേരം മന്ത്രിമാരുമായി കൊച്ചിക്കായലിന് മുകളിൽ പറന്ന് പരീക്ഷണപ്പറക്കൽ നടത്തിയ ശേഷമാണ് വിമാനം ഇടുക്കി മാട്ടുപെട്ടിയിലേക്ക് യാത്ര തിരിച്ചത്.

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ടിനാണ് സംസ്ഥാന സർക്കാർ ജലവിമാനം കൊണ്ട് ലക്ഷ്യമിടുന്നത്. കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ വളരെ എളുപ്പത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന ഈ സ‌‌ർവീസ് വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്നതിൽ സംശ‌യമില്ല. അതുകൊണ്ട് തന്നെ കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയുടെ വളർച്ചയിൽ സീപ്ലെയിൻ വലിയ പങ്ക് വഹിക്കുമെന്നാണ് കണക്കുകൂട്ടല്‍. 

വിജയവാഡയിൽ നിന്നാണ് സീപ്ലെയ്ൻ കേരളത്തിലേക്ക് എത്തിച്ചത്. ഞായറാഴ്ച ഉച്ചയോടെ സീപ്ലെയ്ൻ കൊച്ചിയിൽ എത്തിയിരുന്നു. കൊച്ചി കായലിൽ പറന്നിറങ്ങിയ വൈമാനികർക്ക് സംസ്ഥാന സർക്കാർ സ്വീകരണം നൽകിയിരുന്നു.

ഡി ഹാവ് ലാൻഡ് കാനഡ കമ്പനിയുടെ 17 സീറ്റുകളുള്ള സീപ്ലെയ്നാണിത്. കനേഡിയൻ പൗരന്മാരായ ഡാനിയൽ മോണ്ട്ഗോമെറി, റോഡ്ഗർ ബ്രിൻഡ്ജർ എന്നിവരാണ് വിമാനത്തിൻ്റെ പൈലറ്റുമാർ. കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയൻ വിമാനമാണ് സീപ്ലെയിൻ. 

ബോൾഗാട്ടി മറീനയിൽ നിന്ന് രാവിലെ പത്തരക്ക് പറന്നുയരുന്ന ജലവിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമിൽ ലാന്‍റ് ചെയ്തു. മാട്ടുപ്പെട്ടിയിൽ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സീപ്ലെയ്ൻ സ്വീകരിച്ചു. അര മണിക്കൂറിന് ശേഷം തിരിച്ച് പുറപ്പെട്ട ജലവിമാനം സിയാലിലെത്തി ഇന്ധനം നിറച്ച് അഗത്തിയിലേക്ക് പോയി.

പരീക്ഷണപ്പറക്കൽ നടക്കുന്നതിനാൽ രാവിലെ 9 മണി മുതൽ 11 മണി വരെ ബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഡി ഹാവ് ലാൻഡ് ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധനബോട്ട്, വാട്ടർ മെട്രോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമായിരുന്നു.

മറൈൻ ഡ്രൈവ് മേഖല, ആദ്യ ഗോശ്രീ പാലം മുതൽ ബോൾഗാട്ടി മേഖല വരെയും വല്ലാർപാടം മുതൽ പോർട് ട്രസ്റ്റിന്റെ ടാങ്കർ ബെർത്ത് വരെയുമുള്ള മേഖലകളിലായിരുന്നു നിയന്ത്രണം. ഡ്രോൺ പറത്തുന്നതും നിരോധിച്ചിരുന്നു.

*ഐ. പി. സി പിളരുമോ ?*