വാർത്തകൾ ചുരുക്കമായി, വിരൽത്തുമ്പിൽ

◾ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് ചൂരല്‍മല ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. ദുരിത ബാധിതരുടെ പുനരധിവാസം വൈകുന്നതടക്കം ഉന്നയിച്ചാണ് പ്രതിഷേധം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹായം നല്‍കുന്നില്ലെന്ന് ജനശബ്ദം ആക്ഷന്‍ കമ്മിറ്റി ആരോപിച്ചിരുന്നു ഇതിനു പിന്നാലെയാണ് അവഗണനയ്ക്കെതിരെ സമരത്തിലേക്ക് ഇറങ്ങുന്നത്.

◾ വയനാട്ടിലേത് ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണെന്നും എന്നാല്‍, കേന്ദ്രത്തില്‍നിന്നുണ്ടായത് നിഷേധാത്മക സമീപനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തസ്ഥലം സന്ദര്‍ശിച്ചപ്പോഴും ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രത്യേക സഹായവും പ്രത്യേക പാക്കേജും വേണമെന്നും പറഞ്ഞുവെന്നും പക്ഷേ, പരിശോധനക്കു ശേഷവും ഇതേവരെ സഹായമൊന്നും ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ ഇന്ത്യയില്‍ ഒരു അന്വേഷണ ഏജന്‍സിക്കും ഡിജിറ്റല്‍ രീതിയില്‍ അറസ്റ്റ് ചെയ്യാനാവില്ലെന്നും അത്തരം കോളുകള്‍ വരുമ്പോള്‍ ഒരു വ്യക്തിഗത വിവരവും കൈമാറരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിന്റെ 115-ാം എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഒരാള്‍ തട്ടിപ്പ് നടത്തുന്ന ദൃശ്യവുമായാണ് മന്‍ കി ബാത്തില്‍ ഡിജിറ്റല്‍ അറസ്റ്റിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.

◾ ഇസ്രേയലിനൊപ്പം ഇന്ത്യ നില്‍ക്കുന്നത് അമേരിക്കയുടെ താല്‍പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ നിലപാട് ജനങ്ങള്‍ക്ക് അപമാനമാണ്. പലസ്തീന്‍ ജനതയെ ഇസ്രായേല്‍ കൊന്നൊടുക്കുന്നുവെന്നും ഇന്ത്യ സാമ്രാജ്യത്വത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി അടുത്തിടെ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ സംസാരിച്ച വാക്കുകള്‍ അമേരിക്കയെ പ്രീണിപ്പിക്കുന്നതാണെന്നും പുന്നപ്ര വയലാര്‍ സമര വാരാചരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

◾ തൃശ്ശൂര്‍ പൂരം കലങ്ങിയത് തന്നെയെന്നാവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശ്ശൂര്‍ പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ലെന്നും നടത്താന്‍ ചിലര്‍ സമ്മതിച്ചില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പൂര വിവാദവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

◾ തൃശ്ശൂര്‍ പൂരം കലങ്ങിയതല്ല കലക്കിയത് തന്നെയാണെന്നും, യാതൊരു സംശയവുമില്ലാത്ത കാര്യമാണതെന്നും സിപിഐ നേതാവ് വി എസ് സുനില്‍ കുമാര്‍. വെടിക്കെട്ട് അല്‍പ്പം വൈകിയതിനാണോ തൃശൂര്‍ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിനോടായിരുന്നു സുനില്‍കുമാറിന്റെ പ്രതികരണം.

◾ തൃശ്ശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ തള്ളി തിരുവമ്പാടി ദേവസ്വം ബോര്‍ഡ്. പൂരം എന്താണെന്ന് മുഴുവനായി മനസിലാക്കിയാലേ തടസമുണ്ടായോ ഇല്ലയോ എന്ന് അറിയാന്‍ കഴിയൂ എന്ന് ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പുലര്‍ച്ചെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതല്‍ തടസ്സങ്ങള്‍ ഉണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം ഇതുവരെ ദേവസ്വത്തെ സമീപിച്ചിട്ടില്ലെന്നും ഗിരീഷ്‌കുമാര്‍ പറഞ്ഞു.

