പശ്ചിമേഷ്യയിലെ നയതന്ത്ര പരാജയത്തെ വിമര്‍ശിച്ച്‌ മാര്‍പാപ്പ

വത്തിക്കാൻസിറ്റി: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നകാര്യത്തില്‍ ലോകശക്തികളുടെ “നാണംകെട്ട കഴിവുകേടിനെ” ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ച വിമർശിച്ചു.

2023 ഒക്ടോബർ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെയും ഗാസായുദ്ധാരംഭത്തിന്റെയും ഒന്നാം വാർഷികത്തില്‍ പശ്ചിമേഷ്യയിലെ കത്തോലിക്കർക്കെഴുതിയ തുറന്ന കത്തിലാണ് വിമർശനം.

“ഒരുവർഷംമുമ്ബ് വെറുപ്പിൻറെ തിരികൊളുത്തപ്പെട്ടു. അത് ചെറിയ പൊട്ടിത്തെറിയല്ല ഉണ്ടാക്കിയത്. അന്താരാഷ്ട്രസമൂഹത്തിന്റെ നാണംകെട്ട പിടിപ്പില്ലായ്മയും ആയുധങ്ങളെ നിശ്ശബ്ദമാക്കുന്നതിലും യുദ്ധത്തിന്റെ ദുരന്തം അവസാനിപ്പിക്കുന്നതിലുമുള്ള വൻശക്തികളുടെ നിശ്ശബ്ദതയും കാരണം അത് വൻ അക്രമമായി പൊട്ടിത്തെറിച്ചു.”-പാപ്പ എഴുതി.

“രക്തവും കണ്ണീരും ഇപ്പോഴും ചൊരിയപ്പെടുന്നു. രോഷം വളർന്നുകൊണ്ടിരിക്കുന്നു. അതിനൊപ്പം പ്രതികാരവാഞ്ചയും. ഏറ്റവും ആവശ്യമായതും ഏറ്റവും ആഗ്രഹിക്കുന്നതുമായ കാര്യത്തെപ്പറ്റി, സമാധാനത്തെയും ചർച്ചയെയും പറ്റി, വളരെക്കുറച്ചുപേർക്കേ കരുതലുള്ളൂ” -അദ്ദേഹം പറഞ്ഞു.