കോഴിക്കോട് ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധിപ്പേർക്ക് പരിക്ക്

കോഴിക്കോട്: തിരുവമ്പാടി കാളിയമ്പുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. ​ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്ന രണ്ട് സ്ത്രീകളാണ് മരിച്ചത്.

ആനക്കാംപൊയ്കയിൽ ത്രേസ്യമ്മ മാത്യു ( 72) മുണ്ടൂർ സ്വദേശി കമല എന്നിവരാണ് മരിച്ചത്.
അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. നാല് പേരുടെ നില ഗുരുത രമെന്നാണ് വിവരം.ഇവരെ തിരുവമ്പാടിയിലെയും ഓമശേരിയിലെയും സ്വകാര്യ ആശുപത്രികളിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

പരിക്കേറ്റ മുഴുവൻ പേരെയും ബസിൽ നിന്ന് പുറത്തെത്തിച്ചതായാണ് വിവരം. അതേസമയം പുഴയിൽ നിന്ന് ബസ് പുറത്തെത്തിക്കാൻ സാധിച്ചിട്ടില്ല. ആനക്കാംപൊയിൽ ഭാഗത്ത് നിന്നുവന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കെഎസ്ആർടിസി സിഎംഡിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ബസിന്റെ നിയന്ത്രണം നഷ്ടമായതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
—————-