◾ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ കേസെടുത്ത് പൊലീസ്. ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇന്‍സ്പെക്ടര്‍ ചിത്തരജ്ഞന്റെ പരാതിയിലാണ് തൃശൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. കേസെടുത്തെങ്കിലും ആരെയും പ്രതിചേര്‍ത്തിട്ടില്ല. ഇന്നലെ കൊടുത്ത പരാതിയിലാണ് ഇന്നലെ തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

◾ ലെറ്റര്‍ ബോംബ് നിര്‍വീര്യമായെന്നും കത്ത് പുറത്ത് വന്നത് തന്റെ വിജയം തടയില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കെ മുരളീധരന്‍ കേരളത്തില്‍ എവിടെയും നിര്‍ത്താവുന്ന മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പോരെന്ന് കത്തില്‍ പറയുന്നില്ലെന്നും കൂടാതെ കത്ത് കൊടുത്ത ഡിസിസി പ്രസിഡണ്ട് തന്നോടൊപ്പം പ്രചാരണത്തില്‍ സജീവമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. പാലക്കാട് കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെടുന്ന ഡിസിസി പ്രസിഡന്റിന്റെ കത്ത് പുറത്തുവന്നതോടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

◾ ഡിസിസിയുടെ കത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ നിരവധി പേരുകള്‍ ചര്‍ച്ച ചെയ്യുമെന്നും ഡിസിസി അധ്യക്ഷന്‍ മൂന്ന് പേരുകള്‍ നിര്‍ദ്ദേശിച്ചുവെന്നും അതില്‍ ഒരാളാണ് സ്ഥാനാര്‍ത്ഥിയായതെന്നും അതില്‍ എന്ത് വാര്‍ത്തയാണുള്ളതെന്നും സതീശന്‍ ചോദിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയും ബിജെപി ജില്ലാ കമ്മിറ്റിയും നിര്‍ദ്ദേശിച്ച ആളുകളാണോ അവരുടെ സ്ഥാനാര്‍ത്ഥിയായതെന്നും അങ്ങനെയെങ്കില്‍ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥി ആക്കാതെ ഇപ്പോള്‍ ഉള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കിതിനെ കുറിച്ചും വാര്‍ത്ത ചെയ്യേണ്ടേ എന്നും സതീശന്‍ ചോദിച്ചു. ബിജെപിയില്‍ പോയി സീറ്റ് ചോദിച്ച് കിട്ടാതെ, വാതില്‍ക്കല്‍ മുട്ടിയ കോണ്‍ഗ്രസ് വിട്ടവന് 24 മണിക്കൂറിനകം സീറ്റ് നല്‍കിയ എം.വി.ഗോവിന്ദന് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം വി ഡി സതീശന്റെ പ്ലാന്‍ ആണെന്നു പറയാന്‍ നാണമില്ലേ എന്നും അദ്ദേഹം ചോദിച്ചു.

◾ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചത് ഷാഫി പറമ്പില്‍ തന്നെയെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. എന്നാല്‍ ഷാഫിയുടെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്ത് പാര്‍ട്ടി അംഗീകരിച്ചാണ് രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാലക്കാട് ഡിസിസിയില്‍ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നുവെന്നും എന്നാല്‍ തീരുമാനം എടുത്ത ശേഷം പിന്നീട് വിവാദങ്ങളില്‍ കഴമ്പില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. അതേസമയം ഡി സി സിയുടെ കത്ത് പുറത്ത് വന്ന സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കി.

◾ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരുള്ള കത്തേ കിട്ടിയുള്ളുവെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഒപ്പിട്ട കത്താണതെന്നും ആ കത്തിന് അംഗീകാരം നല്‍കിയാണ് എഐസിസി രാഹുലിനെ സ്ഥാനാര്‍ത്ഥി ആക്കിയതെന്നും കെ മുരളീധരന്റെ പേര് എഴുതിയ കത്ത് സി പി എം ഓഫീസില്‍ നിന്ന് പുറത്ത് വന്നതാണെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.

