സാവോ കോണ്‍റാഡോ (ബ്രസീൽ): പാരാഗ്ലൈഡിങ്ങിന് സമാനമായ എയര്‍ സ്‌പോര്‍ട്ടായ സ്പീഡ് ഫ്‌ളൈ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൈ ഡൈവിങ് പരിശീലകനായ ജോസ് ഡി. അലന്‍കാര്‍ ലിമ ജൂനിയറിന് ദാരുണാന്ത്യം. ബ്രസീലിലെ സാവോ കോണ്‍റാഡോയിലെ ഒരു പാറയില്‍ നിന്ന് 820 അടി താഴേക്ക് വീണാണ് അന്ത്യം. താഴ്ചയിലേക്ക് ചാടുന്നതിനായി ഓടിയെത്തിയെങ്കിലും പാരച്യൂട്ട് വിന്യസിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ടതോടെ പാറയില്‍ നിന്ന് ആഴത്തിലേക്ക് പതിക്കുകയായിരുന്നു.
പറയിലുണ്ടായിരുന്ന ഒരു കുഴിയില്‍ കാലിടിച്ചതാണ് ബാലന്‍സ് നഷ്ടപ്പെടാന്‍ കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ അറിയിച്ചത്. വീഴുന്ന സമയത്ത് പാരച്യൂട്ട് കൃത്യമായി വിന്യസിച്ചിരുന്നില്ലെന്നാണ് പോലീസിന്റെ ഭാഷ്യം. എന്നാല്‍, ഇത്തരം സാഹസിക പ്രവര്‍ത്തികള്‍ ചെയ്യാന്‍ യോജിക്കുന്ന സ്ഥലത്തുനിന്നായിരുന്നില്ല ലിമ സ്പീഡ് ഫ്‌ളൈ ചെയ്യാന്‍ ശ്രമിച്ചതെന്നാണ് പാരാഗ്ലൈഡിങ് ഉള്‍പ്പെടെയുള്ള ഫ്‌ളൈ സ്‌പോര്‍ട്ടുകള്‍ നിയന്ത്രിക്കുന്ന ക്ലബ് (സി.എസ്.സി.എല്‍.വി) അധികൃതര്‍ അവകാശപ്പെടുന്നത്.
സ്പീഡ് ഫ്‌ളൈ ചെയ്യുന്നതിനായി അദ്ദേഹം തിരഞ്ഞെടുത്ത സ്ഥലം മോശവും നിരോധിക്കപ്പെട്ടതുമായിരുന്നു. ഈ അപകടത്തില്‍ സി.എസ്.സി.എല്‍.വിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് അറിയിച്ചതിനൊപ്പം ലിമയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും സി.എസ്.സി.എല്‍.വി. അറിയിച്ചു.
ബ്രസീലിയന്‍ ആര്‍മിയുടെ പാരച്യൂട്ട് ഇന്‍ഫന്‍ട്രി ബ്രിഗേഡില്‍ പാരാട്രൂപ്പറായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ലിമ. ഇതിനൊപ്പം ജര്‍മനിയില്‍ സ്‌കൈ ഡൈവിങ് ഇന്‍സ്ട്രക്ടറുമായിരുന്നു.
വളരെ പരിചയ സമ്പന്നനായ സ്‌കൈ ഡൈവറായിരുന്നു ലിമ. എന്നാല്‍, ഇത്തവണ എന്താണ് സംഭവിച്ചതെന്ന് നിശ്ചയമില്ല. എന്തായാലും വലിയൊരപകടമാണ് ഉണ്ടായിരിക്കുന്നതെന്ന് ലിമയുടെ ഭാര്യസഹോദരി പറഞ്ഞു. കഴിഞ്ഞ മാസവും സ്‌കൈ ഡൈവിങ്ങിനിടെ ബ്രസീലില്‍ ഒരു യുവതി മരിച്ചിരുന്നു. പാരച്യൂട്ടുകള്‍ കൃത്യമായി വിന്യസിക്കാത്തതിനെ തുടര്‍ന്നായിരുന്നു ചിലിയില്‍ നിന്നുള്ള 40 കാരിയായ കരോലിന മുനോസ് കെന്നഡി മരിച്ചത്.