◾ മദനിക്കു ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയ പാര്‍ട്ടി സിപിഎം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പി ജയരാജന്റെ പുസ്തകം കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണെന്നും ഇപ്പോള്‍ ലീഗ് വിരോധം പറയുന്നത് ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി സിപിഎം സഖ്യം ഉണ്ടാക്കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

◾ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ 7000 പൊലീസുകാരെ വിന്യസിച്ചാല്‍ തൃശൂര്‍ പൂരം ഭംഗിയായി നടത്താം എന്ന് പറഞ്ഞത് പ്രായോഗികമല്ലെന്ന് ഹിന്ദു ഐക്യവേദി. പൊലീസിന്റെ എണ്ണം കൂടിയതു കൊണ്ട് ഭക്ഷണം താമസം, യാത്രപ്പടി എന്നീ വകകളില്‍ ദശലക്ഷങ്ങള്‍ അധിക ചെലവ് വരും എന്നല്ലാതെ പൂരം ഭംഗിയാകില്ലെന്നും പൊലീസ് ബന്തവസ് പ്ലാന്‍ തയ്യാറാക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

◾ വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും അന്വേഷണത്തിന് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ആദ്യ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് പറഞ്ഞാണ് വീണ്ടും അന്വേഷണത്തിന് നിദേശിച്ചത്. അന്വേഷണത്തിന് തോടന്നൂര്‍ എഇയെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചുമതലപ്പെടുത്തിയിരുന്നത്.

◾ ജമാഅത്തെ ഇസ്ലാമിയായി നേരത്തെ സഖ്യമുണ്ടായത് സിപിഎമ്മിനെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. കഴിഞ്ഞ തെരെഞ്ഞെടുപ്പിലാണ് മുസ്ലീം ലീഗ് സഹകരിച്ചത്. അത് പരസ്യമാണ്. ന്യൂനപക്ഷങ്ങളെ തമ്മില്‍ തെറ്റിച്ച് അടിപ്പിച്ച് ഗുണം ഉണ്ടാക്കാനാവുമോ എന്ന് നോക്കിയ പാര്‍ട്ടിയാണ് സി.പി.എമ്മെന്നും മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആരും തീവ്രവാദത്തിലേക്ക് പോകുന്നില്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

◾ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍, പി പി ദിവ്യക്കെതിരെ നാളെ വരെ നടപടിയുണ്ടാകില്ല. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉത്തരവ് കാത്തിരിക്കുകയാണ് പൊലീസ്. കൈക്കൂലി പരാതി നല്‍കിയ പ്രശാന്തിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്യുകയും ദിവ്യയുടെ ഇടപെടല്‍ സംശയത്തിലാവുകയും ചെയ്തതോടെ, കണ്ണൂരിലെ സിപിഎമ്മും പ്രതിരോധത്തിലാണ്.

◾ കാരാട്ട് റസാഖ് തനിക്കെതിരേ ഉന്നയിച്ച ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഒരു ജനാധിപത്യരാജ്യത്ത് ആര്‍ക്കും ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാമെന്നും മന്ത്രിസ്ഥാനത്തിരിക്കുന്ന ആളുകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കപ്പെടുമെന്നും റിയാസ് പറഞ്ഞു. അതിനെ അസഹിഷ്ണുതയോടെ കാണേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

◾ തിരുവനന്തപുരത്തെ മുതലപ്പൊഴി ഹാര്‍ബര്‍ വികസനത്തിന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയം അനുമതി നല്‍കിയതായി കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ . തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ്ഹൗസില്‍ വാര്‍ത്താസമ്മേളനത്തിലാണ് ജോര്‍ജ് കുര്യന്‍ ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ഗവണ്‍മെന്റ് സമര്‍പ്പിച്ച പുതിയ ഡി.പി. ആറിന്റെ അടിസ്ഥാനത്തില്‍ 60:40 അനുപാതത്തിലാണ് അംഗീകാരം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

◾ അഷ്ടമുടി കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ശനിയാഴ്ച വൈകിട്ട് മുതലാണ് മീനുകള്‍ ചത്ത് പൊങ്ങുന്നത് ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്. ഇന്നലെ രാവിലെയോടെ വലിയ തോതില്‍ മീനുകള്‍ ചത്ത്കരയ്ക്ക് അടിഞ്ഞുതുടങ്ങുകയായിരുന്നു.

◾ അത്യാഹിതത്തിലായ ഗര്‍ഭിണിയായ രോഗിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ചികിത്സ നല്‍കിയ സി ഐ ടി യു നേതാവായ 108 ആംബുലന്‍സ് ഡ്രൈവറെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ പേരാവൂരില്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ സമരത്തില്‍. സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ അനുമതി ഇല്ലാതെ പങ്കെടുത്തിന്റെ പേരിലാണ് ആംബുലന്‍സ് ഡ്രൈവറെ സ്ഥലം മാറ്റിയത് എന്നാണ് ആക്ഷേപം.

◾ കൊല്ലം ചെമ്മാന്‍മുക്കില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമമെന്ന് പരാതി. വഴി മാറി ഓടിയ ഓട്ടോ നിര്‍ത്താന്‍ ആവശ്യപെട്ടിട്ടും ഡ്രൈവര്‍ കേട്ടില്ല. പേടിച്ച് പുറത്തേക്ക് ചാടിയ വിദ്യാര്‍ത്ഥിനിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റതിനെ തുടര്‍ന്ന് സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ കൊല്ലം കരിക്കോട് സ്വദേശി നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

◾ നിരന്തര കുറ്റവാളികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ കര്‍ശനമാക്കി എറണാകുളം റൂറല്‍ ജില്ലാ പോലീസ്. 2024 ഒക്ടോബര്‍മാസം വരെ വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്ത 68 പേര്‍ക്കെതിരേ കാപ്പ നിയമ പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം, വരുംദിവസങ്ങളില്‍ കൂടുതല്‍ കുറ്റവാളികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു.

◾ പാറശ്ശാലയില്‍ ചെറുവാരക്കോണം സ്വദേശികളും വ്ലോഗര്‍മാരുമായ സെല്‍വരാജിനേയും പ്രിയലതയേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. പ്രിയയെ കഴുത്തു ഞെരിച്ചുകൊന്ന ശേഷം ശെല്‍വരാജ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

◾ ആലുവ പുന്നേലിക്കടവില്‍ പെരിയാറില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പതിനെട്ടുകാരന്‍ മുങ്ങിമരിച്ചു. മുപ്പത്തടം സ്വദേശി ലൈജുവിന്റെ മകന്‍ വൈഷ്ണവാണ് മരിച്ചത്. ഫുട്ബോള്‍ കളി കഴിഞ്ഞ് പെരിയാറില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വൈഷ്ണവ് ഒഴുക്കില്‍ പെടുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ ഉള്‍പ്പെടെ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

◾ ഒരു കുടുംബം തമിഴ്നാടിനെ കൊള്ളയടിക്കുന്നുവെന്നും ദ്രാവിഡ മോഡല്‍ പറഞ്ഞ് പറ്റിക്കുന്നുവെന്നും നടന്‍ വിജയ്. തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാന സമ്മേളനത്തിലാണ് വിജയിന്റെ മാസ് പ്രസംഗം. പ്രസംഗ വേദിയില്‍ പ്രത്യേകം സജ്ജമാക്കിയ റാംപിലൂടെ നടന്നുനീങ്ങിയ വിജയ് രണ്ട് ലക്ഷത്തിലധികം വരുന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പാര്‍ട്ടിയുടെ ഗാനവും വേദിയില്‍ അവതരിപ്പിച്ചു. ചുവപ്പും മഞ്ഞയും കലര്‍ന്ന പാര്‍ട്ടി പതാക വിജയ് ഉയര്‍ത്തി. പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ നടന്‍ വിജയ് ടിവികെയുടെ നയം പ്രഖ്യാപിച്ചു. ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. സമൂഹത്തെ വിഭജിക്കുന്നവരാണ് ആദ്യത്തെ ശത്രുക്കള്‍ എന്നും മതവിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. ദ്രാവിഡ ആശയത്തിന്റെ പേരില്‍ കുടുംബത്തോടെ തമിഴ്നാടിനെ കൊള്ളയടിക്കുന്നവരാണ് രണ്ടാമത്തെ ശത്രുക്കള്‍ എന്നും അവര്‍ ദ്രാവിഡ മോഡലിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും വിജയ് ആരോപിച്ചു.

◾ മുംബൈ ബാന്ദ്ര ടെര്‍മിനല്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ തിരക്കില്‍പ്പെട്ട് ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെ. കഴിവുകെട്ട മന്ത്രിമാര്‍ രാജ്യത്തെ നയിക്കുന്നത് ലജ്ജാകരമാണെന്ന് ആദിത്യ പറഞ്ഞു. റീല്‍ മന്ത്രി ഒരിക്കലെങ്കിലും റെയില്‍വേ മന്ത്രി ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ ഇന്ത്യയിലെ തകരുന്ന അടിസ്ഥാനസൗകര്യങ്ങള്‍ക്ക് ഉദാഹരണമാണ് ബാന്ദ്ര ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് ഒമ്പത് പേര്‍ക്ക് പരിക്കേറ്റ സംഭവമെന്ന് പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആത്മാര്‍ഥമായി ജനങ്ങളെ സേവിക്കുന്നതിലൂടെ ലഭിക്കുന്ന അടിത്തറയുണ്ടെങ്കില്‍ മാത്രമേ ഉദ്ഘാടനങ്ങള്‍ക്കും ഘോഷണങ്ങള്‍ക്കും അര്‍ഥമുണ്ടാകുകയുള്ളൂവെന്നും ഉദ്ഘാടനത്തിനുശേഷം മോശം പരിപാലനത്താലും പൊതുമുതലിനോടുള്ള അവഗണനയാലും ജീവന്‍ നഷ്ടപ്പെടുന്നതും പാലങ്ങളും പ്ലാറ്റ്‌ഫോമുകളും തകര്‍ന്ന് വീഴുന്നതും ആശങ്കയുയര്‍ത്തുന്ന കാര്യമാണെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

◾ പുതിയ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയുടെ നിര്‍മ്മാണത്തിനായി ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ സ്ഥലം അനുവദിച്ചു. സീഫ് ഏരിയയിലാണ് പുതിയ പള്ളി നിര്‍മ്മിക്കുക.മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിലുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെയും വിവിധ വിശ്വാസങ്ങളില്‍പ്പെട്ട ആളുകളില്‍ പരസ്പര ബഹുമാനം നിലനിര്‍ത്തുന്ന സംസ്‌കാരം വളര്‍ത്തുന്നതിന്റെയും ഭാഗമാണ് ഈ തീരുമാനം.

◾ അമേരിക്കയിലെ അനധികൃത കുടിയേറ്റത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും പണ്ട് നിയമവിരുദ്ധമായ കുടിയേറ്റം നടത്തിയെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. വാഷിംഗ്ടണ്‍ പോസ്റ്റടക്കമുള്ള അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങളെല്ലാം പുറത്തുവിട്ട വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ടാണ് ബൈഡന്‍ പരാമര്‍ശം നടത്തിയത്. എന്നാല്‍ ബൈഡനെന്ന പാവയുടെ മാസ്റ്റേഴ്‌സിന് തെറ്റ് പറ്റിയിരിക്കുയാണെന്നും ടെലിപ്രോംപ്റ്ററില്‍ ആരോ പറയുന്ന വാക്കുകള്‍ പങ്കുവയ്ക്കുന്ന പാവ മാത്രമാണ് ബൈഡനെന്നുമാണ്’ മസ്‌ക് എക്സില്‍ കുറിച്ചത്.

◾ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇരുവരും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ചാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് സര്‍വെ ഫലം. ബൈഡന്റെ പകരക്കാരിയായി കമല സ്ഥാനാര്‍ത്ഥിയായെത്തിയപ്പോളുള്ള അഭിപ്രായ സര്‍വേകളില്‍ തിരിച്ചടി നേരിട്ടിരുന്ന മുന്‍ പ്രസിഡന്റ് ഇപ്പോള്‍ മുന്നേറുന്നുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് സര്‍വെ ഫലം ചൂണ്ടികാട്ടുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കും ഡൊമാക്രാറ്റ് സ്ഥാനാര്‍ഥിക്കും 48 ശതമാനം വീതമാണ് വോട്ട് ലഭിച്ചിരിക്കുന്നത്. നവംബര്‍ 5 ന് അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമല ക്യാമ്പിനെ സംബന്ധിച്ചടുത്തോളം ആശങ്കയുണ്ടാക്കുന്നതാണ് പുതിയ സര്‍വെ ഫലം.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും